'അച്ഛന്റെ നിർബന്ധമാണ് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല, കൊച്ചിക്കാരനെ വിവാഹം ചെയ്തതിനും കാരണമുണ്ട്'; രഞ്ജിനി
1980കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. തമിഴ് സിനിമയിലാണ് താരം തന്റെ സിനിമാജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിലാണ് ഏറെ പ്രശോഭിച്ചത്.
സാഷ സെൽവരാജ് എന്നാണ് താരത്തിന്റെ യഥാർഥ പേര്. മലയാളത്തിലെ രഞ്ജിനിയുടെ ആദ്യ ചിത്രം സ്വാതിതിരുനാൾ ആയിരുന്നു. പിന്നീട് സത്യരാജും രേഖയും പ്രധാന വേഷങ്ങൾ ചെയ്ത കടലോരക്കവിതകളിൽ രണ്ടാം നായികയായി.
അതിനുശേഷം മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന പ്രിയദർശൻ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി. അതിനുശേഷമാണ് മലയാള സിനിമയുടെ ഇതുവരെയുള്ള കലക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് ചിത്രം എന്ന സിനിമയിൽ നായികയായി എത്തിയത്.
ചിത്രത്തിന് ശേഷം എണ്ണമറ്റ കഥാപാത്രങ്ങളെയാണ് രഞ്ജിനിക്ക് മലയാളത്തിൽ ലഭിച്ചത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, സായികുമാർ, റിസബാവ എന്നീ നായക നടന്മാരുടെ ജോഡിയായിട്ടാണ് രഞ്ജിനി ഏറെ അഭിനയിച്ചിട്ടുള്ളത്.

ഇപ്പോഴിത താൻ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജിനി. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് രഞ്ജിനി തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വാചാലയായത്.
'സിനിമയിലേക്ക് ഞാൻ വന്നത് ആക്സിഡന്റലി സംഭവിച്ച കാര്യമാണ്. എന്റെ മാതാപിതാക്കൾ ഒരു ഹോബി പോലെ വല്ലപ്പോഴും സിംഗപ്പൂരിൽ സിനിമ ഡിസ്ട്രിബ്യൂഷൻ നടത്താറുണ്ടായിരുന്നു. നടൻ ഭാഗ്യരാജ് അടക്കമുള്ള താരങ്ങൾ അതുകൊണ്ട് തന്നെ വീട്ടിൽ വരുമായിരുന്നു.'

'അപ്പോൾ പന്ത്രണ്ടോ പതിമൂന്നോ മറ്റോ ആയിരുന്നു എന്റെ പ്രായം. അങ്ങനെയിരിക്കെയാണ് ഭാഗ്യരാജ് അങ്കിൾ ചിന്നവീട് എന്ന സിനിമയെ കുറിച്ച് പറഞ്ഞത്. ഒരു കഥാപാത്രമുണ്ട് അത് ചെയ്യുന്നോയെന്ന് എന്നോട് ചോദിച്ചു. അമ്മ എതിർത്തു. പഠിച്ചാൽ മതിയെന്ന് പറഞ്ഞു.'
'അങ്ങനെയിരിക്കെ പിന്നീട് രാമരാജ് അന്ന് സംവിധായകനായിരുന്നു അദ്ദേഹവും ക്യാമറാമാനും വീട്ടിൽ വന്നു. കാഷ്യലായി അവർ എടുത്ത ചിത്രങ്ങൾ ഭാരതിരാജ സാർ കണ്ടു. അവർ അന്ന് പുതുമുഖങ്ങളെ തേടുന്ന സമയമായിരുന്നു.'

'അദ്ദേഹം വീട്ടിലേക്ക് വിളിച്ച് എന്നെ കാണണം ചെന്നൈയ്ക്ക് മകളെ കൊണ്ടുവരാമോയെന്ന് ചോദിച്ചു. അച്ഛൻ ആലോചിക്കട്ടെ സമയം വേണമെന്ന് പറഞ്ഞു. പിന്നീട് നടി ശ്രീപ്രിയ വീട്ടിൽ വന്നപ്പോൾ അച്ഛനേയും അമ്മയേയും ഉപദേശിച്ചു.'
'അന്ന് പത്താം ക്ലാസ് പരീക്ഷ എനിക്ക് നടക്കുകയായിരുന്നു. പക്ഷെ കള്ളം പറഞ്ഞ് ഇന്ത്യയിലേക്ക് വന്നു. ഇന്ത്യയിലേക്ക് വരുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു അച്ഛന്റെ നിർബന്ധം കൊണ്ട് ഒരു സിനിമ മാത്രം ചെയ്യാമെന്ന കരാറിലാണ് വന്നത്.'

'ആദ്യത്തെ സിനിമ പച്ചക്കൊടിയായിരുന്നു. പക്ഷെ അത് പുറത്തിറങ്ങിയില്ല. ശേഷമാണ് മുതൽ മര്യാദയിലേക്ക് ശിവാജി ഗണേശൻ സാർ എന്നെ കാസ്റ്റ് ചെയ്തതും രഞ്ജിനി എന്ന പേരും ഇട്ടതും. മുതൽ മര്യാദയ് വലിയ ഹിറ്റായിരുന്നു.'
'ശിവാജി സാർ എന്നോട് പറഞ്ഞു നീ ഒരു ദിവസം വലിയ ആളാകുമെന്ന്. അന്ന് ഞാൻ അത് കാര്യമായി എടുത്തില്ല. ഇന്ന് ഇന്ത്യ എനിക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണ് കൊച്ചിക്കാരനെ വിവാഹം ചെയ്തതും അവിടെ സെറ്റിലായതും.'

'കോട്ടയം കുഞ്ഞച്ചൻ കഴിഞ്ഞതും ഞങ്ങൾ ആരോടും പറയാതെ സിനിമ വിട്ട് ലണ്ടനിലേക്ക് പോയി. അവിടെ വെച്ച് പത്താം ക്ലാസ് പരീക്ഷ എഴുതി. ശേഷം ഞാൻ വിവിധ കോഴ്സുകളും ലോയുമെല്ലാം ചെയ്തു' രഞ്ജിനി പറഞ്ഞു.
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വർണം, കാലാൾപട, കോട്ടയം കുഞ്ഞച്ചൻ, മുഖം, കസ്റ്റംസ് ഡയറി, അനന്ത വൃത്താന്തം, കൗതുക വാർത്തകൾ, പാവക്കൂത്ത്, ന്യൂസ്, നന്മനിറഞ്ഞവൻ ശ്രീനിവാസൻ, ഒരുക്കം, അഗ്നിനിലാവ്, ഖണ്ഡകാവ്യം എന്നിവയാണ് രഞ്ജിനി അഭിനയിച്ച് റിലീസ് ചെയ്ത പ്രധാന സിനിമകൾ.


Click it and Unblock the Notifications











