സമ്പന്നതയുടെ മടിത്തട്ടില്‍ ജനനം, ജീവിക്കാനായി മുംബൈയിലേക്ക് വണ്ടികയറി; സിനിമാക്കഥകളെ വെല്ലുന്ന ജീവിതം

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. തെന്നിന്ത്യയിലെ നിരവധി സീനിയര്‍ താരങ്ങളുടെ പ്രിയസുഹൃത്തായിരുന്ന പ്രതാപ് പോത്തന്‍ ഒരു കാലത്ത് മലയാള സിനിമയുടെ ന്യുജെന്‍ മുഖമായിരുന്നു. ഭരതന്റെ ആരവത്തിലൂടെ മലയാളത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന അദ്ദേഹം പിന്നീട് സൃഷ്ടിച്ചത് ചരിത്രമായിരുന്നു.

സിനിമയില്‍ പല പതിറ്റാണ്ടുകള്‍. എന്നാല്‍, കുറച്ചു ചിത്രങ്ങള്‍ മാത്രം. തനിക്കൊപ്പം അരങ്ങേറിയ നെടുമുടിവേണു അഞ്ഞൂറിലേറെ ചിത്രങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രതാപിന്റെ കണക്കുകള്‍ ഫുള്‍സ്‌കാപ്പ് പേജിന്റെ ഒരു പുറത്തിലൊതുങ്ങി. അപ്പോഴും ഊട്ടിയിലെ തണുപ്പില്‍ എന്നപോലെ ആ പ്രതിഭയുടെ ഉള്ളില്‍ നെരിപ്പോടെരിയുന്നുണ്ടായിരുന്നു.

അഭിനയം മാത്രമായിരുന്നില്ല

അഭിനയത്തിനു പുറമെ എഴുത്ത്, സംവിധാനം, നിര്‍മാണം എന്നിങ്ങനെ സിനിമയുടെ പല മേഖലകളിലേക്കു നീണ്ടു കാല്‍വയ്പുകള്‍. അധികം ശബ്ദവും ബഹളവുമില്ലാതെ. തന്നെയും അഭിനയപ്രതിഭകളായ ശിവാജി ഗണേശനെയും മോഹന്‍ലാലിനെയും ക്യാമറയ്ക്കു മുന്നില്‍ ഒരുമിച്ചുകൊണ്ടുവന്ന 'ഒരു യാത്രാമൊഴി' ആയിരുന്നു മലയാളത്തിലെ അവസാന സംവിധാന സംരംഭം. ഇടവേളയ്ക്കുശേഷം പരസ്യനിര്‍മാണ കമ്പനിയുടെ അമരക്കാരനായി.

ചെറിയ വേഷങ്ങളിലൂടെ ഇടയ്ക്കിടെ ക്യാമറയ്ക്ക് മുന്നിലെത്തി. എന്നാല്‍ 22 ഫീമെയില്‍ കോട്ടയം അഭിനയജീവിതം പിന്നെയും മാറ്റിയെഴുതി. അയാളും ഞാനും തമ്മില്‍, അരികില്‍ ഒരാള്‍, ഇടുക്കി ഗോള്‍ഡ്, ലണ്ടന്‍ ബ്രിഡ്ജ്, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിങ്ങനെ ചിത്രങ്ങള്‍ തുടര്‍ച്ചയായി എത്താന്‍ തുടങ്ങി. കഥയും കഥാപാത്രങ്ങളുമൊക്കെ അറിയുമ്പോള്‍ പ്രതാപിനും ഹരം വരും. അങ്ങനെ ക്യാമറയ്ക്കു മുന്നിലെത്തും.

സമ്പന്നകുടുംബത്തില്‍ ജനനം

സമ്പന്ന കുടുംബത്തിലായിരുന്നു പോത്തന്റെ ജനനം. ഒരു പ്രയാസവും അറിയാതെ വളര്‍ന്നുവരുന്നതിനിടെ എന്നെങ്കിലും ജോലിക്കു പോകേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ പഠിക്കുമ്പോഴായിരുന്നു കുടുംബത്തിലെ വലിയ ദുരന്തം. കുടുംബ ബിസ്സിനസ്സുകളെല്ലാം പെട്ടെന്നു പൊളിഞ്ഞു. വരുമാനം നിലച്ചു. പഠനം തുടരുന്ന കാര്യം തന്നെ വലിയ ബുദ്ധിമുട്ടിലായി.

അങ്ങനെയാണ് ബിഎ ഇക്കണോമിക്‌സിനുശേഷം ജോലിക്കായി മുംബൈയ്ക്കു വണ്ടികയറുന്നത്. എംസിഎം എന്ന പരസ്യകമ്പനിയില്‍ പ്രൂഫ് റീഡറായി. പിന്നെ കോപ്പി റൈറ്ററായി. തുടര്‍ന്നു കമ്പനികള്‍ പലതു മാറി. പല നഗരങ്ങള്‍ പിന്നിട്ടു. കറങ്ങിത്തിരിഞ്ഞു മദ്രാസില്‍ വീണ്ടുമെത്തി.

ഭരതന്റെ ആരവത്തില്‍

അല്‍പം നാടകപ്രവര്‍ത്തനവും തുടങ്ങി. ഗിരീഷ് കര്‍ണാടിനെപ്പോലെയുള്ള പ്രഗല്‍ഭര്‍ അംഗമായിരുന്ന 'മദ്രാസ് പ്ലെയേഴ്‌സ്' സംഘത്തില്‍ ബര്‍ണാഡ് ഷായുടെ നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഭരതന്റെ കണ്ണില്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ ആരവത്തിലൂടെ പ്രതാപ് സിനിമയിലെത്തിയത് അങ്ങനെയാണ്. നടന്‍ ശ്രദ്ധിക്കപ്പെട്ടു. തകരയിലും ഭരതന്‍ അഭിനയിപ്പിച്ചു.

കുറച്ചുനാള്‍ പെട്ടിയില്‍ത്തന്നെയിരുന്ന പടം പുറത്തിറങ്ങിയപ്പോള്‍ സൂപ്പര്‍ഹിറ്റ്. ബാലു മഹേന്ദ്ര, കെ. ബാലചന്ദര്‍ എന്നുവേണ്ട തമിഴിലെ അന്നത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ തേടിയെത്തി. ഇതിനിടെ മനസ്സിലെ സംവിധാനമോഹം ഉണര്‍ന്നു.

മീണ്ടും ഒരു കാതല്‍ കതൈ എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം. നവാഗത സംവിധായകന്റെ മികച്ച ചിത്രത്തിനുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം പ്രതാപിന്റെ തൊപ്പിയില്‍ പൊന്‍തൂവലായെത്തി. ഋതുഭേദം, ഡെയ്‌സി, വെട്രിവിഴ, ആത്മ, ചൈതന്യ, യാത്രാമൊഴി എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പന്ത്രണ്ടു ചിത്രങ്ങളാണ് പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.

വിവാഹജീവിതം

സിനിമാജീവിതം പോലെ ഏറെ സങ്കീര്‍ണ്ണമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിജീവിതവും. 1985-ല്‍ തമിഴിലെ അന്നത്തെ മുന്‍നിര താരമായിരുന്ന രാധികയെ വിവാഹം കഴിച്ചെങ്കിലും അടുത്ത വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 1990-ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012-ല്‍ ഈ ബന്ധവും വിവാഹമോചനത്തില്‍ കലാശിച്ചു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.

പ്രതാപ് പോത്തനുമായി വേര്‍പിരിഞ്ഞ രാധിക അതിനുശേഷം റിച്ചാര്‍ഡ് ഹാര്‍ഡിയെ വിവാഹം കഴിച്ചു. എന്നാല്‍ പിറ്റേവര്‍ഷം ഇരുവരും പിരിഞ്ഞു. പിന്നീട് 2001-ലായിരുന്നു തമിഴ് നടന്‍ ശരത് കുമാറുമായുള്ള രാധികയുടെ വിവാഹം.

Recommended Video

പ്രതാപ് പോത്തന്‍ അന്തരിച്ചു | *Mollywood
വേര്‍പിരിഞ്ഞതിനെക്കുറിച്ച്

രാധികയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ച് പ്രതാപ് പോത്തന്‍ മുന്‍പൊരിക്കല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:' രാധികയുമായുള്ള വിവാഹബന്ധം പിരിഞ്ഞത് പരസ്പരസമ്മതത്തോടെയാണ്. ആ ബന്ധം തകര്‍ന്നതില്‍ ഞങ്ങള്‍ രണ്ടുപേരും കുറ്റക്കാരാണ്. നിങ്ങള്‍ക്കൊരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല.

എന്റെ സഹോദരന്മാരില്‍ ഒരാള്‍ക്ക് ജയഭാരതിയുമായും മറ്റൊരാള്‍ക്ക് റാണി ചന്ദ്രയുമായും പ്രണയമുണ്ടായിരുന്നു. ഇതു രണ്ടും പരാജയപ്പെടുന്നത് കണ്ടിട്ടും ഞാന്‍ ഒരു സിനിമാനടിയെ പ്രേമിച്ചു.

സിനിമയില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകും. അത് ബാലന്‍സ് ചെയ്യാന്‍ പാടാണ്. സിനിമാനടിമാരുടെ കുടുംബജീവിതത്തിന്റെ സക്‌സസ് റേറ്റ് കുറവാണ്. ഞാന്‍ വീണ്ടും വിവാഹിതനായെങ്കിലും ആ ബന്ധവും നീണ്ടുനിന്നില്ല. അതില്‍ ഒരു മകളുണ്ട്- കേയ.' പ്രതാപ് പോത്തന്‍ പറയുന്നു.

More from Filmibeat

Read more about: prathap pothen malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X