ആടുതോമയെ സ്ഫടികമാക്കാന്‍ വാശി പിടിച്ച ഭദ്രന്‍, ഈ പേരല്ലാതെ മറ്റൊന്നും യോജിക്കില്ല സിനിമയ്ക്ക്
മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ആടുതോമയുടെ കൊലകൊല്ലി വരവ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മോഹന്‍ലാല്‍, തിലകന്‍, കെപിഎസി ലളിത, ഉര്‍വശി, ചിപ്പി, അശോകന്‍, രാജന്‍ പി ദേവ്, സില്‍ക്ക് സ്മിത തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ഈ സിനിമയുടെ പേരിടല്‍ സമയത്ത് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നുവന്നത്.
മോഹന്‍ലാലിന്റെ കഥാപാത്രമായ ആടുതോമയെന്ന പേരാണ് സിനിമയ്ക്ക് നല്‍കേണ്ടതെന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്. ആ അഭിപ്രായത്തോട് സംവിധായകന് യോജിപ്പുണ്ടായിരുന്നില്ല. നിര്‍മ്മാതാവിനോട് പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷമായാണ് ചിത്രത്തിന് സ്ഫടികമെന്ന പേര് ഉറപ്പിച്ചത്. ഈ പേരിലല്ലാതെ മറ്റൊരു പേരും സിനിമയ്ക്ക് നല്‍കാനാവുമായിരുന്നില്ലെന്നും ഭദ്രന്‍ പറഞ്ഞിരുന്നു. ചിത്രത്തിന് ആ പേര് തന്നെ നല്‍കിയതിന് പിന്നിലെ കാരണത്തെക്കുറിച്ചും ഭദ്രന്‍ തുറന്നുപറഞ്ഞിരുന്നു.

സ്ഫടികത്തെക്കുറിച്ച്
ഈ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ആ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട കാര്യമാണ്. സ്ഫടികത്തിന് ആട് തോമ എന്ന പേരിടാമെന്ന് നിർമ്മാതാവ് പറഞ്ഞപ്പോൾ അത് എന്‍റെ മരണത്തിന് തുല്യമാണെന്ന മറുപടിയാണ് ഞാൻ കൊടുത്തത്. കാരണം ആ സിനിമ ‘ആടുതോമ' എന്ന ചട്ടമ്പിയുടെ മനംമാറ്റമല്ല. ഒരു പിതാവിന്‍റെ തിരിച്ചറിവാണ്. സ്ഫടികം എന്ന പേര് പോലും അങ്ങനെയൊരു കാഴ്ചപാടിൽ നിന്ന് സെലക്റ്റ് ചെയ്തതാണെന്നും ഭദ്രന്‍ പറയുന്നു.

ബുള്ളറ്റിലുള്ള വരവ്
തോമയ്ക്കു സഞ്ചരിക്കാൻ ഒരു മോട്ടർ സൈക്കിൾ വേണമെന്നല്ല, അവൻ വരുമ്പോൾ ആളുകളുടെ ചങ്കിടിക്കുന്നതായി തോന്നുന്ന തരത്തിൽ ബുള്ളറ്റ് തന്നെ വേണമെന്നാണു ഭദ്രൻ തിരക്കഥയിൽ എഴുതിയിരുന്നത്. കോട്ടയത്തുനിന്നായിരുന്നു ബുള്ളറ്റ് വാങ്ങിയതെന്നാണ് ഓർമ. തോമായുടെ ആ റെയ്ബാൻ ആ ഗ്ലാസ് ഇപ്പോഴും കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമയുടെ ഡയലോഗും ആക്ഷനും മാത്രമല്ല വാഹനവും ഗ്ലാസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സില്‍ക് സ്മിതയുടെ വരവ്
സില്‍ക് സ്മിതയെ ചിത്രത്തിലേക്ക് ക്ഷണിച്ചതിനെക്കുറിച്ചും നേരത്തെ ഭദ്രന്‍ തുറന്നുപറഞ്ഞിരുന്നു. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സില്‍ക്ക് സ്മിതയെന്ന് നേരത്തെ അറിയാമായിരുന്നു. നര്‍ത്തകിയായിരിക്കുമ്പോള്‍ മുതലേ സില്‍ക്കിനെ അറിയാമായിരുന്നു. ഫോണിലൂടെ ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതീവ താല്‍പര്യത്തോടെയാണ് സിനിമ ചെയ്യാമെന്നേറ്റതെന്നും ഭദ്രന്‍ പറഞ്ഞിരുന്നു.

രണ്ടാം ഭാഗത്തെക്കുറിച്ച്
സ്ഫടികത്തിന്റെ രണ്ടാം ഭാഗം എന്ന ആവശ്യവുമായി നേരത്തെ പലരും സമീപിച്ചിരുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ ആവശ്യവുമായി നിര്‍മ്മാതാവായ ഗുഡ്‌നൈറ്റ് മോഹന്‍ വീട്ടില്‍ വന്നിരുന്നു. 65 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് കാറായിരുന്നു അദ്ദേഹം ഓഫര്‍ ചെയ്തത്. തുണി പറിച്ചുള്ള ഇടിയും കറുപ്പും ചുവപ്പമുള്ള ഷോര്‍ട്‌സിട്ട് റെയ്ബാന്‍ വെച്ചുള്ള ഇടിയും രണ്ടാം ഭാഗത്തിലുണ്ടായിരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Recommended Video

സ്കോപ്പില്ല
ചെകുത്താന്‍ എന്ന് മകനെക്കുറിച്ചെഴുതിയ അപ്പന്‍ പിന്നീട് സ്ഫടികം എന്നെഴുതുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ആ അപ്പന്‍ വില്ലന്‍മാരാല്‍ കൊല്ലപ്പെടുകയും മകന്‍ ജയിലിലേക്കും പോവുകയും ചെയ്യുന്ന ക്ലൈമാക്‌സായിരുന്നു. ജയിലില്‍ നിന്നും തിരികയെത്തുന്ന മകന്‍ പിന്നെയും ചെകുത്താനാവുമോ, വീണ്ടും ഗുണ്ടയുടെ വേഷണിഞ്ഞല്ലല്ലോ അദ്ദേഹം ജീവിതത്തിലേക്ക് കടന്നുപോകുന്നത്. മകനെ വളര്‍ത്തിയതിന്റെയും അവനെക്കുറിച്ച് തെറ്റായി മനസ്സിലാക്കിയതിനെക്കുറിച്ചും മനസ്സിലായ പിതാവ് സ്ഫടികം എന്നെഴുതുന്നതിലൂടെ ആ കഥയും സിനിമയും അവസാനിച്ചു. അതിനാല്‍ത്തന്നെ രണ്ടാം ഭാഗത്തിന് അവിടെ സ്‌കോപ്പില്ലെന്നുമായിരുന്നു ഭദ്രന്‍ പറഞ്ഞത്.


Click it and Unblock the Notifications











