'വിക്കുള്ളത് അനുഗ്രഹമാണ്, കഥ പറയുമ്പോൾ തപ്പൽ വന്നാൽ ആലോചിക്കാൻ സമയം കിട്ടും'; ജൂഡ് ആന്റണി
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ ശോഭിക്കുന്ന മലയാള സിനിമയിലെ പ്രതിഭാശാലിയാണ് ജൂഡ് ആന്റണി. 2014ൽ ആയിരുന്നു ജൂണിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രം ഓം ശാന്തി ഓശാന ആയിരുന്നു. നിവിൻ പോളി, നസ്രിയ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സിനിമ വലിയ വിജയമായിരുന്നു. മലയാള സിനിമയിലെ മനോഹര പ്രണയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഓം ശാന്തി ഓശാന. ക്രേസി ഗോപാലൻ എന്ന സിനിമ മുതൽ പിന്നണിയിൽ സഹ സംവിധായകനായി ജൂഡ് ഉണ്ടായിരുന്നു.
വിനീത് ശ്രീനിവാസൻ സിനിമ മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൽ മറയത്ത് തുടങ്ങിയ സിനിമകളിലും ജൂഡ് സഹ സംവിധായകനായി പ്രവർത്തിച്ചു. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് പുറത്തെത്തിച്ചാണ് സിനിമാ മേഖലയിലേക്കുള്ള വഴി ജൂഡ് തുറന്നത്. ഓം ശാന്തി ഓശാന ഉൾപ്പടെ മൂന്ന് സിനിമകളാണ് ഇതുവരെ ജൂഡ് സംവിധാനം ചെയ്ത് റിലീസ് ചെയ്തിട്ടുള്ളത്. ഓം ശാന്തി ഓശാനയ്ക്ക് ശേഷം ഒരു മുത്തശ്ശി ഗദ എന്ന സിനിമയാണ് ജൂഡ് സംവിധാനം ചെയ്തത്. സിനിമ സമ്മിശ്ര പ്രതികരണം നേടി.

പിന്നീട് 2021ൽ സാറാസ് എന്ന സിനിമയുമായി ജൂഡ് വീണ്ടും സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തി. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് സാറാസ് പ്രേക്ഷകരിലേക്ക് എത്തിയത്. അന്ന ബെന്നും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളായ സിനിമ വലിയ ചർച്ചയായിരുന്നു. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്രവും സാമ്പത്തിക സ്വാശ്രയത്വവുമെല്ലാം നിരവധി തവണ ചർച്ച ചെയ്യപ്പെടുമ്പോഴും അധികം പ്രാധാന്യം ലഭിക്കാതെ പോയ വിഷയമാണ് മാതൃത്വത്തിന്റെ ഓവർ ഗ്ലോറിഫിക്കേഷൻ. ഇങ്ങനെ ഒരു വിഷയം വീട്ടുവീഴ്ച്ചകളില്ലാതെ വിമർശന വിധേയമാക്കുകയാണ് ജൂഡ് ആന്റണി സാറാസ് സിനിമയിലൂടെ ചെയ്തത്. അതോടൊപ്പം സമൂഹത്തിന്റെ കപട സാധചാര ബോധം, സെക്സിസം, ബോഡി ഷെയിമിങ് തുടങ്ങി കാലിക പ്രസക്തിയുള്ള പല വിഷയങ്ങളും സിനിമ ഭംഗിയായി ചർച്ച ചെയ്തിരുന്നു.

വിവാഹത്തിലും പാരന്റിങ്ങിലും ഒന്നും സ്വന്തമായി തീരുമാനം എടുക്കാൻ പെൺകുട്ടികൾക്ക് ഇപ്പോഴും സ്വാതന്ത്ര്യമില്ലായെന്നത് പരയാതെ പറയുന്നുമുണ്ട് സാറാസ്. ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ നേരിട്ട പരാജയത്തിനുള്ള ജൂഡിന്റെ മറുപടി കൂടിയായിരുന്നു സാറാസ് സിനിമ പുറത്തിറക്കി വിജയമാക്കിയതിലൂടെ സംഭവിച്ചത്. ജൂഡ് ആന്റണിയിലെ സംവിധായകനേക്കാൾ ഇന്ന് അദ്ദേഹത്തിലെ നടനെ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. നിവിൻ പോളി ചിത്രത്തിൽ ഡോളി ഡിക്രൂസ് എന്ന നർത്തകനെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയത്തിൽ ഭാഗ്യം ജൂഡ് പരീക്ഷിച്ച് തുടങ്ങിയത്. പിന്നീട് ആക്ഷൻ ഹീറോ ബിജു, വേട്ട, വെളിപാടിന്റെ പുസ്തകം, ഒരു കുട്ടനാടൻ ബ്ലോഗ്, കായംകുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മനോഹരം, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
Recommended Video

ഇപ്പോൾ കഥ പറയാൻ താരങ്ങളുടെ അടുത്ത് ചെല്ലുമ്പോൾ സംഭവിക്കുന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജൂഡ് ആന്റണി. 'എനിക്ക് തിരക്കഥ എഴുതുന്നതിനേക്കാൾ അത് കഥയാക്കി പറഞ്ഞ് കേൾപ്പിക്കാനാണ് ഇഷ്ടം കൂടുതൽ. എഴുതുമ്പോൾ തോന്നാത്ത ഐഡിയ കഥ പറയുമ്പോൾ തോന്നാറുണ്ട്. അത് സാറാസിൽ പോലും സംഭവിച്ചിട്ടുണ്ട്. സിനിമയ്ക്കുള്ള കഥ കിട്ടി കഴിയുമ്പോൾ എഴുതുന്നതിന് മുമ്പ് പലരുമായി ചർച്ച ചെയ്യും. പടം തുടങ്ങാൻ ആയി എന്ന് തോന്നുമ്പോൾ മാത്രമെ എഴുതൂ. കഥ മറ്റുള്ളവരോട് പറയുമ്പോഴാണ് നല്ല സന്ദർഭങ്ങൾ ചിന്തയിലേക്ക് വരുന്നതും. ഓം ശാന്തി ഓശാനയിലെ വിനീതിന്റെ അവസാനത്തെ ട്വിസ്റ്റും അങ്ങനെ ഒരു കഥ പറച്ചിലിനിടയിൽ വന്നതാണ്. അതുപോലെ തന്നെ എനിക്ക് വിക്കുള്ളത് കൊണ്ട് കഥ പറയുന്നതിന് മുമ്പ് എനിക്ക് എല്ലാവരും ഒരുപാട് സമയം തരും പ്രിപ്പേറാകാൻ. അപ്പോൾ ആ സമയത്ത് ആലോചിച്ചും ചില സീനുകൾ ഉണ്ടാക്കി കഥയ്ക്കിടയിൽ തിരുകി കയറ്റി പറയും. അത് പലതും ക്ലിക്കായിട്ടുമുണ്ട്' ജൂഡ് ആന്റണി പറയുന്നു.


Click it and Unblock the Notifications











