ദേവാസുരത്തിന്‍റെ കഥ കേട്ടപ്പോഴുള്ള മോഹന്‍ലാലിന്‍റെ പ്രതികരണം ആശ്ചര്യപ്പെടുത്തിയെന്ന് രഞ്ജിത്
മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളായ ഐവി ശശിയുടെ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മുന്‍പൊരു സിനിമയില്‍ ശശിയേട്ടന്‍ ഭരണിയിലാ എന്ന സീമയുടെ ഡയലോഗും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പുതിയ സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പ്രിയപ്പെട്ട ശശിയേട്ടനെ ഓര്‍ത്ത് താരങ്ങളും സംവിധായകരുമെല്ലാം എത്തിയിട്ടുണ്ട്.
ഐവി ശശിയെ ആദ്യമായി കണ്ടതിനെക്കുറിച്ചും ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്. നീലഗിരിയില്‍ നിന്നും ദേവാസുരത്തിലേക്ക് എത്തിയതിനെക്കുറിച്ചും ആ സമയത്തെ അനുഭവങ്ങളുമെല്ലാം ഓര്‍ത്തെടുത്തിരിക്കുകയാണ് രഞ്ജിത്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ദേവാസുരത്തിലെ അനുഭവങ്ങളെക്കുറിച്ച് രഞ്ജിത് പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ദേവാസുരത്തിലേക്ക്
നീലഗിരിക്ക് ശേഷം മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു ദേവാസുരം സംഭവിക്കുന്നതെന്ന് രഞ്ജിത് പറയുന്നു. അങ്ങനെയൊരു കഥ എന്റെ കയ്യിലുണ്ടെന്ന് അഗസ്റ്റിനാണ് ശശിയേട്ടനോട് പറയുന്നത്. മഹാറാണിയിൽ ഇരുന്നാണ് ഞാൻ ദേവാസുരത്തിന്റെ കഥ ശശിയേട്ടനോട് പറയുന്നത്.

മോഹന്‍ലാലിനോട്
പിന്നീട് മോഹൻലാലിനോട് കഥ പറയാനായി ഞാനും ശശിയേട്ടനും പാലക്കാട് പോയി. ലാൽ അന്നവിടെ വിയറ്റ്നാം കോളനിയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ലാൽ താമസിക്കുന്ന ഹോട്ടലിൽ ചെന്ന് ഞാൻ തിരക്കഥ വായിച്ചു കൊടുത്തു. പത്തിരുപത് സീൻ കഴിഞ്ഞപ്പോഴേക്കും ലാൽ ഭയങ്കരമായി അസ്വസ്ഥനാവുന്നത് കണ്ടു.

അസ്വസ്ഥനായി
എന്താ കാര്യമെന്നു തിരക്കിയപ്പോൾ, ലൊക്കേഷനിൽ നിന്ന് കാർ വന്ന് താഴെ വെയിറ്റ് ചെയ്യുകയാണ്. ഞാനൊന്നു പോയി ഒരു സീൻ തീർത്തിട്ടു വന്നോട്ടെ, എന്നു ചോദിച്ചു. ഞങ്ങൾ ശരി എന്നു പറഞ്ഞു. ലാൽ പക്ഷേ അങ്ങനെ പോയപ്പോൾ ശശിയേട്ടന് ടെൻഷനായി. എന്താണ്? കഥ ലാലിന് ഇഷ്ടമായില്ലേ? അതാണോ, പെട്ടെന്നു പോയത്? എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു.എനിക്ക് കോൺഫിഡൻസ് ഉണ്ട്, ചേട്ടനെന്താ പ്രശ്നം എന്നൊക്കെ ചോദിച്ച് ഞാൻ സമാധാനിപ്പിച്ചു.

എക്സൈറ്റഡായി
ലാലും കുഞ്ചനും ഒന്നിച്ചാണ് കാറിൽ ലൊക്കേഷനിലേക്ക് പോയത്. കുറച്ചു കഴിഞ്ഞ് കുഞ്ചൻ തിരിച്ചു വന്നു. കുഞ്ചൻ വന്നു പറഞ്ഞു ലാൽ വളരെ എക്സൈറ്റഡാണ് കെട്ടോ, പോവുന്ന വഴിയ്ക്ക് കാറിലിരുന്ന് മുഴുവൻ സംസാരിച്ചത് തിരക്കഥയെക്കുറിച്ചാണ്. ആള് വളരെ ഹാപ്പിയാണ്. അതു കേട്ടപ്പോഴാണ് ശശിയേട്ടന്റെ ശ്വാസം നേരെ വീണതെന്നും രഞ്ജിത് പറയുന്നു.

സീമ പറഞ്ഞത്
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മുരളി മതിയെന്നായിരുന്നു സീമ പറഞ്ഞത്. എന്നാല്‍ കഥ കേട്ടയുടനെ തന്നെ ഐവി ശശി മോഹന്‍ലാലിനേ ഇത് ചെയ്യാനാവൂയെന്ന് പറയുകയായിരുന്നു. തിരക്കിലായിരുന്നിട്ടും തന്റെ രണ്ട് സിനിമകള്‍ മാറ്റി വെച്ചായിരുന്നു മോഹന്‍ലാല്‍ ദേവാസുരത്തില്‍ അഭിനയിച്ചത്. ദേവാസരും റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു രണ്ടാം ഭാഗമായ രാവണപ്രഭുവുമായി രഞ്ജിത് എത്തിയത്.


Click it and Unblock the Notifications











