'തുടക്കം മുതൽ കൂവലായിരുന്നു, ഭാര്യ അന്ന് ഗർഭിണിയാണ്, ഒരുകാലത്തും നന്നാവില്ലെന്ന് ആളുകൾ പറഞ്ഞു'; റോഷൻ ആൻഡ്രൂസ്
സാറ്റർ ഡെ നൈറ്റ് സിനിമയുടെ റിലീസിന് ശേഷമാണ് റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ വാർത്തകളിൽ നിറയാൻ തുടങ്ങിയത്. നിവിൻ പോളി, അജു വർഗീസ്, സിജു വിത്സൺ, സൈജു കുറുപ്പ്, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
സിനിമയെ ചിലർ വിമർശിച്ചപ്പോൾ പ്രകോപിതനായ റോഷൻ ആൻഡ്രൂസ് പറഞ്ഞ ചില കമന്റുകളും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു.
സിനിമ നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്നും കൊറിയയില്‍ ഒന്നും ആരും സിനിമയെ വിമര്‍ശിക്കില്ലെന്നും ഇവിടെ ആളുകള്‍ സിനിമയെ വിമര്‍ശിച്ച് താഴെ ഇറക്കുകയാണെന്നുമാണ് റോഷൻ ആൻഡ്രൂസ് പറഞ്ഞത്.
ആ പ്രസ്താവന വലിയ രീതിയിൽ ചർച്ചയായ ശേഷം വിജയം ആഘോഷിക്കുന്നത് പോലെ പരാജയവും സ്വീകരിക്കണമെന്ന പ്രസ്താവനയുമായി റോഷൻ ആൻഡ്രൂസ് എത്തി. ഇപ്പോഴിത തുടക്കകാലത്ത് താൻ ചെയ്തൊരു സിനിമയെ കുറിച്ച് സംവിധായകൻ സംസാരിച്ചിരിക്കുകയാണ്.

റോഷൻ ആൻഡ്രൂസ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ നോട്ട്ബുക്ക് തിയേറ്ററിൽ എത്തിയപ്പോൾ ആളുകളുടെ പ്രതികരണം എത്തരത്തിലായിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 2006ലാണ് നോട്ട്ബുക്ക് റിലീസ് ചെയ്തത്.
2005ൽ മോഹൻലാൽ, ശ്രീനിവാസൻ, മീന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉദയനാണ് താരം സംവിധാനം ചെയ്തുകൊണ്ടാണ് റോഷൻ ആൻഡ്രൂസ് സ്വതന്ത്ര സംവിധായകനായത്. പിന്നീടാണ് നോട്ട്ബുക്ക് സംവിധാനം ചെയ്തത്.

ബോബി-സഞ്ജയ് ടീമായിരുന്നു കഥ എഴുതിയത്. ചിത്രം ബോർഡിങിൽ നിന്ന് പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ കഥയാണ് പറഞ്ഞത്. പാർവതി തിരുവോത്ത്, റോമ, മരിയ, സ്കന്ത തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളായത്.
ചിത്രം തിയേറ്ററിൽ പ്രദർശനം ആരംഭിച്ച് ടൈറ്റിൽ കാർഡ് വന്നപ്പോൾ മുതൽ അവസാനം വരെ കൂവലായിരുന്നുവെന്നാണ് റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തിയത്. 'ലോകത്തിൽ ഏറ്റവും കൂടുതൽ കൂവൽ കിട്ടിയ സംവിധായകൻ ആരാണെന്ന് ചോദിച്ചാൽ ഞാനാണ്.'

'എന്നെപ്പോലെ കൂവൽ കിട്ടിയ സംവിധായകൻ വേറെ കാണില്ല. കാരണം ഉദയനാണ് താരം കഴിഞ്ഞ് നോട്ട്ബുക്ക് കാണാനായി കവിത തിയേറ്ററിൽ ഞാനും ഭാര്യയും കൂടിയാണ് പോയത്. ഭാര്യ അന്ന് ഗർഭിണിയാണ്. സിനിമയുടെ ടൈറ്റിൽ മുതൽ കൂവലായിരുന്നു.'
'പ്രധാനപ്പെട്ട മൂന്ന് നടന്മാരുടെ സിനിമ ഇറങ്ങിയ സമയത്താണ് ഞാൻ ഈ മൂന്ന് പെൺകുട്ടികളുമായി വരുന്നത്. അതിലൊന്ന് മലയാളം അറിയാത്ത പെൺകുട്ടിയായിരുന്നു. റോമ. അവൾ സിനിമ കഴിഞ്ഞ് തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ ടിക്കറ്റ് കീറി മേലേക്ക് എറിഞ്ഞിട്ട് നീ ഒരുകാലത്തും നന്നാവില്ലെന്ന് ആളുകൾ പറഞ്ഞു.'

'പടത്തിലെ അഭിനയം കണ്ടിട്ട് ടിക്കറ്റ് എറിഞ്ഞ് അഭിനന്ദിക്കുകയാണെന്നാണ് റോമ വിചാരിച്ചത്. സാർ ടിക്കറ്റൊക്കെ എറിഞ്ഞ് എല്ലാവരും എന്നെ ഭയങ്കരമായി അഭിനന്ദിക്കുകയാണെന്ന് എന്നോട് വന്ന് പറഞ്ഞു. അഭിനന്ദിച്ചതല്ല നശിച്ചുപോകട്ടെയെന്ന് പറഞ്ഞ് എറിഞ്ഞതാണെന്ന് ഞാൻ പറഞ്ഞു' റോഷൻ ആൻഡ്രൂസ് പറഞ്ഞു.
അതേസമയം ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. സാറ്റര്‍ഡെ നൈറ്റിന് ശേഷമുള്ള തന്റെ പുതിയ ചിത്രം ബോളിവുഡിലായിരിക്കുമെന്ന സൂചനയാണ് റോഷന്‍ കഴിഞ്ഞ ദിവസം നല്‍കയത്.

ഷാഹിദ് കപൂറാണ് നായകൻ. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ബ്രഹ്മാസ്ത്രയുടെ സഹ സംഭാഷണ എഴുത്തുകാരനായ ഹുസൈന്‍ ദലാലാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കുന്നത്.
പുതിയ ചിത്രത്തിലൂടെ താന്‍ എത്രയും വേഗം തിരിച്ചുവരുമെന്നും റോഷന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അടുത്തിടെ പറഞ്ഞിരുന്നു.


Click it and Unblock the Notifications











