'ഞാൻ തിരിച്ച് വരും, വിജയത്തെപ്പോലെ പരാജയവും സ്വീകരിക്കണ'മെന്ന് റോഷൻ ആൻഡ്രൂസ്, 'വെളുപ്പിക്കലല്ലേയെന്ന്?' ആരാധകർ
സംവിധായകൻ, എഴുത്തുകാരൻ തുടങ്ങി വിവിധ മേഖലകളിൽ ചുരുങ്ങിയ കാലയളവിൽ ശ്രദ്ധിക്കപ്പെടാൻ സാധിച്ചിട്ടുള്ള വ്യക്തിയാണ് റോഷൻ ആൻഡ്രൂസ്. ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ പ്രേക്ഷകർ കാണുന്ന ഉദയനാണ് താരം, നോട്ട്ബുക്ക്, മുംബൈ പോലീസ്, ഹൗ ഓൾഡ് ആർ യൂ തുടങ്ങിയ സിനിമകൾ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പിറന്നവയാണ്.
അതേസമയം നാക്ക് പിഴച്ചാൽ കാര്യം കട്ടപ്പൊകയെന്ന് പറയുംമ്പോലെ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയുടെ പേരിൽ സംവിധായകൻ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പിറന്ന സാറ്റർഡെ നൈറ്റിന്റെ റിലീസിന് ശേഷമായിരുന്നു വിവാദമായ പ്രസ്താവന റോഷൻ ആൻഡ്രൂസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
സിനിമ നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണെന്നും കൊറിയയില്‍ ഒന്നും ആരും സിനിമയെ വിമര്‍ശിക്കില്ലെന്നും ഇവിടെ ആളുകള്‍ സിനിമയെ വിമര്‍ശിച്ച് താഴെ ഇറക്കുകയാണെന്നുമാണ് ഒരാഴ്ച മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ റോഷൻ പറഞ്ഞത്.

'ഒരു സിനിമ എന്നാല്‍ ഒരുപാട് കുടുംബങ്ങളാണ്. സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുകള്‍ തുടങ്ങി നിരവധി ആളുകളുടെ ഉപജിവനമാണ് സിനിമ. കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യും.'
'ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെ ഇറക്കും. വിമര്‍ശിക്കാം പക്ഷെ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണം. സിനിമ തുടങ്ങുമ്പോഴേക്കും ഫസ്റ്റ് ഹാഫില്‍ തന്നെ ആളുകള്‍ മൈക്കുമായിട്ട് കേറി വരുകയാണ്.'

'ആ സമയത്ത് തന്നെ നമ്മുടെ സിനിമക്ക് അവര്‍ റിവ്യൂ കൊടുക്കുകയാണ്. വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം അവര്‍ക്കും ഭാര്യയും കുടുംബവുമുണ്ടെന്ന്.'
'ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസീകാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. എന്റെ കാസനോവ എന്ന സിനിമ അട്ടര്‍ ഫ്‌ളോപ്പായിരുന്നു.'

'ആ സിനിമ ഇറങ്ങിയ സമയത്ത് എന്നെ ആളുകള്‍ തിയേറ്ററില്‍ നിന്നും പൊക്കി എടുത്ത് കൊണ്ടുപോയി നിലത്തിട്ടു. ഞാന്‍ വിചാരിച്ചു സിനിമ വമ്പന്‍ ഹിറ്റായെന്ന്. ഉച്ച കഴിഞ്ഞപ്പോള്‍ പടം പൊട്ടി എന്ന വിമര്‍ശനം വന്നു.'
'എവിടെ ചെന്നാലും പിന്നീട് ആ സിനിമയെക്കുറിച്ചാണ് ആളുകള്‍ ചോദിക്കുക. എന്റെ അതിന് മുമ്പുള്ള ഹിറ്റായ മൂന്ന് സിനിമകള്‍ക്കും എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട് അതിനെ പറ്റി ആരും ചോദിക്കില്ല' എന്നാണ് റോഷൻ ആൻഡ്രൂസ് പറഞ്ഞത്. ഇതാണ് സിനിമ പ്രേമികളെ പ്രകോപിപ്പിച്ചത്.

നിവിൻ പോളി, സിജു വിത്സൺ, അജു വർഗീസ്, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ സാറ്റർ ഡെ നൈറ്റ് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്. ഇപ്പോഴിതാ പതിനേഴ് വർഷം സിനിമയിൽ തികച്ചതിന്റെ ഭാഗമായി റോഷൻ ആൻഡ്രൂസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ കുറിപ്പും വൈറലാവുകയാണ്.
ജനപ്രീതി നേടിയ തന്റെ ചിത്രങ്ങളുടെ കൊളാഷിനൊപ്പമായിരുന്നു റോഷന്റെ കുറിപ്പ്. 'കഴിഞ്ഞ പതിനേഴ് വർഷമായി എന്നേയും എന്റെ സിനിമകളേയും പിന്തുണയ്ക്കുന്നതിന് നന്ദി.'

'വിജയങ്ങളും പരാജയങ്ങളും ഗെയിമിന്റെ ഭാഗമാണ്. വിജയങ്ങളെ ആഘോഷിക്കുന്നപോലെ പരാജയങ്ങളെ സ്വീകരിക്കുന്നതും നല്ലതാണ്. ഞാൻ തിരിച്ച് വരും... ബോബി-സഞ്ജയ്, ഹുസൈൻ ദലാൽ എന്നിവരോടൊപ്പമുള്ള എന്റെ ചിത്രം മാർച്ചിൽ ആരംഭിക്കും.'
'സിദ്ധാർഥ് റോയി കപൂറാണ് സിനിമ നിർമിക്കുന്നത്' റോഷൻ ആൻഡ്രൂസ് കുറിച്ചു. പ്രതി പൂവന്‍കോഴി, കായംകുളം കൊച്ചുണ്ണി, സ്‌കൂള്‍ ബസ്, ഹൗ ഓള്‍ഡ് ആര്‍ യു, മുംബൈ പൊലീസ്, ഉദയനാണ് താരം എന്നീ ചിത്രങ്ങളുടെ കൊളാഷിനൊപ്പമായിരുന്നു റോഷൻ ആൻഡ്രൂസിന്റെ കുറിപ്പ്.


Click it and Unblock the Notifications











