ക്യാമറയ്ക്ക് മുന്നിൽ മമ്മൂട്ടിയും ഇൻസെക്യൂർ ആണ്; അഭിനേതാക്കളെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്യാമ പ്രസാദ്
മലയാള സിനിമയിൽ മികച്ച സിനിമകളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനാണ് ശ്യാമ പ്രസാദ്. അകലെ, അരികെ, ഋതു, ഇലക്ട്ര, ഒരേ കടൽ, ആർട്ടിസ്റ്റ് തുടങ്ങി നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടിയ ഒരുപിടി സിനിമകൾ ശ്യാമ പ്രസാദ് സംവിധാനം ചെയ്തു. മലയാളത്തിൽ റിയലിസ്റ്റിക് സിനിമകളുടെ തരംഗം അലയടിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പേ തന്നെ ശ്യാമ പ്രസാദ് പാരലൽ സിനിമകളിലൂടെ ജനശ്രദ്ധ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ പുതിയ കാലത്തെ സിനിമകളെക്കുറിച്ചും ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്ന് വരവിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ശ്യാമപ്രസാദ്. ബിഹെെന്റ് വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

മാർക്കറ്റിന്റെ സ്വാധീനം എല്ലായിടത്തും ഉണ്ടാവും. അത് ഒടിടിയിലും വന്നു. പാരലൽ സിനിമകൾ അട്ടിമറിക്കപ്പെട്ടു. തിയറ്ററിൽ റിലീസ് ചെയ്ത സിനിമകൾ കാണാത്തവർക്ക് കാണാനുള്ള ഇടം മാത്രമായി ഒടിടി പ്ലാറ്റ്ഫോമുകൾ മാറി. അത് വളരെ ദുഖഃകരമാണ്. രണ്ടും ലയിപ്പിച്ച് പോവാമാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
റിയലിസ്റ്റിക് സിനിമകൾ ആസ്വദിക്കാനാവുന്നില്ലെന്ന് പറയുന്നതിനെ അംഗീകരിക്കാൻ കഴിയില്ല. അടുത്തിടെ കണ്ടതിൽ മനസ്സിൽ നിൽക്കുന്ന ഒരു സിനിമ തിങ്കളാഴ്ച നിശ്ചയം ആണ്. ഭൂതകാലം എന്ന സിനിമ, ആവാസവ്യൂഹം, സിദ്ധാർത്ഥ് ശിവ ചെയ്ത എന്നിവർ എന്ന സിനിമയും മികച്ചതാണെന്നും ശ്യാമപ്രസാദ് പറഞ്ഞു.

ചില സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ചും ശ്യാമപ്രസാദ് സംസാരിച്ചു. 'വേണ്ടപ്പെട്ട ഫിലിം മേക്കേർസ് എടുത്ത സിനിമകളിലാണ് അഭിനയിച്ചത്. ഒരു ആക്ടർ സെറ്റിൽ എന്താണ് ഫീൽ ചെയ്യുന്നത് എന്നതിനെക്കുറിച്ച് മനസിലാക്കാനും അഭിനയിച്ചപ്പോൾ എനിക്ക് പറ്റി. പൊതുവെ സംവിധായകർ പല കാര്യങ്ങളിൽ ഇടപെടുന്നു. പക്ഷെ അഭിനേതാക്കളെ ശ്രദ്ധിക്കുന്നവർ വളരെ കുറവേ ഉള്ളൂ എന്നെനിക്ക് തോന്നുന്നു. ചെറിയ ആക്ടർ ആണെങ്കിൽ പോലും അയാൾക്കത് കൃത്യമായി പറഞ്ഞ് കൊടുക്കുന്ന വളരെക്കുറവ് ആളുകളെയേ കണ്ടിട്ടുള്ളൂ. അത് വളരെ പ്രധാനമാണ്'

'ശ്യാമപ്രസാദ് ആയാലും ഇന്ദ്രൻസ് ആയാലും മമ്മൂട്ടി ആയാലും ക്യാമറയ്ക്ക് മുന്നിൽ ഇൻസെക്യൂർ ആണ്. അത് തിരിച്ചറിയപ്പടുന്നില്ല. നമ്മൾ ചെയ്യുന്നത് എല്ലാവരും കാണുന്നു എന്ന് തോന്നിയിട്ടും പെർഫോം ചെയ്യേണ്ടത് വളരെ ബുദ്ധിമുട്ടാണ്. പലരും റിഹേഴ്സൽ തന്നെ ചെയ്യാറില്ല. ആക്ടർക്ക് കുറേക്കൂടി ശ്രദ്ധയും കോൺഫിഡൻസും സെക്യൂരിറ്റിയും കൊടുക്കണം എന്നതിന്റെ ആവശ്യകത എനിക്ക് മനസ്സിലായി. ഒരേ കടലിന്റെ സമയത്ത് മമ്മൂക്ക പറയുമായിരുന്നു ക്യാമറയ്ക്ക് മുന്നിലുള്ള ആക്ടർ എപ്പോഴും നെർവസ് ആണെന്ന്. പ്രത്യേകിച്ചും ആദ്യത്തെ കുറച്ചു സീനുകളിൽ'

മോഹൻലാലിനെ വെച്ച് കുറേ വർഷങ്ങൾക്ക് മുമ്പ് ഒന്ന് രണ്ട് പ്രൊജക്ടുകൾ ആലോചിച്ചു. ഒന്നും കറക്ടായി വന്നില്ല. എന്റെ കുഴപ്പമുണ്ട്. അദ്ദേഹത്തിന്റെ ഷെഡ്യൂളിന്റെ പ്രശ്നങ്ങളുണ്ട്. ഏതെങ്കിലും ഒരു ആക്ടറെ വെച്ച് സിനിമ ചെയ്യണം എന്നതല്ല എന്റെ മോഹം. അതുകൊണ്ടും കൂടി ആയിരിക്കാം. അവരെല്ലാം വളരെ കഴിവുള്ളവരാണ്. ചെയ്യാൻ പറ്റിയ അവസരം വന്നാൽ തീർച്ചയായും ചെയ്യണം. പക്ഷെ എപ്പോഴും യുവനിരയോടൊപ്പം പ്രവർത്തിക്കാനാണ് താൽപര്യമെന്നും ശ്യാമപ്രസാദ് പറഞ്ഞു.


Click it and Unblock the Notifications











