'കേരളത്തിലേക്ക് താമസം മാറ്റാത്തിന് തക്കതായ കാരണമുണ്ട്, ജീവിതത്തിലെ ശ്രീനിവാസനെയാണ് ഇഷ്ടം'; വിനീത്
അച്ഛൻ ശ്രീനിവാസനെപ്പോലെ തന്നെ ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള അനുഗൃഹീത കലാകാരനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ഗാനരചയിതാവ് , സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, ക്രിയേറ്റീവ് ഡയറക്ടർ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ സകലകലാവല്ലഭനാണ് വിനീത്.
പിന്നണി ഗായകനായി വന്ന് പതിയെ സംവിധാത്തിലേക്കും അഭിനയത്തിലേക്കും ചേക്കേറി ശോഭിച്ചുകൊണ്ടിരിക്കുന്നു. വിനീത് സിനിമകൾ വരുന്നുവെന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകർ കണ്ണുംപൂട്ടി തിയേറ്ററിലേക്ക് പോകും. കൊടുത്ത കാശ് മൊതലാകുമെന്നുള്ള വിശ്വാസം പ്രേക്ഷകരിൽ വിനീത് ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
അച്ഛനെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. 'ശ്രീനിവാസന്റെ മകനായതിൽ എന്നും അഭിമനാമേയുള്ളൂ.'
'സിനിമയിലെ അച്ഛനെക്കാൾ ഇഷ്ടം ജീവിതത്തിലെ ശ്രീനിവാസനെയാണ്. ഒരു സിനിമ വിജയിച്ച ശേഷം അടുത്ത സിനിമ ആലോചിക്കുമ്പോഴണ് ഭാരം തോന്നിയിട്ടുള്ളത്.'
ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ അച്ഛൻ എത്ര സിനിമാ തിരക്കുണ്ടെങ്കിലും മാസത്തിലൊരിക്കലെങ്കിലും വീട്ടിൽ വരുമായിരുന്നു. രാത്രി വന്ന് രാവിലെ പോകുമെങ്കിലും അച്ഛന് വരുന്നത് തന്നെ ഒരു സന്തോഷമാണ്.'

'അച്ഛൻ പണ്ടൊക്കെ ഒരു വേള വിശ്രമമില്ലാതെ ജോലി ചെയ്യുമായിരുന്നു. സാമ്പത്തീക ഭദ്രതയ്ക്ക് വേണ്ടിയാണത്. അന്നത്തെ കാലത്ത് അങ്ങനെ അധ്വാനിക്കണം. ഇന്ന് അത് ആവശ്യമില്ല. രണ്ട് സിനിമകൾ ചെയ്താൽ അത്യാവശ്യം പണം സമ്പാദിക്കാം.'
'പിന്നീടിരുന്ന് പതിയെ അടുത്ത സിനിമ ചെയ്യാം. അച്ഛൻ ഒന്നും ചെയ്യണമെന്ന് ഇന്നേവരെ നിർബന്ധിച്ചിട്ടില്ല. പക്ഷെ അച്ഛൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ ലക്ഷ്യബോധം വരുമായിരുന്നു. തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനോട് താൽപര്യമില്ല.'
'ഒരു സിനിമ കഴിഞ്ഞാൽ ഒന്നര വർഷമെടുക്കും അടുത്ത സിനിമ ചെയ്യാൻ. അതിനിടയിലുള്ള സമയങ്ങളെല്ലാം കുടുംബത്തോടൊപ്പം ചെലവഴിക്കും. കേരളത്തിൽ വന്ന് താമസിക്കാത്തതിന് തക്കതായ കാരണമുണ്ട്.'

'ചെന്നൈയും കൊച്ചിയും തമ്മിൽ ഒരു മണിക്കൂറിന്റെ അകലമാണുള്ളത്. ഞാൻ സിനിമയുമായി കേരളത്തിലാണ് അധിക സമയവും ചെലവഴിക്കാറുള്ളത്. ചെന്നൈയിലാണ് 22 വർഷമായി ജീവിതം.'
'തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് അവിടെ തിരിച്ചറിയപ്പെടാതെ ജീവിക്കുന്നതിന് ഒരു സുഖമുണ്ട്. ആ സ്വകാര്യത എനിക്കിഷ്ടമാണ്. അതിനാൽ തന്നെ ചെന്നൈ വിട്ട് കേരളത്തിലേക്ക് താമസം മാറ്റാൻ ഉദ്ദേശിക്കുന്നില്ല.'
'എനിക്ക് തലശ്ശേരിയിൽ ഇടയ്ക്കിടെ വന്ന് താമസിക്കുന്നത് ഇഷ്ടമാണ്. സിനിമയിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ലോഹിതദാസ്. അത്രത്തോളം മനോഹരമായ സീനുകൾ ചെയ്തുവെച്ചിരിക്കുന്ന ഒരാളാണ് അദ്ദേഹം' വിനീത് പറഞ്ഞു.

ഹൃദയമാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം. മലയാളത്തിൽ അടുത്ത കാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ സിനിമ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു.
ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. പ്രണവ് മോഹൻലാലിന് പുറമെ ദർശന, കല്യാണി പ്രിയദർശൻ, അരുൺ കുര്യൻ, പ്രശാന്ത് നായർ, ജോജോ ജോസ് തുടങ്ങിയവർ അഭിനയിച്ചു.
ജേക്കബിൻറെ സ്വർഗരാജ്യമെന്ന ചിത്രം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം എത്തിയത്. അരുൺ നീലകണ്ഠൻ എന്നാണ് പ്രണവ് മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
അരുൺ നീലകണ്ഠന്റെ 17 മുതൽ 30 വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തിൽ മൊത്തം ഉണ്ടായിരുന്നത്.


Click it and Unblock the Notifications











