ശേഷത്തിനിടയിലെ കൂടിക്കാഴ്ച! രാജീവ് രവിയെ കണ്ടുമുട്ടിയതോടെയാണ് ജീവിതം മാറിയതെന്ന് ഗീതു മോഹന്‍ദാസ്!
ബാലതാരമായി സിനിമയിലേക്കെത്തിയതാണ് ഗീതുമോഹന്‍ദാസ്. ഒന്നുമുതല്‍ പൂജ്യം വരെയിലൂടെ തുടങ്ങിയ സിനിമാജീവിതം മൂത്തോനില്‍ എത്തിനില്‍ക്കുകയാണ്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. കേള്‍ക്കുന്നുണ്ടോയെന്ന ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു ഗീതു സംവിധാനത്തിലേക്ക് തിരിഞ്ഞത്. മൂത്തോനിലൂടെയായിരുന്നു മുഴുനീള സിനിമയുമായി ഗീതു എത്തിയത്. ആദ്യമലയാള ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ക്യാമറാമാന്‍. തന്റെ സുഹൃത്തിനുള്ള ട്രിബ്യൂട്ടാണ് ഈ ചിത്രമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
സംവിധാനമോഹം മുന്‍പേ തന്നെ മനസ്സില്‍ കയറിക്കൂടിയിരുന്നുവെന്നും അതിന് വേണ്ടിയാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും ഗീതു മോഹന്‍ദാസ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്. നായികയായി മുന്നേരുന്നതിനിടയില്‍ത്തന്നെ താന്‍ കഥയും തിരക്കഥയുമൊക്കെ എഴുതിത്തുടങ്ങിയിരുന്നുവെന്ന് ഗീതു പറയുന്നു. ശേഷത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു രാജീവ് രവിയെ കണ്ടുമുട്ടിയത്. അതൊരു നിമിത്തമായി മാറുകയായിരുന്നു. താരത്തിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

രാജീവ് രവിയെ കണ്ടത്
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് പിന്നാലെയായി ചാന്ദിനി ബാര്‍ ചെയ്ത് കഴിഞ്ഞാണ് രാജീവ് രവി ശേഷത്തിലേക്ക് എത്തിയത്. ആ സമയത്താണ് തങ്ങള്‍ പരിചയത്തിലാവുന്നത്. എഴുത്ത് അദ്ദേഹം നന്നായി പോത്സാഹിപ്പിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയതിന് ശേഷം ഇടയ്ക്ക് തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോവുമായിരുന്നു. നിരവധി സിനിമകളാണ് അവിടെ വെച്ച് കണ്ടത്. അഭിനയത്തോടായിരുന്നില്ല തന്റെ താല്‍പര്യം. സംവിധാനമോഹം മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.

സംതൃപ്തി തോന്നിയ സിനിമ
അഭിനേത്രിയായി മുന്നേറുന്നതിനിടയില്‍ സംതൃപ്തയായിരുന്നില്ല താനെന്ന് ഗീതു പറയുന്നു. അഭിനയിക്കുന്ന വേഷങ്ങളിലോ പറയുന്ന ഡയലോഗുകളിലോ ഒന്നും തൃപ്തയായിരുന്നില്ല. അകലെ, ഒരിടം തുടങ്ങിയ സിനിമകള്‍ ഒരുപരിധി വരെ സംതൃ്പതി തന്നിരുന്നു. നടിയെന്ന രീതിയില്‍ തനിക്ക് അഭിമാനം തോന്നുന്ന ആദ്യത്തേയും അവസാനത്തേയും ചിത്രം ഒന്നുമുതല്‍ പൂജ്യം വരെയാണ്. കേള്‍ക്കുന്നുണ്ടോയെന്ന ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനിടയില്‍ ആരെയെങ്കിലും അസിസ്റ്റ് ചെയ്യണോയെന്ന് ചോദിച്ചിരുന്നു. ആരേയും അസിസ്റ്റ് ചെയ്യേണ്ടെന്ന് പറഞ്ഞിരുന്നു. സിനിമയുണ്ടാക്കി പഠിക്കുകയായിരുന്നു. ഫിലിം മേക്കറെന്ന നിലയില്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയത് രാജീവ് രവിയായിരുന്നു.

ഡബ്ലുസിസിയിലേക്ക്
ഡബ്ല്യൂ.സി.സി കൂട്ടായ്മ രൂപീകരിച്ച സമയത്ത് ഇൻഡസ്ട്രിയിൽ പലരും ഷോക്ക്ഡ് ആയിരുന്നു. സിനിമയിലെ ചെറുപ്പക്കാരിൽ ഒരുപാടു പേർ 'ദിസീസ് ഗ്രേറ്റ്, സപ്പോർട്ട് ചെയ്യുന്നു' വെന്നു പറഞ്ഞു മെസേജ് അയച്ചിരുന്നു. പക്ഷെ പബ്ലിക് ആയി അവരതു പറയില്ല. കാരണം, എവിടെയോ ഒരുതരത്തിലുള്ള പേടിയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു ഞങ്ങൾ കുറച്ചു പേർ ഇതിനായി മുന്നിട്ടിറങ്ങണം. അതിനു ഞങ്ങൾ തയ്യാറുമാണ്. ' എന്റെ വീട്ടിൽ കല്ലേറ് കൊണ്ടില്ല, അത് കൊണ്ടെനിക്ക് കുഴപ്പമില്ല' എന്ന് പറയുന്ന ആറ്റിറ്റ്യൂഡിൽ ഞാൻ വിശ്വസിക്കുന്നില്ല. വളരെ പ്രിവിലേജ്ഡ് ആയ ആളുകളാണ് നമ്മൾ. അത് കൊണ്ട് തന്നെ മറ്റുള്ള എല്ലാവർക്കും വേണ്ടി സംസാരിക്കേണ്ട ഉത്തരാവാദിത്തം നമുക്കുണ്ട്.

ഒരുപാട് മാറി
പഴയത് പോലെയല്ല ഇപ്പോള്‍ ആകെ മാറിയെന്നും താരം പറയുന്നു. ചെറിയ ക്ലാസില്‍ കേരളത്തിലായിരുന്നു പഠിച്ചത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. ഇന്‍ഡസ്ട്രിക്ക് പറ്റിയ ആളല്ല താനെന്നായിരുന്നു ഒരുകാലത്ത് തോന്നിയിരുന്നത്. എന്നാല്‍ പിന്നീട് ആ തോന്നല്‍ മാറുകയായിരുന്നു. നിന്റെ വ്യത്യസ്തതയാണ് നിന്റെ ശക്തിയെന്ന് അച്ഛന്‍ പറയുമായിരുന്നു.


Click it and Unblock the Notifications











