ദൈവം സച്ചി സാറിന്റെ രൂപത്തിൽ വന്നു, എന്നെ സിനിമയിൽ എത്തിക്കാൻ; കോട്ടയം രമേഷ്
മിനിസ്ക്രീൻ പ്രേക്ഷകർക്ക് വേറിട്ട ഒരു ദൃശ്യാനുഭവം നൽകിയ പരമ്പരയായിരുന്നു ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഉപ്പും മുളക്കും. 2015 ഡിസംബർ 14 ന് തുടങ്ങിയ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയായിരുന്നു.
പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും പരമ്പരയുടെ പാതിയിൽ എത്തിയ മാധവൻ തമ്പി എന്ന കഥാപാത്രം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
അതിന് കാരണവും ഉണ്ടായിരുന്നു. പരമ്പരയുടെ മാധവൻ തമ്പി എന്ന കഥാപാത്രത്തെ കുറിച്ചുള്ള വിശേഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കഥാപാത്രം പ്രേക്ഷകർക്ക് മുന്നിൽ വന്നത് കുറച്ച എപ്പിസോഡുകൾക്ക് ശേഷമാണ് അതുകൊണ്ട് തന്നെ പ്രേക്ഷകർ പ്രതീക്ഷിച്ചതിനെക്കാളും ഗംഭീരമായിരുന്നു കൊമ്പൻ മീശയുമായ് എത്തിയ മാധവൻ തമ്പി.

ഉപ്പും മുളകിലും ശ്രദ്ധേയമായ ആ കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേഷ് നാല്പത് വർഷത്തോളം നാടകങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
എൺപതുകളിൽ പുറത്തിറങ്ങിയ ഒന്ന് രണ്ട് സിനിമകളിൽ ചെറിയ ചില റോളുകളിൽ എത്തിയ താരത്തിന് അൻപത് വർഷത്തോളം കാത്തിരിക്കേണ്ടിവന്നു സിനിമയിൽ നല്ലൊരു റോൾ കിട്ടാൻ.
2018ൽ പുറത്തിറങ്ങിയ കാർബൺ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് കോട്ടയം രമേഷ് സിനിമയിൽ വീണ്ടും തിരിച്ചെത്തിയത്.
ഉപ്പും മുളക്കും എന്ന പരമ്പരയിലെ കോട്ടയം രമേശിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിലേക്ക് താരത്തെ നയിച്ചതും.

കാർബണിൽ അത്രക്ക് പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല താരത്തിന്റേത്. എങ്കിലും സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്ത ചിത്രത്തിലെ താരത്തിന്റെ സീനുകൾ ഒറ്റ ടേക്കിൽ തന്നെ ശരിയാക്കിയത് സഹപ്രവർത്തകർക്കിടയിൽ സംസാരവിഷയമായി.
തുടർന്ന് വാരികുഴിയിലെ കൊലപാതകം, ഉരിയാട്ട്, വൈറസ് എന്നീ സിനിമകളിലും താരം അഭിനയിച്ചെങ്കിലും കോട്ടയം രമേശിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ്. ചിത്രത്തിലെ 'കുമാരേട്ടൻ' എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.
അടുത്തിടെ താരം ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സച്ചി തന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചുവെന്ന് വ്യക്തമാക്കി.

"സച്ചി സാർ ഈ പടം(കാർബൺ) കണ്ടപ്പോൾ ഡ്രൈവർ കുമാരന്റെ വേഷത്തിനു വേണ്ടി പുതിയൊരു ആളിനെ അന്വേഷിച്ചുകൊണ്ടിരിക്കയാ... സ്ഥിരം സിനിമയിൽ കാണുന്ന ഒരാളെ അല്ലാതെ വേറൊന്നു മുഖം വേണമെന്ന് പുള്ളിക്ക് തോന്നി.
എന്നെ കുറിച്ച് അന്വേഷിച്ച അദ്ദേഹം ഉപ്പും മുളകും കാണാൻ ഇടയായി. കണ്ട് കഴിഞ്ഞ ശേഷമാണ് എന്നെ വിളിക്കുന്നത്" കോട്ടയം രമേഷ് പറഞ്ഞു.
സിനിമയിൽ ഏറെനാളത്തെ പ്രവൃത്തി പരിചയം ഉള്ള താരങ്ങളുടെ കൂടെയാണ് താരം ഈ സിനിമയിൽ അഭിനയിച്ചത് എങ്കിലും ജീവിതം മാറി മറിഞ്ഞത് രമേശിന്റേതായിരുന്നുവെന്ന് അവതാരകൻ പറഞ്ഞപ്പോൾ അതിനു കേവലം ഒരു സിനിമയിൽ ചാൻസ് കിട്ടുന്നതിന്റെ പവർ അല്ല ഉള്ളതെന്ന് അദ്ദേഹം പറയുകയുണ്ടായി.
" സിനിമയുടെ പിന്നമ്പരങ്ങളിലൂടെ സിനിമയെ അന്വേഷിച്ച് പത്തമ്പത് വർഷം നടക്കുന്ന ഒരാൾ ഈ ജന്മത്ത് സിനിമ നടനാവാൻ സാധിക്കില്ല എന്ന് കരുതി അത് ഉപേക്ഷിച്ചു.
എങ്കിലും അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുമ്പോൾ ഈ ജന്മത്തിൽ നടക്കുമെന്ന് തോന്നുന്നില്ല അടുത്ത ജന്മത്തിലെങ്കിലും പരിഗണിക്കണേ എന്ന് പ്രാർത്ഥിക്കുമായിരുന്നു" രമേഷ് മനസ്സ് തുറന്നു.
തന്റെ പ്രാർത്ഥന എപ്പോഴോ ദൈവം കേട്ടെന്നും ആ ദൈവമാണ് സച്ചി സാർ ആയി തന്റെ മുന്നിൽ വന്നതെന്നും കോട്ടയം രമേഷ് വ്യക്തമാക്കി.
സി ബി ഐ 5 ആണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇതിന് മുൻപ് പുറത്തിറങ്ങിയ ഭീഷ്മപർവ്വതത്തിലെയും ആറാട്ടിലെയും മേപ്പടിയാനിലും രമേശിന്റെ റോളുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











