സ്ഫടികത്തിൻ്റെ ഒരു ടിക്കറ്റിന് 800 രൂപയാക്കി; റിലീസ് ദിവസം ബ്ലാക്കിൽ ടിക്കറ്റ് വിറ്റ കഥ പറഞ്ഞ് നിര്‍മാതാവ്
മോഹന്‍ലാലിന്റെ കരിയറിലെ പൊന്‍തൂവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു ഗുണ്ടയായി അഭിനയിച്ച് മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ മോഹന്‍ലാലിന് സാധിച്ചു. ആട് തോമ എന്ന കഥാപാത്രത്തിന്റെ മുണ്ട് പറിച്ചെടുത്തുള്ള അടി പില്‍ക്കാലത്ത് ഏറ്റവും ചര്‍ച്ചയായിരുന്നു. തിയറ്ററുകളില്‍ വമ്പന്‍ തരംഗം സൃഷ്ടിച്ച സ്ഫടകിം ബോക്‌സോഫീസില്‍ വലിയ തുക സമ്പാദിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് സമയത്തുണ്ടായ ചില രസകരമായ സംഭവങ്ങളാണ് നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍ വെളിപ്പെടുത്തുന്നത്.
നാല് തവണ ചിത്രീകരണം മുടങ്ങിയതിന് ശേഷമായിരുന്നു സ്ഫടികം പൂര്‍ത്തിയാവുന്നത്. തുടക്കത്തില്‍ വലിയ ആശയ കുഴപ്പം ഉണ്ടായിരുന്നെങ്കിലും പല പ്രതിസന്ധികളും മറികടന്നാണ് സിനിമ എത്തുന്നത്. റിലീസ് ചെയ്ത് സമയത്ത് സ്ഫടികത്തിന്റെ ടിക്കറ്റ് കരിഞ്ചയില്‍ വില്‍ക്കുന്നത് വരെ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് മോഹന്‍ പറയുന്നത്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആട് തോമ പിറവി എടുത്തത് എങ്ങനെയാണെന്ന് നിര്‍മാതാവ് വെളിപ്പെടുത്തിയത്.

കഥയൊക്കെ നല്ലതാണ്. പക്ഷേ മോഹന്‍ലാല്‍ മുണ്ട് പറിച്ച് അടിച്ചാള്‍ ആളുകള്‍ കൂവില്ലേ എന്ന് ഞാന്‍ ഭദ്രനോട് ചോദിച്ചിരുന്നു. അത് മാറ്റിക്കൂടേ എന്ന് ചോദിച്ചെങ്കിലും ആരെന്ത് പറഞ്ഞാലും പുള്ളിയത് മാറ്റില്ല. ഭദ്രന്‍ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന നിലപാടില്‍ നില്‍ക്കുന്ന ആളാണ്. അങ്ങനെ സിനിമയുടെ ചിത്രീകരണം തുടങ്ങിയെങ്കിലും നാല് തവണ ഷൂട്ടിങ്ങ് നിന്ന് പോയി. സാധാരണ എന്റെ പടമൊക്കെ ഒറ്റ ഷെഡ്യൂളില്‍ തീരുന്നതാണ്. പക്ഷേ സ്ഫടികം മാത്രം നാല് ഷെഡ്യൂളായി പോയി. മോഹന്‍ലാലും ഭദ്രനുമായി വഴക്ക്, ഞാനും ഭദ്രനും തമ്മില്‍ വഴക്ക് അങ്ങനെ പല കാരണങ്ങളായിരുന്നു.

അങ്ങനെ ഒരുപാട് ബുദ്ധിമുട്ടി കഷ്ടപ്പെട്ട് സ്ഫടികം തീര്‍ത്തു. റിലീസ് ചെയ്തപ്പോഴാണ് ആട് തോമ എന്ന റൗഡിയുടെ മഹത്വം അറിയുന്നത്. ആ സിനിമ ഇറങ്ങിയിട്ട് ഇരുപത്തിയാറ് കൊല്ലങ്ങള്‍ കഴിഞ്ഞു. സ്ഫടികത്തിന്റെ ഫസ്റ്റ് കോപ്പി എനിക്ക് കാണാന്‍ സാധിച്ചിരുന്നില്ല. ഒരു ചടങ്ങിനായി കുടുംബത്തോടൊപ്പം തൃശൂര്‍ വന്നപ്പോഴാണ് പടം കാണുന്നത്. പിറ്റേ ദിവസമാണ് സിനിമയുടെ റിലീസ്. കളിക്കാന്‍ പോകുന്ന തിയറ്ററില്‍ സെക്കന്റ് ഷോ കഴിഞ്ഞ ശേഷം പടം ഇട്ടു. സിനിമ കണ്ട ശേഷം ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു.

പോസിറ്റീവ് ഫീലിങായിരുന്നു ചിത്രത്തിന്. റിലീസ് ദിവസം തിയറ്ററുകളില്‍ കയറാന്‍ പറ്റാത്ത അത്രയും തിരക്കായിരുന്നു. പൊലീസുകാരുടെ സഹായത്തോടെയാണ് ഞങ്ങള്‍ തിയറ്ററില്‍ കയറിയത്. സിനിമ കാണാന്‍ ഇത്രയും ആളുകള്‍ വരുന്നതാണ് ഒരു നിര്‍മ്മാതാവിന്റെ സന്തോഷം. അത് വീണ്ടും കാണാന്‍ ഞാന്‍ തിയറ്ററിന്റെ പുറത്തേക്ക് വന്നു. പുറത്ത് വന്നപ്പോള്‍ കാണുന്നത്, 600 രൂപ മുതല്‍ 800 രൂപ വരെയാക്കി ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നതാണ്. അന്ന് ബാല്‍ക്കണി ടിക്കറ്റിന് അന്‍പതോ അറുപതോ രൂപയേ ഉള്ളൂ.
Recommended Video

ആരാണ് അത് വിറ്റതെന്ന് ഞാന്‍ അന്വേഷിച്ച് കണ്ടു പിടിച്ചു. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നാല് പൊലീസുകാര്‍ അവിടെയുണ്ടായിരുന്നു. നാല് ഷോയ്ക്കും പതിനഞ്ചോ ഇരുപതോ ടിക്കറ്റ് ഇവര്‍ വാങ്ങും. അത് 750 അല്ലങ്കില്‍ 800 രൂപയൊക്കെ ആയിട്ട് വില്‍ക്കും. അങ്ങനെ ഏകദേശം 60,000 രൂപ ഒരു ദിവസം ഇവര്‍ കൊണ്ട് പോകുന്നുണ്ട്. അത്രയും ഷെയര്‍ നിര്‍മ്മാതാവായ എനിക്കില്ല.' ഇന്ന് ഈ പ്രശ്നങ്ങളൊന്നും ഇല്ലെന്നും നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍ പറയുന്നു.


Click it and Unblock the Notifications











