ശ്രീ ബുദ്ധനെ പോലെ രാജകുമാരനായി നിങ്ങള്‍ ഇനിയും ജീവിക്കും, പുനീത് രാജ്കുമാറിനെ കുറിച്ച് ഹരീഷ് പേരടി
തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റേത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടന്റെ അന്ത്യം. നടന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. താരജാഡകളില്ലാതെ പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തു പിടിച്ച നടനായിരുന്നു പുനീത്. നടന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ഇപ്പോഴിത നടനെ കുറിച്ച് വാചാലനായി നടൻ ഹരീഷ് പേരടി. സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാവുന്നു എന്നാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...ഒമ്പത് വാതിലുകള്‍ തുറന്നിട്ട ഒരു കൂടാണ് ശരീരം... ജീവന്‍ എന്ന കിളി ഏത് നിമിഷവും അതിലൂടെ പറന്നുപോകാം... മരണം ഒരു അത്ഭുതമല്ല... ജീവിതമാണ് അത്ഭുതം.. അതുകൊണ്ട് മരണത്തിന്റെ കാരണം വിലയിരുത്തുന്നതിനെക്കാള്‍ നല്ലത് അയാള്‍ എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കുന്നതായിരിക്കും... സ്വന്തം ശരീരം മാത്രമല്ല അയാള്‍ സംരക്ഷിച്ചത്.
പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം, ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങിനെ ഒരുപാട് മനുഷ്യര്‍ക്ക് തണലായിരുന്നു അയാള്‍... എങ്ങിനെ ജീവിച്ചു എന്നത് തന്നെയാണ് പ്രധാനം.. സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാവുന്നു... നമ്മളെ അത്ഭുതപ്പെടുത്തുന്നു... പ്രിയപ്പെട്ട പുനീത് രാജ്കുമാര്‍.. നിങ്ങള്‍ ഇനിയും ഒരുപാട് പാവപ്പെട്ട മനുഷ്യരിലൂടെ ജീവിക്കും... ശ്രി ബുദ്ധനെ പോലെ യഥാര്‍ത്ഥ രാജകുമാരനായി... ആദരാഞ്ജലികള്‍, ഹരീഷ് പേരാടി കുറിച്ചു.
പുനീതിനെ കുറിച്ച് വചാലനായി പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശ് എത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് നേരിട്ട് കണ്ടതിനെ കുറിച്ചാണ് സംവിധായകൻ പറയുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടു സ്‌നേഹം പങ്കുവച്ചു പിരിഞ്ഞ സുഹൃത്ത് ഇനി ഒരോര്‍മ മാത്രമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷ്ണുപ്രിയ' എന്ന എന്റെ കന്നഡ സിനിമയുടെ ലോഞ്ചിനാണ് ഞാന്‍ പുനീത് രാജ്കുമാറിനെ അവസാനമായി കാണുന്നത്. അദ്ദേഹമാണ് 'വിഷ്ണുപ്രിയ' ലോഞ്ച് ചെയ്തത്. അന്ന് ഞങ്ങള്‍ ഒരുപാടു നേരം സംസാരിച്ചു. എന്റെ ആഡ് ഫിലിമില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വളരെ വിനയാന്വിതനായി ഒരു മനുഷ്യനാണ് പുനീത്.' -വി.കെ. പ്രകാശ് പറഞ്ഞു.
'അദ്ദേഹത്തിന് മലയാളസിനിമയോടും താരങ്ങളോടും ടെക്നീഷ്യന്‍സിനോടും വലിയ ആദരവുണ്ട്. നമ്മള്‍ അദ്ദേഹത്തെ കാണാന്‍ പോയാല്‍ തിരിച്ചിറങ്ങുമ്പോള്‍ വണ്ടിയില്‍ എത്തുന്ന സമയം വരെ നമ്മളെ അനുഗമിക്കും. അവരുടെ കുടുംബം മുഴുവന്‍ അങ്ങനെയാണ്, വളരെ എളിമയുള്ളവര്‍. പുനീതിന്റെ രണ്ടു സഹോദരന്മാരെയും എനിക്ക് പരിചയമുണ്ട് മൂന്നുപേരും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. പുനീതിനോടാണ് എനിക്ക് കൂടുതല്‍ അടുപ്പം. ബെംഗളൂരു ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഇവിടെ ആര്‍ക്കും ഇതുവരെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മരണവാര്‍ത്ത എന്നെ പിടിച്ചുലച്ചു കളഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.'-വി.കെ. പ്രകാശ് പറഞ്ഞു.
സിനിമയ്ക്കപ്പുറം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ട്. ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും പുനീത് വഹിക്കുന്നുണ്ട്. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടായിരുന്നു തുടക്കം. ബേട്ടഡ് ഹൂവു എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന പുരസ്‌കാരവും രണ്ടു തവണ സ്വന്തമാക്കി.2002ല്‍ പുറത്തിറങ്ങിയ 'അപ്പു' എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അഭി, വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര എന്നീ ചിത്രങ്ങളള്‍ ഏറെ ശ്രദ്ധ നേടി.


Click it and Unblock the Notifications











