മമ്മൂട്ടിയുടെ സിനിമാ സെറ്റില്‍ നിന്നും ഇറങ്ങി ഓടി; ഒന്നര വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചില്ല, ജാഫര്‍ ഇടുക്കി
നടന്‍ ജാഫര്‍ ഇടുക്കി കോമഡി വേഷത്തില്‍ നിന്നും പെട്ടെന്ന് സ്വഭാവ നടനിലേക്ക് മാറിയപ്പോള്‍ പ്രേക്ഷകര്‍ക്കും വിസ്മയമായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം വലിയ ജനശ്രദ്ധ നേടി കൊടുത്തിരുന്നു. എന്നാല്‍ കലാഭവന്‍ മണിയുടെ വിയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദം തന്റെ ജീവിതത്തെ എത്രത്തോളം ബാധിച്ചിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍.
ഒന്നര വര്‍ഷത്തോളം സിനിമ പോലും വേണ്ടെന്ന് വിചാരിച്ചിരുന്ന സമയത്തെ കുറിച്ചൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ജാഫര്‍ പറയുന്നത്. വീണ്ടും അഭിനയിക്കാന്‍ എത്തിയപ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ളവരുടെ ചോദ്യങ്ങള്‍ കേട്ട് അവിടെ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു.

സിനിമയല്ല, ജീവിതം തന്നെ ഞാന്‍ ഉപേക്ഷിച്ചതായിരുന്നു. ആ കാലത്ത് കേള്‍ക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ച് കൊടുത്തു, വിഷം കലര്‍ത്തി, മദ്യപിക്കാന്‍ പ്രേരിപ്പിച്ചു, എന്തൊക്കെ ആരോപണങ്ങള്‍. പുറത്തിറങ്ങാന്‍ പേടിയായി. മണി ബായിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ഇതൊക്കേ കേട്ട് അവര്‍ തന്നെ ആക്രമിക്കുമോ എന്നു പേടിച്ചു. നുണപരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നു.

എനിക്കും ഒരു കുടുംബമുണ്ട്. കുടുംബത്തിലെ മുതിര്‍ന്നവര്‍ പള്ളിയിലെ മുസിലിയാര്‍മാരാണ. നാട്ടുകാര്‍ ബഹുമാനിക്കുന്നവര്‍. മനസില്‍ പോലും ഓര്‍ക്കാത്ത കാര്യത്തിന് അവര്‍ക്കുണ്ടായ വേദന പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. അവര്‍ പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍ നിങ്ങളുടെ കുടുംബത്തിലെ ജാഫറിനെ പറ്റി ഇങ്ങനെ കേള്‍ക്കുന്നുണ്ടല്ലോ എന്ന് ആരെങ്കിലും തിരിച്ച് ചോദിക്കുമോ എന്ന വിഷമം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലിരിക്കാന്‍ തീരുമാനിച്ചു.

സിനിമയും സ്റ്റേജ് ഷോ യും ഒന്നും വേണ്ട. ഒന്നര വര്‍ഷത്തോളം ആ മുറിക്കുള്ളില്‍ അടച്ചിരുന്നു. അതു കൊണ്ട് ഈ ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പ് തനിക്ക് ബോറടിച്ചില്ല. ഇതിനേക്കാള്‍ വലുതാണ് താന്‍ അനുഭവിച്ചതെന്ന് ജാഫര്‍ ഇടുക്കി പറയുന്നത്. തന്നെ സിനിമിയലേക്ക് കൊണ്ടു വന്നത് മണിയാണ. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന സമയത്ത് മണി വഴിയാണ് ചാക്കോ രണ്ടാമന്‍ എന്ന സിനിമ എനിക്ക് കിട്ടുന്നത്. മിമിക്രിയിലുള്ള കാലം മുതലേ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നു.

അദ്ദേഹത്തെ അവസാനമായി കണ്ടത് ഇന്നും ഓര്‍ക്കുന്നുണ്ട്. സാധാരണ കാണുന്നതിനേക്കാള്‍ സന്തോഷവും പൊട്ടിച്ചിരിയും അന്നുണ്ടായിരുന്നു. പിറ്റേ ദിവസം ഷൂട്ടിങ്ങ് ഉള്ളതിനാല്‍ വേഗം മടങ്ങി പോകാന്‍ നിര്‍ബന്ധിച്ചു. പിന്നെ കേള്‍ക്കുന്നത് മരണ വാര്‍ത്തയാണ്. വലിയ പ്രതിസന്ധി നിറഞ്ഞ കാലമായിരുന്നു അതെന്നാണ് ജാഫര്‍ പറയുന്നത്. ഒന്ന് പൊട്ടിക്കരയാന്‍ പോലും പറ്റിയില്ലായിരുന്നു. മണിയുടെ മരണശേഷം തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ സെറ്റിലേക്കാണ് പോയത്. അവിടെ ചെന്നതും പഴയ കാര്യങ്ങള്‍ ഓരോന്നായി ആളുകള്‍ ചോദിക്കാന്‍ തുടങ്ങി.

ഇതോടെ അവിടെയും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ആ സെറ്റില്‍ നിന്നും ആരോടും പറയാതെ ഇറങ്ങി ഓടുകയായിരുന്നു ഞാന്‍. മഹേഷിന്റെ പ്രതികാരത്തിലൂടെ കിട്ടിയ ബ്രേക്കിന് പിന്നാലെയായിരുന്നു വിവാദം. ഒന്നര വര്‍ഷം സിനിമ മനസില്‍ നിന്ന് തന്നെ ഇറങ്ങി പോയിരുന്നു. അങ്ങനെയിരിക്കെ നാദിര്‍ഷയുടെ വിളി വരുന്നു. ഒരു ഷോ യ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് 50000 രൂപ തന്നു. അത് ഷോ ചെയ്യാന്‍ അല്ലെന്നും സഹായിച്ചതാണെന്നും എനിക്ക് മനസിലായിരുന്നു. സഹായമാണോന്ന് ചോദിച്ചപ്പോള്‍ അടുത്ത സിനിമയുടെ അഡ്വാന്‍സ് ആണെന്ന് പറഞ്ഞു. അങ്ങനെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ എത്തുന്നതെന്നും ജാഫര്‍ ഓര്‍മ്മിക്കുന്നു.


Click it and Unblock the Notifications











