ജിഷ്ണു പോയിട്ട് 5 കൊല്ലം കഴിഞ്ഞു അവൻ്റെ അച്ഛനും അമ്മയും സ്വന്തം മാതാപിതാക്കളെ പോലെയാണ്; കുറിപ്പ് വൈറൽ
നടന്‍ ജിഷ്ണുവിന്റെ വേര്‍പാട് മലയാള സിനിമയ്ക്ക്് ഉണ്ടായ വലിയ നഷ്ടങ്ങളില്‍ ഒന്നാണ്. ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ജിഷ്ണു കാന്‍സര്‍ ബധിതനായി ഏറെ കാലത്തെ ചികിത്സകള്‍ക്ക് ശേഷാണ് അന്തരിച്ചത്. ജിഷ്ണുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ പിതാവ് രാഘവനും മലയാള സിനിമാ-ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. എത്ര സിനിമകൡ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാലും ഒരു ചാന്‍സ് ലഭിക്കാന്‍ വേണ്ടി അലയുന്ന ചിലരുണ്ടെന്ന് പറയുകയാണ് നിര്‍മാതാവും വ്യവസായിയുമായ ജോളി ജോസഫ്.
ജിഷ്ണുവിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന ജോളി രാഘവന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ പറയുന്നത്. അതുപോലെ വലിയൊരു നാടക കലാകാരി ഒരു അവസരത്തിന് വേണ്ടി തന്നെ തേടി എത്തിയതിനെ കുറിച്ചും ജോളി പറയുന്നു. ജീവിക്കാന്‍ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കുറേ ആത്മാക്കളെ കൂടി സിനിമാ- സീരിയല്‍ പ്രവര്‍ത്തകരായ സ്‌നേഹിതര്‍ ഓര്‍ക്കണമെന്നാണ് ജോളി സൂചിപ്പിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

എന്റെ ജിഷ്ണുവിന്റെ അച്ഛന്‍ രാഘവേട്ടനും, വലിയൊരു നാടക കലാകാരിയും.! രാഘവേട്ടന്‍ 1941 ല്‍ കണ്ണൂരിലെ തളിപ്പറമ്പിലാണ് ജനിച്ചത്. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഗ്രാമീണ വിദ്യാഭ്യാസത്തില്‍ ബിരുദം നേടി, ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിപ്ലോമ നേടിയതിനുശേഷം അദ്ദേഹം ടാഗോര്‍ നാടക സംഘത്തില്‍ ജോലി ചെയ്തു. 1968 ലെ 'കായല്‍ക്കര' യാണ് ആദ്യ ചിത്രം. പിന്നീട് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ഏകദേശം 150 ഓളം സിനിമകള്‍ അഭിനയിച്ചു.

കിളിപ്പാട്ട് (1987) എവിഡന്‍സ് (1988) എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. കഴിഞ്ഞ 20 വര്‍ഷമായി തമിഴ് /മലയാളം ടി വി സീരിയലികളിലുമുണ്ട്. പക്ഷെ ഇപ്പോള്‍ വളരെ കുറവാണ്. ഞങ്ങളുടെ ജിഷ്ണു അന്തരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു. അവന്റെ കൂട്ടായിരുന്ന ഞാനും മധു വാര്യരും നിഷാന്ത് സാഗറും, അരവിന്ദറും ഒക്കെ രാഘവേട്ടനെയും ശോഭചേച്ചിയെയും സ്വന്തം മാതാപിതാക്കളെപോലെ തന്നെയാണ് കണ്ടിരുന്നതും ബഹുമാനിച്ചിരുന്നതും. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇന്നുള്‍പ്പടെ ഇടക്കിടക്ക് രാഘവേട്ടനുമായി വിശേഷങ്ങള്‍ പറയാറുമുണ്ട്. വല്ലപ്പോഴും കാണാറുമുണ്ട്.

80 വയസ്സായ, ആരോടും പരിഭവമില്ലാത്ത രാഘവേട്ടന്‍ വല്ലപ്പോഴും കിട്ടുന്ന അഭിനയാവസരങ്ങള്‍ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്. അവന്‍ ഉണ്ടായിരുന്നെങ്കിലോ? കോഴിക്കോടുള്ള, നാടകം ജീവിതമാക്കിയ വലിയൊരു കലാകാരി അവരുടെ അനന്തരവനുമായി കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയില്‍ പലരെയും കണ്ടു സീരിയലിലോ സിനിമയിലോ, ജീവിക്കാന്‍ വേണ്ടിയുള്ള ഒരവസരത്തിന് ഓടിപ്പാഞ്ഞു നടക്കുന്നത് കണ്ടു. ഇന്നുച്ചക്ക്, ഒരുകാലത്ത് നാടകങ്ങള്‍ കൊണ്ട് അരി വാങ്ങിച്ചിരുന്ന എന്റെ ഓഫീസിലുമെത്തി. ഞാനാദ്യമായിട്ടാണ് അവരെ കാണുന്നത്. അവരുടെ കൂടെ ഭക്ഷണം കഴിച്ച് എണീറ്റപ്പോള്‍ അവര്‍ കണ്ണ് നനഞ്ഞു വിതുമ്പി മെല്ലെ പറഞ്ഞു, 'ഇതെന്റെ അവസാനത്തെ അലച്ചിലാണ്, ഇപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍, ഇനി ഞാനീ പണിക്കില്ല...
Recommended Video

'ഞാനാ പാവത്തെ സാന്ത്വനപ്പെടുത്തിയെങ്കിലും, മനസ്സിന് ഒരു സുഖവുമില്ലായിരുന്നു. എന്നതാണ് സത്യം. എന്റെ പ്രിയപ്പെട്ട സിനിമാ- സീരിയല്‍ പ്രവര്‍ത്തകരായ സ്‌നേഹിതരെ, പ്രായമുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍, ജീവിക്കാന്‍ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കുറേ ആത്മാക്കളെ കൂടി ഓര്‍ക്കണേ, പരിഗണിക്കണേ...! നാളെ ഈ ഗതി നമുക്കും വരാതിരിക്കാന്‍ ഇതേ ഒരുമാര്‍ഗം എന്നു കൂടി വളരെ സ്‌നേഹത്തോടെ ഓര്‍മപ്പെടുത്തുന്നു! 'ഇന്ന് ഞാന്‍ നാളെ നീ' മഹാകവി സാക്ഷാല്‍ ജി ശങ്കരക്കുറുപ്പ് പറഞ്ഞതാണ്.. സസ്‌നേഹം നിങ്ങളുടെ ജോളി ജോസഫ്.


Click it and Unblock the Notifications











