മരിച്ച് കിടന്ന ലോഹിയെ തട്ടി വിളിച്ചു; ആ രാത്രിക്ക് ശേഷം പിന്നീടിതുവരെ അവിടേക്ക് പോയിട്ടില്ല; കൈതപ്രം
മലയാള സിനിമയിൽ എപ്പോഴും ഓർമ്മിക്കപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തുമാണ് ലോഹിതദാസ്. ഗാനരചയിതാവ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചു. കിരീടം, മൃഗയ
തുടങ്ങിയ സിനിമകൾക്ക് തിരക്കഥയെഴുതിയത് ലോഹിതദാസ് ആണ്.
സിബി മലയിൽ-ലോഹിതാദാസ് കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ അക്കാലഘട്ടത്തിൽ പിറന്നു. 1987 ൽ സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ സിനിമ തനിയാവർത്തനത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.

നാടക രംഗത്ത് കഴിവ് തെളിയിച്ചിന് ശേഷമായിരുന്നു സിനിമാ രംഗത്തേക്കുള്ള കടന്നു വരവ്. 1997 ൽ ഭൂതക്കണ്ണാടി എന്ന സിനിമയിലൂടെ ആണ് ലോഹി സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്. സംവിധാനം ചെയ്ത സിനിമകളിൽ ചിലത് മാത്രമേ സാമ്പത്തിക വിജയം നേടിയിട്ടുള്ളൂ.
ഉദയനാണ് താരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ വളയം, ആധാരം തുടങ്ങിയ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. 2009 ജൂലൈ 28 നാണ് ലോഹിതദാസ് മരിക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.

അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ വിഷമിപ്പിച്ചിരുന്നു. ഇപ്പോഴിതാ ലോഹിതദാസിന്റെ മരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി.
ലോഹി തന്റെ അടുത്ത സുഹൃത്ത് ആയിരുന്നെന്നും ലോഹിയുടെ വിയോഗം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും കൈതപ്രം പറയുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു കൈതപ്രം.

'ലോഹിക്ക് ഞാനാണ് ഏറ്റവും ഇഷ്ടപ്പെട്ട ആൾ. എന്നോട് ഭയങ്കര ആരാധന ആണ്. എനിക്ക് ലോഹിയോട് ഭയങ്കര ഇഷ്ടവുമാണ്. പാഥേയം എന്ന സിനിമയിൽ എന്നെ പോലെ ആണ് മമ്മൂട്ടിയുടെ രൂപം. മുടിയൊക്കെ വെച്ച്. ഭരതത്തിലെ നായിക ദേവി ആണ്'
'എന്റെ ഭാര്യയുടെ പേരാണ് ദേവി. ഞങ്ങൾ കുടുംബത്തോടെ പരസ്പരം ഭയങ്കര വിശ്വാസമുള്ളവരാണ്. ലോഹി വളരെ വിഷമിച്ചാണ് എഴുതുന്നത്. ഒരു കഥാ ബീജം തലയിൽ കയറിയാൽ നെറ്റിയിൽ മുഴച്ച് വരും ആ പനി വന്ന് പോവുമ്പോഴാണ് ഇയാൾ എഴുത്ത് തുടങ്ങുന്നത്'

'അത്രയും ശക്തനായ എഴുത്തുകാരൻ ആണ് അയാൾ. ശരീരവും മനസ്സും ആകെ ഫീൽ ചെയ്യും. ഞങ്ങൾ എപ്പോഴും കാണാറുള്ള ഷൊർണൂർ ഗസ്റ്റ് ഹൗസിൽ ലോഹി മരിച്ച ശേഷം ഞാൻ പോയിട്ടേ ഇല്ല. അവിടെ എപ്പോഴും ഞാൻ താമസിക്കാൻ പോവുന്നതായിരുന്നു. ഒരു ദിവസം ഞാനവിടെ പോയപ്പോൾ ലോഹിയുടെ ഓർമ്മകൾ സഹിക്കാതെ ഞാൻ ഇറങ്ങിപ്പോയി'

'ലോഹി മരിച്ചിട്ട് ആദ്യം കണ്ട ആളിൽ ഞാനുണ്ട്. ഞാൻ തൊട്ടപ്പുറത്ത് താമസിച്ചിരുന്നു അപ്പോൾ. ഞാനവിടെ പോവുമ്പോൾ മൃതദേഹത്തിൽ കഴുത്തിന് കെട്ടിയിട്ടില്ല. കണ്ണിങ്ങനെ പകുതി തുറന്ന് കിടക്കുന്നുണ്ടായിരുന്നു. എന്താ ലോഹി എന്ന് ചോദിച്ച് ഞാൻ തട്ടി വിളിക്കുകയാണ് ചെയ്തത്'
'ലോഹി ഇപ്പോൾ വിളിച്ചാൽ അയാൾ എണീക്കും എന്ന ധാരണ ആയിരുന്നു എനിക്ക്. അതൊക്കെ വെറുതെ ആണെന്ന് പിന്നെയല്ലേ അറിയുള്ളൂ. അത്രയും എനിക്ക് ലോഹിയെ ഇഷ്ടമാണ്'
'ലോഹിയെപ്പറ്റി ആര് കുറ്റം പറഞ്ഞാലും ഞാനത് കേൾക്കില്ല. അങ്ങനെ കുറ്റങ്ങൾ അയാൾ ചെയ്യില്ല എന്ന് എനിക്ക് അറിയാം. ഇപ്പോഴും ഞാൻ ലോഹിയെ ആരാധിക്കുന്നു,' ഇഷ്ടപ്പെടുന്നു കൈതപ്രം പറഞ്ഞു.


Click it and Unblock the Notifications











