ദിലീപേട്ടൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്; ഇപ്പോഴും സഹായിക്കുന്നു,ഒരുപാട് അവസരം വാങ്ങി തന്നെന്ന് കലാഭവൻ ഷാജോൺ
നടന്‍, സംവിധായകന്‍ എന്നിങ്ങനെ പല റോളുകളിലും തിളങ്ങി നില്‍ക്കുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍. മിമിക്രി താരത്തില്‍ നിന്നും നായകനടനിലേക്കുള്ള ഷാജോണിന്റെ യാത്ര എല്ലാവരെയും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. ഈ കാലയളവില്‍ തന്നെ സഹായിച്ചവരെ കുറിച്ച് മനസ് തുറക്കുകയാണ് താരമിപ്പോള്‍.
ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും പറഞ്ഞ് തന്നതിനെ കുറിച്ചും നടന്‍ ദിലീപ് ജീവിതത്തില്‍ സഹായകമായതിനെ പറ്റിയും ഷാജോണ്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് അഭിനയ ജീവിതത്തെ കുറിച്ച് ഷാജോണ്‍ അഭിപ്രായപ്പെട്ടത്.

ദിലീപേട്ടനൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോഴും സഹായിക്കുന്നുണ്ട്. പറക്കുംതളിക എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി ദിലീപേട്ടന്റെ കൂടെ അഭിനയിക്കുന്നത്. അത് ഭയങ്കര ഹിറ്റായിരുന്നു. ഒരു സീനേ ഉള്ളുവെങ്കിലും അവനെ വിളിക്കണമെന്ന് പറയും. മിമിക്രിക്കാരോട് ദിലീപേട്ടന് ഭയങ്കര ഇഷ്ടമുണ്ട്. നമ്മളോട് നന്നായി നില്‍ക്കണം, ഓരോരുത്തര് വീഴുമ്പോള്‍ ഓരോരുത്തരായി വന്ന് കൊണ്ടിരിക്കും. അശോകന്‍ ചേട്ടന്‍ വന്നു, പിന്നെ സലീം കുമാര്‍ ചേട്ടനെത്തി. പിന്നെ സുരാജ് എത്തി, അപ്പോഴൊക്കെ ദിലീപേട്ടന്‍ പറയും.

അങ്ങനെയാണ് മൈ ബോസ് സിനിമയിലേക്ക് ഞാനെത്തുന്നത്. അതൊരു ഭീകര കോംബിനേഷനായിരുന്നു. മൈ ബോസില്‍ ദിലീപേട്ടന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹം ക്യാമറയ്ക്ക് ഒപ്പം വന്ന് നില്‍ക്കും. അത് നീ അങ്ങനെ പറയ്, ഇങ്ങനെ പറയ് എന്നൊക്കെ പറഞ്ഞ് തരും. ആ സിനിമയില്‍ ഇന്റര്‍വല്‍ വരെ ദിലീപേട്ടന് കാര്യമായി അഴിഞ്ഞാടി അഭിനയിക്കാന്‍ പറ്റില്ല. അന്നേരം എന്റെ കഥാപാത്രമായ അലിയാണ് വിലസിയത്.
അലിയെ നന്നാക്കാന്‍ ദിലീപേട്ടന്‍ കൂടെ തന്നെ നിന്നു. മിമിക്രിയിലായിരുന്നപ്പോഴും അല്ലാത്തപ്പോഴും അവനൊരു വേഷം കൊടുക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആ സൗഹൃദം ഇപ്പോഴും കൂടെ ഉണ്ടെന്നും ഷാജോണ്‍ പറയുന്നു.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവവും ഷാജോണ്‍ പങ്കുവെച്ചു. 'ലാലേട്ടന്റെ കൂടെ ഒരു സീനില്‍ അഭിനയിച്ചതിന് ശേഷം എങ്ങനെയുണ്ടെന്ന് ഞാന്‍ ചോദിച്ചു. കൊള്ളാം, ഡയലോഗ് ഒക്കെ കാണാതെ പഠിച്ചല്ലേ, ഇനി അഭിനയിക്കാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ അഭിനയിക്കുകയല്ലേ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ മോനെ അതങ്ങനെയല്ലെന്ന് പറഞ്ഞ് ഓരോന്ന് കാണിച്ച് തന്നു. അപ്പോഴാണ് ഇതിനൊക്കെ ഒരു ജീവനുണ്ടെന്ന് മനസിലാവുന്നത്.

ലാലേട്ടന്‍ ആക്ഷന്‍ പറഞ്ഞാലും അത് കേള്‍ക്കാത്തത് പോലെ നില്‍ക്കും. ഈ സീന്‍ കുളമാവുമെന്ന് നമ്മള്‍ കരുതിയാലും പുള്ളി മെല്ലേ നടന്ന് വന്ന് ആ സീനിലേക്ക് കയറും. അതൊക്കെ സ്‌ക്രീനില്‍ വരുമ്പോഴെ മനസിലാവുകയുള്ളു. മമ്മൂക്കയും അതുപോലെയാണ്. ഒരുപാട് കാര്യങ്ങള്‍ നമുക്ക് പറഞ്ഞ് തരുമെന്ന്' ഷാജോണ്‍ പറയുന്നു.


Click it and Unblock the Notifications











