പിതാവിന്റെ 50-ാമത്തെ വയസിലാണ് ഞാന്‍ ജനിച്ചത്; മൂത്ത ചേട്ടന്റെ മകനാവാനുള്ള പ്രായം, ജനനത്തെ കുറിച്ച് കമല്‍ ഹാസൻ
ഉലകനായകന്‍ എന്നാണ് നടന്‍ കമല്‍ ഹാസന്‍ അറിയപ്പെടുന്നത്. അഭിനയത്തിലുള്ള പ്രാവണ്യം തിരിച്ചറിഞ്ഞതോടെയാണ് കമലിന് അത്തരമൊരു പേര് ലഭിക്കുന്നത്. സിനിമയുമായി ഏറെ ബന്ധമുള്ള കുടുംബത്തിലാണ് കമല്‍ ഹാസന്‍ ജനിക്കുന്നത്. സഹോദരന്‍ ചാരു ഹാസനും അദ്ദേഹത്തിന്റെ മകള്‍ സുഹാസിനിയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ്.
അതേ സമയം വീട്ടുകാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് താന്‍ ജനിച്ചതെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. മാതാപിതാക്കള്‍ ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുകയോ അതിന് വേണ്ടി തയ്യാറെടുക്കുകയോ ചെയ്യാത്ത സമയത്തായിരുന്നു താന്‍ ജനിച്ചതെന്നും സഹോദരങ്ങളുമായി വലിയ പ്രായ വ്യത്യാസമുണ്ടെന്നും പറയുകയാണ് കമല്‍ ഹാസന്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളിയ്ക്ക് നല്‍കിയൊരു അഭിമുഖത്തിലാണ് തന്റെ ജനനത്തെ കുറിച്ച് തമാശരൂപേണ കമല്‍ ഹാസന്‍ തന്നെ തുറന്ന് പറഞ്ഞത്. 'എന്റെ കുടുംബത്തെ ഒന്നടങ്കം സര്‍പ്രൈസാക്കി കൊണ്ടാണ് ഞാന്‍ ജനിക്കുന്നത്. കാരണം പ്ലാന്‍ ചെയ്യാതെ ഉണ്ടായ കുട്ടിയാണ് ഞാന്‍. എന്റെ ജനന സമയത്ത് പിതാവിന് അമ്പത് വയസ് കഴിഞ്ഞിരുന്നു. ഒരിക്കലും അവര്‍ എന്നെ പ്രതീക്ഷിച്ചിരുന്നില്ല.

എന്റെ അച്ഛന് അത്രയും സന്തോഷം നല്‍കിയൊരു കാര്യമാണത്. എന്റെ മുത്തച്ഛനും മുത്തശ്ശിയും ആവാനുള്ള പ്രായമാണ് മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നത്. എന്റെ മൂത്തസഹോദരന്‍ ചാരു ഹാസന് എന്റെ പിതാവാകാനുള്ള പ്രായമാണ് അന്നുള്ളത്. മൂത്തസഹോദരന്‍ ചാരു ഹാസന്‍ എന്നെക്കാളും 24 വയസിനും രണ്ടാമത്തെ സഹോദരന്‍ ചന്ദ്ര ഹാസന്‍ എന്നെക്കാളും 18 വയസിനും മൂത്തവരാണെന്ന്', കമല്‍ ഹാസന്‍ പറയുന്നു.
ഞാന്‍ അവരുടെ കൂടെയാണ് വളര്‍ന്നതാണ്. എനിക്ക് ചെയ്യാനുള്ളതൊക്കെ ചെയ്യാന്‍ അവര്‍ സഹായിച്ചു. എല്ലാ കാര്യങ്ങളും പഠിപ്പിച്ചു. അഭിനയം പഠിപ്പിച്ചതും സഹോദരനാണ്. ചേട്ടന്റെ മകളും നടിയുമായ സുഹാനിസിയുമായി ഏഴ് വയസിന്റെ വ്യത്യാസമേ കമല്‍ ഹാസനുള്ളു.

അഭിഭാഷകനായ ടി ശ്രീനിവാസനായിരുന്നു കമല്‍ ഹാസന്റെ പിതാവ്. സ്വതന്ത്ര സമരത്തില്‍ വരെ പങ്കെടുത്ത് ജയിലില്‍ കിടന്നിട്ടുള്ള ആളാണ് താരപിതാവ്. അമ്മ രാജലക്ഷ്മി അമ്മാള്‍. അതേ സമയം പിതാവിന്റെ സുഹൃത്ത് യാക്കൂബ് ഹാസനോടുള്ള ആത്മബന്ധം മുന്‍നിര്‍ത്തിയാണ് മക്കളുടെ പേരിനൊപ്പം ഹാസന്‍ എന്ന് ചേര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ചാരു ഹാസന്‍, ചന്ദ്ര ഹാസന്‍, നളിനി, എന്നിങ്ങനെ മൂന്ന് സഹോദരങ്ങളാണ് കമല്‍ ഹാസനുള്ളത്.
1954 ലാണ് കമല്‍ ഹാസന്റെ ജനനം. അടുത്തിടെ നടന്‍ തന്റെ അറുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയും ചെയ്തിരുന്നു. വളരെ ചെറിയ പ്രായത്തില്‍ അതായത് ആറ് വയസുള്ളപ്പോഴാണ് കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍ അഭിനയിച്ച് തുടങ്ങുന്നത്. അരങ്ങേറ്റം നടത്തിയ ഈ സിനിമയിലൂടെ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടി എത്തിയിരുന്നു.

ഇപ്പോള്‍ നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ പല റോളുകളിലും സിനിമയില്‍ സജീവമായി തുടരുകയാണ് താരം. ഇതിനിടെ മൂന്ന് കുടുംബ ജീവിതവും മക്കളുമൊക്കെയായി പലവിധം കാലത്തിലൂടെ കമല്‍ ഹാസന്‍ കടന്ന് പോയി.
രണ്ട് തവണ വിവാഹിതനും ഒരു തവണ ലിവിങ് റിലേഷനിലുമൊക്കെ താമസിച്ചിരുന്ന ആളാണ് കമല്‍ ഹാസന്‍. രണ്ടാം ഭാര്യ സരികയില്‍ രണ്ട് പെണ്‍മക്കള്‍ കൂടി കമല്‍ ഹാസനുണ്ട്. തമിഴില്‍ നിര്‍മ്മിച്ച വിക്രം ആണ് കമല്‍ ഹാസന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.
കമാന്‍ഡര്‍ അരുണ്‍ കുമാര്‍ വിക്രം എന്ന കേന്ദ്രകഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചത്. ഈ സിനിമയുടെ നിര്‍മാണവും കമല്‍ ഹാസനായിരുന്നു. ഇനി ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇന്ത്യന്‍ 2 ആണ് വരാനിരിക്കുന്ന മൂവി. ഇതിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണെന്നാണ് വിവരം.


Click it and Unblock the Notifications











