'പൃഥിരാജിന് എന്റെ കഥ ഇഷ്ടപ്പെട്ടിരുന്നു, പക്ഷെ കടുവ ഇറങ്ങിയതോടെ ആ സിനിമ നടന്നില്ല'; കോട്ടയം നസീർ
മമ്മൂട്ടി ചിത്രം റോഷാക്ക് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടിക്ക് പുറമെ ബിന്ദു പണിക്കർ, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ഷറഫുദീൻ, സീനത്ത് തുടങ്ങിയ അഭിനേതാക്കളും സിനിമയിൽ അണിനിരക്കുന്നുണ്ട്. സിനിമകളിൽ കുറേക്കാലമായി കാണാത്ത കോട്ടയം നസീർ ശക്തമായ കഥാപാത്രത്തെ ആണ് റോഷാക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.
ശശാങ്കൻ എന്ന കഥാപാത്രം സിനിമയിലെ കഥാഗതിയിൽ നിർണായക വഴിത്തിരവാകുന്നുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കോട്ടയം നസീർ. പൃഥിരാജിനെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്നെന്നും എന്നാൽ പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നെന്നും കോട്ടയം നസീർ പറഞ്ഞു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.

'ബ്രദേഴ്സ് ഡേയുടെ സെറ്റിൽ വെച്ചാണ് രാജു കഥ കേട്ടത്. ഒരു മാസ് സ്റ്റോറിയാണ്. 80 കാലഘട്ടത്തിലെ അച്ചായൻ കഥാപാത്രം. ടെക്നിക്കൽ സൈഡ് ഒക്കെ ഒരുപാട് ഉപയോഗിക്കാൻ പറ്റുന്നതായിരുന്നു. പെയ്ന്റിംഗ് ഒക്കെ ചെയ്യുന്നത് കൊണ്ട് സിനിമയിൽ വിഷ്വൽസ് വേണമെന്ന് ആഗ്രഹം ഉള്ളയാളാണ്.
ആദ്യമായി സംവിധാനം ചെയ്യുന്നെന്ന നിലയിൽ ഞാനുണ്ടാക്കിയെടുത്ത സ്ക്രിപ്റ്റ്. പൃഥിരാജ് അത് ഭയങ്കരമായി എൻജോയ് ചെയ്തു. ഞങ്ങൾ തമ്മിൽ ഒരു ചർച്ച വരെ കഴിഞ്ഞു അന്ന്. ഇക്കാ വെയ്റ്റ് ചെയ്ത് ധൃതി വെക്കരുതെന്ന് പറഞ്ഞു'

'ഞാൻ പറഞ്ഞു കുഴപ്പമില്ലെന്ന്. അത് കഴിഞ്ഞിട്ടാണ് കൊവിഡ് വന്നത്. കൊവിഡ് വന്നതോടെ അദ്ദേഹത്തിന്റെ ചാർട്ടും കാര്യങ്ങളും പൊളിഞ്ഞു. അതിന്റെയിടക്ക് കടുവ വന്നു. അതും അച്ചായൻ കഥാപാത്രം ആണല്ലോ. തൽക്കാലത്തേക്ക് അത് വേണ്ട എന്ന രീതിയിൽ ഞാൻ മാറ്റിവെച്ചു,' കോട്ടയം നസീർ പറഞ്ഞു. നേരത്തെ പൃഥിരാജും കോട്ടയം നസീർ മികച്ച കഥ തന്നോട് പറഞ്ഞിരുന്നെന്ന് വ്യക്തമാക്കിയിരുന്നു.

സിനിമയിൽ നിന്ന് വലിയ ഇടവേള വന്നതിനക്കുറിച്ചും കോട്ടയം നസീർ സംസാരിച്ചു. 'സിനിമകളിൽ അവസരം ചോദിക്കാത്ത ആളാണ് ഞാൻ. നമ്മളെ ആവശ്യപ്പെടുന്ന സിനിമയാണെങ്കിൽ അവർ നമ്മളെ വിളിക്കും. നമ്മൾ അങ്ങോട്ട് വിളിക്കുമ്പോൾ ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് ഒരു വേഷത്തിലേക്ക് വിളിക്കും. അങ്ങനെ ഒരുപാട് വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് കാര്യമായ ഗുണങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നില്ല'
'സ്വാഭാവികമായ മടുപ്പ് അനുഭവപ്പെടും. എല്ലാവരുടെയും ചോദ്യമാണ് കുഴപ്പം. കൂടെ ഉള്ളവരാെക്കെ രക്ഷപ്പെട്ട് പോയിട്ടും നിങ്ങളെന്താ രക്ഷപ്പെടാത്തതെന്ന്. എന്തോ എന്റെ കുറ്റം പോലെ'

'സമയമായിട്ടില്ല, വലിയ പ്രായം ഉള്ള ആളൊന്നുമല്ലല്ലോ ഇനിയും സമയമുണ്ട്. ശുഭാപ്തി വിശ്വാസക്കാരനാണ് ഞാൻ. പെട്ടെന്ന് തളർന്ന് പോവുന്ന ആളല്ല. ജീവിതത്തിൽ ഒരു സമയവും വെറുതെ കളഞ്ഞിട്ടില്ല. ഇതല്ലെങ്കിൽ മറ്റൊന്നിൽ പിടിച്ചു നിൽക്കുമെന്ന വിശ്വാസക്കാരനാണ്,' കോട്ടയം നസീർ പറഞ്ഞു. റോഷാക്കിലെ എട്ട് കഥാപാത്രങ്ങൾക്കും അഭിനയിക്കാൻ സ്പേസ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ സിനിമിയിലഭിനയിച്ച എല്ലാവരും ശ്രദ്ധിക്കപ്പെടുന്നതെന്നും കോട്ടയം നസീർ പറഞ്ഞു.
തനിക്ക് കരിയറിൽ ആദ്യമായാണ് സിനിമയിലെ ഒരു വേഷത്തിന് ഇത്രയും പ്രശംസ ലഭിക്കുന്നതെന്നും സിനിമാ ജീവിതത്തിലെ വഴിത്തിരിവായി റോഷാക്കിനെ കാണുന്നെന്നും കോട്ടയം നസീർ നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications











