അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു, അന്ന് ജയിലിൽ ഓരോ ദിവസം പകൽ ആകാൻ തനിക്കൊരു കാരണമുണ്ടായിരുന്നു
അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്. ചെറിയ ഒരു രംഗത്തിലായിരുന്നു നടൻ എത്തിയത്. കമലിന്റെ തന്നെ ചിത്രമായ ഗദ്ദാമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യുന്നത്. ഇതിന് പിന്നാലെ നല്ല അവസരങ്ങൾ നടനെ തേടി എത്തുകയായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ ഏത് വേഷവും തന്റെ കൈകളിൽ ഭഭ്രമാണെന്ന് പിന്നീട് താരം സിനിമയിലൂടെ തെളിക്കുകയായിരുന്നു. പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വേഷമാണ് താരം അധികവും ചെയ്തിരിക്കുന്നത്.
ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പിൽ ഒരു പ്രധാന വേഷത്തിൽ ഷൈൻ എത്തിയിരുന്നു. ഭാസ്കര പിള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. നല്ല അഭിപ്രായമാണ് നടനെ തേടി എത്തുന്നത്. കരിയറിൽ നല്ല ഗ്രാഫ് ആണെങ്കിലും ജീവിതത്തിൽ നിരവധി പ്രതിസന്ധി ഷൈന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ കേസും പ്രശ്നങ്ങളുമൊന്നും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെ ബാധിച്ചിരുന്നില്ല. തന്റെ അഭിനയ മികവിലൂടെ ജനങ്ങളിലേയ്ക്ക് കൂടുതൽ അടുക്കുകയായിരുന്നു.

ഇപ്പോഴിത തന്റെ ജയിൽ വാസത്തെ കുറിച്ചും അത് ജീവിതത്തിൽ വരുത്തിയ മാറ്റത്തെ കുറിച്ചും മനസ് തുറക്കുകയാണ് ഷൈൻ ടോം ചാക്കോ. ജയില്‍ ജീവിതം കാരണം താന്‍ ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം വായിച്ചുവെന്നും താരം പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത് . കൂടാതെ മലയാള സിനിമ തന്നെ മാറ്റി നിർത്തിയിട്ടില്ലെന്നും നടൻ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

എന്നെ ഒരിക്കലും മലയാളം സിനിമ മാറ്റി നിർത്തിയിട്ടില്ല. സബ് ജയിലിൽ ആയിരുന്ന സമയത്ത് മാത്രമാണ് ഞാൻ മാറി നിൽക്കേണ്ടി വന്നത്. ആ സമയം കൊണ്ട് ഒരു പുസ്തകം ആദ്യമായി വായിക്കാൻ സാധിച്ചു. പൗലോ കൊയ്‌ലോയുടെ ദിസ് ഈസ് മൗണ്ടൈൻ എന്ന പുസ്തകമാണ് വായിച്ചത്..ചെറുപ്പത്തിലാണ് താൻ എന്തെങ്കിലും പുസ്തകം വായിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ ബാലമംഗളം, പൂമ്പാറ്റ തുടങ്ങിയ പുസ്തകങ്ങളാണ് വായിക്കാറുള്ളത്. അതും അനിയത്തി വായിക്കാറുള്ളത് കേൾക്കുകയാണ് ചെയ്യുന്നത്. ഒരു തരത്തിലും വായന തന്നെ ആകർഷിച്ചിട്ടില്ല. എന്നാൽ ആ പുസ്തകം എനിക്ക് ഓരോ ദിവസവും പ്രതീക്ഷകള്‍ നല്‍കുകയായിരുന്നു.

തൊട്ട് അടുത്ത ദിവസം ജയിലിൽ നിന്ന് ഇറങ്ങാമെന്നാണ് ഞാൻ കരുതിയത്. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി കുറച്ച് സമയം പിടിക്കുമെന്ന്. അവിടെ ഉള്ളവരൊക്കെ പറയുന്നുണ്ട് കുറച്ച് കാലം ഇതിനകത്ത് കിടക്കേണ്ടി വരും എന്ന്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്രതീക്ഷയൊക്കെ ഇല്ലാതായി,ജാമ്യം ഇല്ലാതായി, പുറത്തേക്ക് ഇറങ്ങാമെന്ന പ്രതീക്ഷ ഇല്ലാതായി. ആ സമയം സെല്ലിലേക്ക് വന്ന പുസ്തകമാണ് ഫിഫ്ത് മൗണ്ടൈന്‍. അത് വായിച്ച് തുടങ്ങി. രാത്രി ലൈറ്റ് ഇട്ടു വായിക്കാൻ അവർ സമ്മതിക്കില്ല. ഓരോ ദിവസവും പകൽ ആകാൻ എനിക്ക് ഒരു കാരണമുണ്ട്. അടുത്ത പേജ് വായിക്കണം. അത് ഒരു പ്രതീക്ഷയാണ്. ജീവിതത്തിൽ ചെറിയ പ്രതീക്ഷകൾ ഉണ്ടാവുകയാണ്. അവസാനം എനിക്ക് മനസ്സിലായി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു പുസ്തകത്തിന് എത്ര പ്രാധാന്യം നേടാം എന്ന്.

ജയിലിനെ പുറത്തേക്ക് വന്നാൽ കരിയറിനെ ബാധിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും ഷൈൻ അഭിമുഖത്തിൽ പറയുന്നു. കുറിപ്പിലെ പൊന്നപ്പന്‍ എന്ന കഥാപാത്രം ചെയ്ത വിജയകുമാര്‍ എന്നെ ഒരിക്കല്‍ ജയിലില്‍ കാണാന്‍ വന്നിരുന്നു. കമ്മട്ടിപാടം എന്ന പടം തുടങ്ങാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി വിളിക്കുമോ നമ്മളെയൊക്കെ അഭിനയിക്കാൻ എന്നാണ് ഞാൻ ചോദിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞത് ആ അതൊക്കെ വിളിക്കുമെടാ എന്നായിരുന്നു.

അതുപോലെ ചില സുഹൃത്തുക്കളും ജയിലിൽ കാണാൻ വന്നിരുന്നു. അവരും പറഞ്ഞു പുറത്ത് വന്നാൽ കഥാപാത്രങ്ങൾ കിട്ടുമെന്ന് . എന്നാൽ ലീഡ് കഥാപാത്രങ്ങൾ കിട്ടില്ലായിരിക്കും. എന്നാൽ അതു മാത്രമല്ലല്ലോ നെഗറ്റീവ് കഥാപാത്രങ്ങൾ ഉണ്ടല്ലോ. അതിനായി എന്നെ വിളിക്കും. അങ്ങനെ ആശ്വസിച്ചു. ഇഷ്ക് എന്ന ചിത്രത്തിലേയ്ക്ക് തന്നെ വിളിച്ചപ്പോൾ സംവിധായകൻ അനുരാജ് മനോഹറിനോട് താൻ ചോദിച്ചിരുന്നു, എന്റെ ഇമേജ് അല്ലേ നിങ്ങൾ ഉപയോഗിക്കുന്നതെന്ന്. ജയിൽ ജീവിത്തെ കുറിച്ചും നടൻ പറഞ്ഞിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എന്ന് അന്നെനിക്ക് യാതൊരു ഐഡിയ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാത്തിലും തനിക്ക് വ്യക്തമായ ധാരണ ഉണ്ടെന്നും ഷൈൻ പറയുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി കുറുപ്പ് തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.


Click it and Unblock the Notifications











