ഡയമണ്ട് നെക്‌ലെയ്സിൽ സംവൃതയ്ക്ക് പകരം ആദ്യം ആലോചിച്ചത് മറ്റൊരു നടിയെ, പേടി കൊണ്ട് വിളിച്ചില്ല
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്.മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഒരു മറവത്തൂർ കനവിന് ശേഷം പുറത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ലാൽ ജോസിന്റെ ചിത്രങ്ങളായ ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാംഭാവം, മീശമാധവൻ, പട്ടാളം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടുന്നുണ്ട്.

മ്യാവൂ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ലാൽ ജോസിന്റെ ചിത്രം. മംമ്ത മോഹൻദാസ്- സൗബിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇതാദ്യമായിട്ടാണ് ലാൽ ജോസിനോടൊപ്പം മംമ്തയും സൗബിനും അഭിനയിക്കുന്നത്. പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമ തിയേറ്റർ റിലീസായിട്ടായിരുന്നു എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ലാൽ ജോസിനോട് മംമ്ത ചോദിച്ച ചോദ്യമാണ്. തന്നെ വെച്ച് സിനിമ എടുക്കാൻ വൈകിയത് എന്താണെന്നാണ് നടി ചോദിക്കുന്നത്. വനിതയിലൂടെയാണ് ഇക്കാര്യം ചോദിക്കുന്നത്. ഉത്തരവും ലാൽ ജോസ് നൽകിയിട്ടുണ്ട്. '' ഞാൻ സിനിമയിൽ എത്തിയിട്ട് 15 വർഷമായി. ഇത്രനാളായിട്ടും എന്താണ് എന്നെ സിനിമയിലേക്ക് വിളിക്കാഞ്ഞത്?'' എന്നാണ് മംമ്തയുടെ ചോദ്യം. ഇതുവരെയുള്ള തന്റെ നായികമാർക്കൊന്നും ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്.
സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... ''ഇതുവരെയുള്ള എന്റെ നായികമാർക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു. മംമ്തയ്ക്ക് നഗര വനിതയുടെ ഛായയും പെരുമാറ്റവുമാണ്. എന്റെ സിനിമകൾ മിക്കതും ഗ്രാമീണപശ്ചാത്തലത്തിലുള്ളവയും. 'മ്യാവൂ'വിലെ സുലേഖയുടെ വേഷം കൃത്യമാണ്. സുലു സുന്ദരിയാണ്, ഗൾഫിൽ ജനിച്ചു വളർന്നവളാണ്. തലശ്ശേരിക്കാരിയാണ്. മംമ്തയ്ക്ക് തലശ്ശേരി ഭാഷ അറിയാം എന്നതും ഗുണമായി. മൂന്നു മുതിർന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തിൽ മംമ്തയ്ക്ക് സംശയമുണ്ടായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞതാണ്, പ്രായം കൂടിയ കഥാപാത്രമല്ല എന്നു പറഞ്ഞു കൊടുത്തു. 'അറബിക്കഥ' ലോവർക്ലാസിന്റെയും 'ഡയമണ്ട് നെക്‌ലെയ്സ്' അപ്പർക്ലാസിന്റയും കഥയാണ്. ഇത് മിഡിൽക്ലാസ് ഫാമിലിയുടെ കഥയും.
ഒപ്പം തന്നെ ഡയമണ്ട് നെക്‌ലെയ്സിൽ സംവൃത ചെയ്ത കഥാപാത്രത്തിനായി ആദ്യം ആലോചിച്ചത് മംമ്തയെ ആയിരുന്നു എന്നും സംവിധായകൻ പറയുന്നു. എന്നാൽ മംമ്തയുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ട് വിളിക്കാൻ മടിയായിരുന്നു എന്നും അദ്ദഹം കൂട്ടിച്ചർത്തു. കാൻസർ ബാധിച്ച പെൺകുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്നായിരുന്നു സംശയം. ആ രോഗദിനങ്ങൾ മംമ്ത മറക്കാൻ ശ്രമിക്കുമ്പോൾ ഞാനത് മനഃപൂർവം ഒാർമിപ്പിക്കുന്ന പോലെ ആകുമോ എന്ന പേടി. അതുകൊണ്ടു വിളിച്ചില്ലെന്നും ലാൽ ജോസ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











