രാത്രി തേങ്ങയുമായി വീട്ടിലേയ്ക്ക് പോയപ്പോള്‍ പോലീസ് പിടിച്ചു, അനുഭവം പങ്കുവെച്ച് ലാല്‍
അഭിനയം, സംവിധാനം, എഴുത്ത്, നിര്‍മ്മാണം എന്നിങ്ങനെ മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ താരം തൊട്ട സിനിമകളെല്ലാം വന്‍ വിജയമാണ്. കൊച്ചിന്‍ കലാഭവനിലൂടെയായിരുന്നു ലാലിന്റെ തുടക്കം. അവിടെ നിന്നാണ് സിദ്ധിഖ്- ലാല്‍ കോമ്പോ ഉണ്ടായത്. സിദ്ദിഖ്- ലാല്‍ കോമ്പോ സിനിമയില്‍ നിന്ന് വേര്‍പിരിഞ്ഞെങ്കിലും ഇവരുടെ ചത്രങ്ങള്‍ക്ക് ഇന്നും കാഴ്ചക്കാർ ഏറെയുണ്ട്.
മലയാള സിനിമയില്‍ വലിയ മറ്റങ്ങള്‍ സൃഷ്ടിച്ച സംവിധായകരായിരുന്നു സിദ്ദിഖും ലാലും. അതുവരെയുള്ള സിനിമ സമവാക്യങ്ങളെ പൊളിച്ച് കൊണ്ടായിരുന്നു 1989 ല്‍ റാംജിറാവ് സ്പീക്കിംഗ് എത്തിയത്. ചിത്രം വന്‍ വിജയമായിരുന്നു. പിന്നിട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബുളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ഈ കുട്ടുകെട്ടില്‍ പിറന്നു. എന്നാല്‍ അധികം വൈകാതെ ഇവർ വേര്‍പിരിഞ്ഞു.

പണ്ടത്തെയൊരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് ലാല്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിന്‍ കലാഭവനില്‍ ഉണ്ടായിരുന്നപ്പോഴുള്ള ആ സംഭവം വെളിപ്പെടുത്തിയത്. പരിപാടിയ്ക്ക് ശേഷം സംഘാടകര്‍ നല്‍കിയ സ്‌നേഹസമ്മാനം അവസാന പാരയായി മാറിയെന്നാണ് ലാല്‍ പറയുന്നത്.

ലാലിന്റെ വാക്കുകള്‍ ഇങ്ങനെ... 'കോട്ടയത്തുള്ള പരിപാടിയ്ക്ക് ശേഷം സ്‌നേഹം കാരണം സംഘാടകര്‍ ഒരുപാട് സമ്മാനങ്ങള്‍ തന്നു. കൂടാതെ പോകാന്‍ നേരത്ത് വേദിയുടെ മുന്നില്‍ കെട്ടിത്തൂക്കിയിരുന്ന ചെന്തെങ്ങിന്‍ കുലകളും അവര്‍ വണ്ടിയിലേക്ക് എടുത്തു വെച്ചു. പോകുന്ന വഴി കഴിക്കാല്ലോ എന്നൊരു ഡയലോഗും. രാത്രി ഓരോരുത്തരെ പലയിടങ്ങളില്‍ ഇറക്കി അവസാനം താനും സിദ്ദിഖും മാത്രമായിരുന്നു കലാഭവനില്‍ ഇറങ്ങാനുണ്ടായിരുന്നത്'; ലാല്‍ തുടർന്നു

'അവിടെ നിന്ന് പാതിരാത്രി തേങ്ങാക്കുലകളും തൂക്കി വീട്ടിലേക്കു നടക്കുമ്പോള്‍ പോലീസ് പിടിച്ചു. രാത്രി തേങ്ങാ മോഷ്ടിക്കാന്‍ ഇറങ്ങിയതാണ് തങ്ങള്‍ എന്നാണ് അവര്‍ കരുതിയത്. കൈയിലുണ്ടായിരുന്ന കവറില്‍ ജുബ്ബയും പാന്റും കണ്ടതോടെ വേഷം മാറി സഞ്ചരിക്കുന്ന കള്ളന്‍മാരാണന്ന് പോലീസ് ഉറപ്പിച്ചു. കള്ളന്മാരല്ലെന്ന് എത്ര പറഞ്ഞി്ട്ടും പോലീസ് വിശ്വസിച്ചില്ല. ഒടുവില്‍ പുല്ലേപ്പടിയിലുള്ള ഒരു ചായക്കടയില്‍ പോയി തങ്ങളെ കടക്കാരന്‍ തിരിച്ചറിഞ്ഞാണ് അന്ന് പോലീസ് വെറുതെ വിട്ടത്'; ആ രസകരമായ സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

കലാഭവനില്‍ നിന്നാണ് സിനിമയില്‍ എത്തുന്നത്. ഫാസിലിനോടൊപ്പമായിരുന്നു തുടക്കം. നോക്കെത്താദൂരത്ത് കണ്ണും നട്ട്, മണവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നി ചിത്രങ്ങളില്‍ ഫാസിലിന്റെ സംവിധാന സഹായിയായിരുന്നു ഇവർ. പിന്നീട് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതി കൊണ്ട് എഴുത്തിലും തങ്ങളുടെ സന്നിധ്യം അറിയിച്ചു. ഫാസില്‍ തന്നെ മുന്‍കൈ എടുത്താണ് ഇവരെ സ്വതന്ത്ര സംവിധായകരാക്കുന്നത്.
Recommended Video

ഇരട്ട സംവിധായകരായി തിളങ്ങുമ്പോഴാണ് ലാല്‍ അഭിനയത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് വില്ലനായും സഹനടനായും ഹാസ്യവേഷത്തിലും ലാല്‍ തിളങ്ങി. പ്രേക്ഷകരെ ചിരിപ്പിക്കാനും അതുപോലെ വെറുപ്പിക്കാനും നടന് ഒരുപോലെ സാധിച്ചു. തെന്നിന്ത്യന്‍ സിനിമാ ലോകത്തും സിദ്ദിഖ് സജീവമാണ്.
സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച് കൊണ്ട് നിര്‍മ്മാണ രംഗത്ത് ലാല്‍ സജീവമാകുന്നത്. തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, ചതിക്കാത്ത ചന്തു, ബ്ലാക്ക്, തൊമ്മനും മക്കളും, ചാന്ത്പൊട്ട്, പോത്തന്‍ വാവ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ലാല്‍ ക്രിയേഷന്‍സായിരുന്നു.


Click it and Unblock the Notifications











