'എനിക്ക് അറിയാവുന്ന ദിലീപ് അങ്ങനെയല്ല, ഒരിക്കലും അങ്ങനെയാകരുതെന്നാണ് പ്രാർത്ഥന'; കൊച്ചുപ്രേമൻ പറഞ്ഞത്!
'പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോഡ് വെക്കുന്നതുപോലെ ഇവിടെ കുട്ടിയുണ്ട് മുണ്ട് സൂക്ഷിക്കുക എന്ന ബോഡ് വെക്കുന്നത് നന്നായിരിക്കും...' കൊച്ചുപ്രേമൻ്റെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ തിളക്കത്തിലെ വെളിച്ചപ്പാടിൻ്റെ ഡയലോഗാണിത്. എത്ര പ്രാവശ്യം കണ്ടാലും മതിവരാത്തവയിലൊന്ന്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്.
നെടുമുടിയും കൊച്ചിൻ ഹനീഫയും മച്ചാൻ വർഗീസും ഒടുവിലും കെപിഎസി ലളിതയും ഇപ്പോൾ കൊച്ചുപ്രേമനും തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞതോടെ തിളക്കമാർന്ന കാലഘട്ടമാണ് മലയാള സിനിമയിൽ അവസാനിക്കുന്നത്.
മലയാള സിനിമ ഇനി കവലയിലെ ഒരു പണിക്കും പോകാത്ത ചൊറിയൻ സദാചാര അമ്മാവനേയും മണ്ടന്മാരായ പോലീസിനേയും ഉദ്യോഗസ്ഥനേയും വക്കീലിനേയും ബാങ്ക് മാനേജരെയും കള്ളനേയും രാഷ്ട്രീയക്കാരനേയും പരദൂഷണ പ്രിയനായ കരപ്രമാണിയേയും, അമ്പലക്കമ്മിറ്റി സെക്രട്ടറിയേയും കപ്യാരേയും ഒക്കെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ പുതിയൊരു മുഖത്തെ അന്വേഷിക്കേണ്ടതായിരിക്കുന്നു.

പതിറ്റാണ്ടുകൾ മലയാള സിനിമയിൽ ഇതെല്ലാമായിരുന്നു കൊച്ചുപ്രേമൻ എന്ന നടൻ. ദിലീപുമായി വളരെ നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന നടനാണ് കൊച്ചുപ്രേമൻ. വിവാദങ്ങളിൽ ഉൾപ്പെട്ടശേഷം ദിലീപിനെ കുറിച്ച് ഒരു അഭിമുഖത്തിൽ കൊച്ചുപ്രേമൻ സംസാരിച്ചിരുന്നു.
തിളക്കം, കല്യണരാമൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ കൊച്ചുപ്രേമൻ ദിലീപിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള സൗഹൃദമാണ് ഇരുവരുടേതും. 'ദിലീപിനെ കുറിച്ചുള്ള വാർത്തകളൊക്കെ എന്നും കാണാറുണ്ട്. ആ സംഭവം കഴിഞ്ഞതിനുശേഷം പിന്നേയും ഒരുപാട് പടങ്ങളിൽ ഒരുമിച്ചഭിനയിക്കുകയുണ്ടായി.'

'ഞാൻ തെറ്റുകാരനാണെന്നോ നിരപരാധി ആണെന്നോ അങ്ങനെ ഒരു രീതിയിലും സംസാരം ദിലീപിന്റെ ഭാഗത്ത് ഉണ്ടായിട്ടില്ല. പണ്ട് അഭിനയിച്ചപ്പോൾ എങ്ങനെ ആയിരുന്നോ സെറ്റിൽ അതെ രീതിയിൽ തന്നെയാണ് പുള്ളി എല്ലാ ആർട്ടിസ്റ്റുകളോടും പെരുമാറുന്നത്.'
'ഒരു മനുഷ്യനായാൽ കേസ് വരാം... വഴക്ക് വരാം..... ചിലപ്പോൾ നല്ലതൊക്കെ സംഭവിക്കാം. ആ ഒരു സംഭവത്തിൽ ദിലീപ് കുറ്റക്കാരൻ അല്ല എന്നല്ല.... ആകരുതേ എന്ന പ്രാർത്ഥനയാണ് എനിക്ക് ഉള്ളത്.'

'അദ്ദേഹത്തിന്റെ രീതികളും നമ്മളോടുള്ള പെരുമാറ്റവുമൊക്കെ വെച്ച് നോക്കുമ്പോൾ ഒരിക്കലും അങ്ങനെ ആകാൻ സാധ്യത ഇല്ല എന്നാണ് എന്റെ വിശ്വാസം. കേട്ടതൊന്നും ശരിയാകരുതേ എന്ന പ്രാർത്ഥന മാത്രമാണ് മനസിൽ ഉള്ളത്. പുള്ളിയുടെ സ്നേഹവും പെരുമാറ്റവും കൊണ്ടാണ് നമ്മുടെ മനസിൽ അദ്ദേഹം കടന്നുകൂടിയത്.'
'ദിലീപ് എന്നാൽ സിനിമ ഇൻഡസ്ട്രിയൽപ്പെട്ട ആരായാലും ഇങ്ങനെ ഒരു അവസ്ഥയിൽ വന്നാൽ ആ വ്യക്തി അങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കാനെ നമുക്ക് പറ്റൂ. പിന്നെ സ്ഥായിയായ ചില വ്യക്തി വിരോധങ്ങൾ കൊണ്ട് ആരെങ്കിലും എതിർത്ത് പറയുമായിരിക്കും.'

'എങ്കിലും ഒരിക്കലും അങ്ങനെ ചെയ്തുപോകല്ലേ എന്ന് ചിന്തിച്ച് പ്രാർത്ഥിക്കുകയാണ്' കൊച്ചുപ്രേമൻ സീ കേരളത്തോട് സംസാരിക്കവെ മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇത്. സിനിമയിലും പുറത്തുമുള്ളവരെ ഞെട്ടിച്ചാണ് നടൻ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗവാർത്ത പുറത്തുവന്നത്.
അഭിനയരംഗത്ത് സജീവമായിരിക്കെയാണ് പൊടുന്നനെയുള്ള മരണം അദ്ദേഹത്തെ പിടികൂടിയത്. ശ്വാസകോശ രോഗത്തിന് ചികില്‍സയിലായിരുന്നു താരം. ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

300ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ട കൊച്ചുപ്രേമന്‍ എന്ന കെ.എസ് പ്രേംകുമാര്‍ ഹാസ്യവേഷങ്ങളില്‍ സൃഷ്ടിച്ച തനതുശൈലിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. നാടകത്തിലെ അഭിനയം കണ്ടാണ് 1979ല്‍ ജെ.സി കുറ്റിക്കാട് തന്‍റെ ഏഴുനിറങ്ങള്‍ എന്ന സിനിമയിലേക്ക് കൊച്ചുപ്രേമനെ ക്ഷണിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം 1997ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരനിലാണ് ശ്രദ്ധേയമായ വേഷം താരം ചെയ്യുന്നത്. തുടര്‍ന്ന് രാജസേനന്‍റെ എട്ടുസിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു കൊച്ചുപ്രേമന്‍.


Click it and Unblock the Notifications











