'സുവർണയെ ഒഴിവാക്കാൻ വരെ തുടങ്ങിയതാണ്, ഷൂട്ടിങ് സമയത്ത് ഒരുപാട് അപകടങ്ങൾ ഉണ്ടായി'; പത്മരാജന്റെ ഭാര്യ!
വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ സര്‍ഗാത്മകതയുടെ ഏറ്റം വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയാണ് പത്മരാജൻ. പത്മരാജനെ ഇന്നത്തെ തലമുറ അറിയുന്നത് പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിട്ടാണ്.
സിനിമയിൽ കാണിച്ച ആ മികവിന്റെ നൂറിരട്ടി തന്റെ പുസ്തകങ്ങളിൽ കൊണ്ട് വരാൻ പത്മരാജന് കഴിഞ്ഞിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ രചനകൾ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക് മനസിലാകും. കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ വരും തലമുറയ്ക്കായി കരുതി വെച്ച പത്മരാജന്റെ രചനകൾ ഏതൊരു ക്ഷുഭിതന്റെയും മനസിൽ പ്രണയം നിറയ്ക്കുന്നവയായിരുന്നു.
സിനിമാ ലോകത്ത് എത്തിയില്ലെങ്കിൽ പൂർണ്ണ അർത്ഥത്തിൽ ഒരു സാഹിത്യകാരനായി അറിയപ്പെടുമായിരുന്നു പി.പത്മരാജൻ. പത്മരാജന്റെ രചനകളിൽ എന്നും എടുത്ത് പറയേണ്ടത് പ്രണയം തന്നെയായിരുന്നു.
ഏകദേശം മൂന്ന് പതിറ്റാണ്ട് മാത്രം നീണ്ടുനിന്ന തന്റെ സാഹിത്യ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ നോവല്‍, സ്വന്തം തിരക്കഥയില്‍ പതിനെട്ട് സിനിമകള്‍ കൂടാതെ മറ്റ് സംവിധായകര്‍ക്ക് വേണ്ടി ഇരുപതോളം തിരക്കഥകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

എല്ലാ അര്‍ത്ഥത്തിലും മലയാളി മനസുകളില്‍ തിളങ്ങി നിന്ന ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മനോഹരമായ സൃഷ്ടികളിൽ ഒന്നായിരുന്നു ഞാൻ ഗന്ധർവൻ എന്ന സിനിമ.
ഇപ്പോഴിത സിനിമയിലേക്ക് പത്മരാജൻ അഭിനേതാക്കളെ കണ്ടെത്തിയത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ രാധാലക്ഷ്മി. നിധീഷ് ഭരദ്വാജ് പെർഫെക്ട് ഗന്ധർവനായിരുന്നുവെന്നും സുവർണ്ണയെ കൊണ്ട് പത്മരാജൻ പെട്ടുപോയി എന്നുമാണ് സംവിധായകന്റെ ഭാര്യ പറയുന്നത്.

'മഹാഭാരതം സീരിയൽ ഞങ്ങളെല്ലാവരും കണ്ടിരുന്നു. ഓരോ സിനിമ വരുമ്പോഴും അതിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും നായിക നായകന്മാരെ കുറിച്ചും അദ്ദേഹം ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും.'
'ഞാനും മക്കളും അദ്ദേഹവും കൂടി ഇരുന്നിട്ടാണ് സംസാരിക്കാറുള്ളത്. സജഷൻസ് ചോദിക്കും. ആര് ഗന്ധർവനായാൽ കൊള്ളാമെന്നാണ് നിങ്ങൾ തോന്നുന്നത് എന്നൊക്കെ അദ്ദേഹം ചോദിക്കും. അപ്പോൾ ആലോചിച്ച് ഓരോരുത്തരുടെ പേര് പറയും. കമൽ ഹാസൻ ഗന്ധർവനായാൽ കൊള്ളാമെന്ന് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു.'

'അപ്പോഴേക്കും അദ്ദേഹം നിധീഷ് ഭരദ്വാജിനെ ഗന്ധർവനായി മനസിൽ ഉറപ്പിച്ചിരുന്നു. കണ്ടാൽ പ്രണയം തോന്നുന്ന മുഖം വേണെമല്ലോ... അങ്ങനെയാണ് മഹാഭാരതത്തിൽ കൃഷ്ണനായി അഭിനയിച്ച നിധീഷിനെ ഗന്ധർവനായി കാസ്റ്റ് ചെയ്തത്. നിധീഷ് വളരെ സുന്ദരനാണ്.'
'നിധീഷ് വീട്ടിൽ വന്നിട്ടുണ്ട്. നിധീഷിനെ കൊണ്ട് പ്രശ്നമില്ല നായികയായ പെൺകുട്ടിയാണ് പ്രശ്നമെന്ന് അദ്ദേഹം പറയുമായിരുന്നു. നിധീഷ് ഡയലോഗ് ഇംഗ്ലീഷിൽ എഴുതി കാണാതെ പഠിക്കുമായിരുന്നു.'

'വർക്കിനോട് നല്ല ആത്മാർഥയായിരുന്നു. സുവർണ പക്ഷെ അങ്ങനെയായിരുന്നില്ല. ഡയലോഗ് പോലും പഠിക്കില്ലായിരുന്നു. പതിനേഴ് ടേക്കുകൾ വരെ പോയിട്ടുണ്ട് സുവർണ കാരണം. അവസാനം നിർത്തി പൊക്കോളാൻ വരെ അദ്ദേഹം സുവർണയോട് പറഞ്ഞു.'
'ഇവരെ വെച്ച് ഷൂട്ട് ചെയ്യാൻ എനിക്ക് പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിണങ്ങിയിരുന്നു അദ്ദേഹം. പലരും സമാധാനിപ്പിക്കുകയായിരുന്നു. നിധിഷ് പക്ഷെ പറഞ്ഞ് കൊടുക്കുന്നതെല്ലാം പെർഫെക്ടായി ചെയ്യുമായിരുന്നു.'

'ഞാൻ ഗന്ധർവൻ ഷൂട്ടിങ് സമയത്ത് ഒരുപാട് അപകടങ്ങൾ ഉണ്ടാവുകയും ഷൂട്ടിങ് മുടങ്ങുകയുമെല്ലാം ചെയ്തിരുന്നു' പത്മരാജന്റെ പത്നി പറഞ്ഞു.
പത്മരാജന്റെ തൂലികയിൽ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര, ഋതുഭേതങ്ങളുടെ പാരിദോശികം, ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു. പറഞ്ഞ കഥകളിലൂടെ അറിഞ്ഞ കഥാപാത്രങ്ങളിലൂടെ പത്മരാജന്‍ ഇന്നും അദൃശ്യനായൊരു ഗന്ധര്‍വ്വസാന്നിധ്യമായി നമുക്കിടയിൽത്തന്നെയുണ്ട്.


Click it and Unblock the Notifications











