'ഭരതൻ തള്ളിപ്പറഞ്ഞപോലെയും ഒറ്റപ്പെടുത്തിയപ്പോലും മറ്റാരും എന്നോട് ചെയ്തിട്ടില്ല'; ജോൺപോൾ അന്ന് പറഞ്ഞത്!
ഇണയും ചമയവും കാതോട് കാതോരവും യാത്രയും മാളൂട്ടിയും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും തുടങ്ങി പറഞ്ഞാൽ തീരാത്തത്ര കഥകൾ സമ്മാനിച്ച മലയാള സിനിമയുടെ സ്വത്തായിരുന്ന മറ്റൊരു പ്രതിഭ കൂടി ഈ ലോകത്ത് നിന്നും യാത്രയായിരിക്കുകയാണ്... ജോൺപോൾ. തിരക്കഥാൃത്തിന് പുറമെ നിർമാതാവുമായിരുന്ന ജോൺപോൾ 71ആം വയസിലാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മലയാളത്തിൽ സമാന്തര-വിനോദ സിനിമകളെ ഒരുമിച്ച് കൊണ്ടുപോകാൻ വലിയ പങ്കുവഹിച്ച പ്രതിഭയാണ് ജോൺ പോൾ. അഗാതമായ വായനയും ചിന്തയും എഴുത്തിന്റെ പാതയിൽ കരുത്താക്കിയാണ് ജോൺ പോൾ സിനിമയിൽ ശോഭിച്ചത്. ഭരതൻ, ഐ.വി ശശി തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ മഹാപ്രതിഭകൾക്കൊപ്പമാണ് ജോൺപോളും സിനിമയിൽ വളർന്ന് വന്നത്. സിനിമയോടുള്ള അതിയായ സ്നേഹം കൊണ്ട് തിരക്കഥകൾ എഴുതി തുടങ്ങിയ ജോൺപോൾ ഒരിക്കൽ പോലും സിനിമയെ പണം ഉണ്ടാക്കാനുള്ള മാർഗമായി കണ്ടിരുന്നില്ല.

മറ്റുള്ളവർ സിനിമയെ വ്യവസായമായി കണ്ട് കീശ വീർപ്പിച്ച് കാറിൽ ചെത്തിയപ്പോഴും ജോൺപോൾ വാടക വീട്ടിലായിരുന്നു താമസം. അവസാന കാലത്ത് ചികിത്സയ്ക്ക് പോലും പണമില്ലാതെ ജോൺപോൾ വിഷമിച്ചപ്പോൾ സുഹൃത്തുക്കളുടെ സന്നദ്ധപ്രവർത്തനങ്ങളിലൂടെയാണ് പണം കണ്ടെത്തിയത്. ജോൺപോൾ ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയിട്ടുള്ളത് സംവിധായകൻ ഭരതന് വേണ്ടിയാണ്. ഇരുവരും തമ്മിൽ അത്രത്തോളം ദൃഢമായ ഒരു സുഹൃത്ത് ബന്ധവും സ്നേഹവും ഉണ്ടായിരുന്നു. ഭരതനെന്ന സുഹൃത്തിനേയും സംവിധായകനേയും ഓർത്ത് മുമ്പൊരിക്കൽ ജോൺപോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. സഫാരി ചാനലിൽ സംപ്രേഷണം ചെയ്തിട്ടുള്ള ചരിത്രം എന്നിലൂടെ പരിപാടിയിൽ വെച്ചാണ് അദ്ദേഹം മനസ് തുറന്നത്.

'ഞാൻ പറഞ്ഞത്കൊണ്ടാണ് ഭരതൻ കമലിനെ സംവിധാന സഹായിയാക്കിയത്. ഒരിക്കൽ ഒരു സിനിമയുടെ തിരക്കഥയുമായി ബന്ധപ്പട്ടതും ഷൂട്ടിങുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങൾക്ക് വേണ്ടി കമലിനോട് സഹായിക്കാൻ വരാൻ ഭരതൻ ആവശ്യപ്പെട്ടു. പറഞ്ഞ സമയം കഴിഞ്ഞിട്ടും കമൽ വന്നില്ല. ഇനി കമലിനെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി മറ്റ് സംവിധാന സഹായികളെ ഭരതൻ വിളിച്ചു. ആരും അനുകൂലിച്ച് പ്രതിക്കാതെ വന്നതോടെ കമലിനെ കൊണ്ടുവന്ന എന്നോടും ഭരതന് വെറുപ്പായി. സ്വയം ഒരു അപകർഷത ബോധവും ഭരതന് വന്നു. പിന്നീട് അങ്ങോട്ടുള്ള മണിക്കൂറുകളിലെല്ലാം ഭരതൻ അസ്വസ്ഥനായി. മദ്യപിച്ചതും പുകവലിച്ചതും സ്ഥിതി വഷളാക്കി.'

'ഭരതനെ റൂമിലാക്കി വീട്ടിൽ പോയി ഉറങ്ങിയ ഞാൻ പിറ്റേദിവസം പുലർച്ചെ വന്നപ്പോഴും ഭരതൻ ഉറങ്ങാതെ വരാന്തയിൽ ഉലാത്തുകയായിരുന്നു. ഞാൻ ചെന്നപ്പോഴും എന്നോട് മിണ്ടിയില്ല. കൊച്ചുകുട്ടികളെപ്പോലെ ദേഷ്യം കാണിച്ച് തുടങ്ങി. അവസാനം മറ്റുള്ളവരും ഞങ്ങളുടെ പിണക്കം മനസിലാക്കുമെന്ന സ്ഥിതിയായപ്പോൾ ഞാൻ ഹോട്ടലിന്റെ ലോബിയിൽ വന്നിരുന്നു. അന്ന് ഭരതനെ കാണാൻ വന്ന പത്മരാജൻ എന്നെ കുറിച്ച് ഭരതനോട് തിരക്കി പക്ഷെ അദ്ദേഹം പറഞ്ഞത് ഞാൻ കള്ള് കുടിച്ച് പ്രശ്നം ഉണ്ടാക്കിയതിനാൽ ഇറക്കി വിട്ടു എന്നാണ്. എന്നെ നന്നായി മനസിലാക്കിയിട്ടുള്ള വ്യക്തിയാണ് പത്മരാജൻ എന്നതിനാൽ അദ്ദേഹം ഭരതന്റെ സ്ഥലകാല ബോധമില്ലാതെവന്ന മറുപടി സ്വീകരിച്ചില്ല. പിന്നീട് ഭരതൻ മദ്രാസിന് പോയി. പിന്നീട് മാസങ്ങളോളം പിണക്കം നിന്നു. അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ പ്രവർത്തിച്ചില്ല.'
Recommended Video

'പിന്നെ എം.ടി സാറാണ് തിരക്കഥ പൂർത്തിയാക്കാൻ ഭരതനെ സഹായിച്ചത്. ശേഷം കാതോട് കാതോരത്തിന്റെ ഡബ്ബിങ് നടക്കുന്ന സ്ഥലത്തേക്ക് മമ്മൂട്ടി എന്ന വിളിച്ചു. ഞാനും അദ്ദേഹത്തെ കാണാൻ പോയി. അന്ന് ഭരതൻ അവിടെ ഉണ്ടായിരുന്നു. ഞാനത് അറിഞ്ഞിരുന്നില്ല. ഡബ്ബിങ് സ്റ്റുഡിയോയിലിരിക്കുമ്പോൾ പെട്ടന്ന് രണ്ട് കൈകൾ വന്ന് എന്റെ തലയിൽ തഴുകി. ഞാൻ ശ്രദ്ധിച്ചപ്പോൾ മനസിലായി അത് ഭരതന്റേതാണെന്ന്. അതെ അത് ഭരതന്റേതായിരുന്നു. ആ തഴുകലും പിന്നീടുള്ള വിശേഷം തിരക്കലും ഞങ്ങൾക്കിടയിലെ അകലം കുറച്ച് ഇല്ലാതാക്കി. അത്തരമൊരു സ്വഭാവക്കാരനാണ് ഭരതൻ. ഞാൻ എന്റെ ഒരു പുസ്തകത്തിൽ ഭരതനെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. ഈ മനുഷ്യൻ എന്റെ നെറുകയിൽ ചെരിഞ്ഞ് തന്നിടത്തോളം സ്നേഹവും പ്രേത്സാഹനവും അനുഗ്രഹവും മറ്റാരിൽ നിന്നും എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടില്ല. ഈ മനുഷ്യൻ എന്നെ തള്ളിപ്പറഞ്ഞിടത്തോളം എന്നെ ഒറ്റപ്പെടുത്തിയിടത്തോളം എന്നെ മുറിവേൽപ്പിച്ചിടത്തോളം മറ്റൊരു മനുഷ്യനും എന്റെ ചലച്ചിത്ര ജീവിതത്തിൽ എന്നെ നെമ്പരപ്പെടുത്തിയിട്ടില്ല' എന്നായിരുന്നു ജോൺപോൾ പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications











