ചില ദിവസങ്ങളിൽ വയറ്‍ അഴിച്ചു മാറ്റിയിട്ട് കിടക്കുമ്പോൾ നടുവേദന ബുദ്ധിമുട്ടിക്കും, ലിജോമോൾ പറയുന്നു..
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലിജോമോൾ. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ്. ജയ് ഭീം എന്ന ഒറ്റ ചിത്രം കൊണ്ട് തമിഴ് സിനിമയിലും ശ്രദ്ധേയയാവുകയായിരുന്നു. സൂര്യ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ഇപ്പോഴിത സെങ്കേനിയായതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകൻ കട്ട് പറഞ്ഞിട്ടും സെങ്കേനിയിൽ നിന്ന് ഇറങ്ങി വരാൻ സമയം എടുത്തുവെന്നാണ് ലിജോ പറയുന്നത്. അത്ര മാത്രം അവരുടെ വേദനകൾ മനസ്സിൽ പതിഞ്ഞുവെന്നാണ ലിജോ പറയുന്നത്. ഇപ്പോഴും സെങ്കേനിയുടെ വേദനകൾ മനസ്സിനെ വേട്ടയാടുന്നുണ്ടെന്ന് ലിജോമോൾ പറയുന്നു. ഈ സിനിമയില്‍ അഭിനയിക്കാമെന്നു സമ്മതിച്ചപ്പോള്‍ തന്നെ സംവിധായകൻ ജ്‍ഞാനവേൽ സർ പറഞ്ഞിരുന്നു, 'ഇതൊരു യഥാർഥ ജീവിത കഥയാണ്. സെങ്കേനി എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന്.

പാർവതി അമ്മാൾ എന്ന ആ സ്ത്രീ ഭർത്താവിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ചന്ദ്രു വഴി നടത്തിയ നിയമപോരാട്ടങ്ങളാണ് സിനിമയ്ക്കു പ്രചോദനമായത്. യഥാർഥ കഥയിൽ സിനിമയ്ക്ക് വേണ്ട ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പാര്‍വതി അമ്മാളെ നേരിൽ കാണണമെന്നും ആ കനൽവഴികൾ ചോദിച്ച് അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ ഷൂട്ടിങ്ങിനു മുൻപ് അതു നടന്നില്ല. അവരെ നേരിൽ കണ്ടു സംസാരിക്കണമെന്നതാണ് ഇപ്പോഴത്തെ വലിയ മോഹം. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് എല്ലാ തരത്തിലും മാറ്റിനിർത്തപ്പെട്ടവരാണ് ഇരുള സമുദായം. അവരുടെ ജീവിതം അടുത്തറിഞ്ഞപ്പോഴാണ് എനിക്കതു മനസ്സിലായത്.

കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് ജ്‍ഞാനവേൽ സർ ഒഡിഷനു വിളിക്കുമ്പോൾ കരുതിയതേയില്ല. ഈ സിനിമയിലെ ഒരു രംഗം തന്നെയാണ് അഭിനയിക്കാൻ തന്നത്. തമിഴ് എനിക്കത്ര പിടിയില്ല. ഡയലോഗ് ഡെലിവറിയിൽ ശ്രദ്ധിക്കുമ്പോൾ പെർഫോമൻസ് പിന്നോട്ടു പോകുന്നു. പലതവണ ശ്രമിച്ചിട്ടും ശരിയായില്ല. അപ്പോൾ സംവിധായകൻ പറഞ്ഞു. 'സീൻ മനസ്സിലായില്ലേ, ഇനി മലയാളത്തിൽ ഡയലോഗ് പറഞ്ഞ് പെർഫോം ചെയ്തോളൂ...' അതു വിജയിച്ചു. മലയാളത്തിൽ ഡയലോഗ് പറഞ്ഞ് തമിഴ് സിനിമയുടെ ഒഡിഷൻ പാസ്സായ ഒരേയൊരാൾ ഒരുപക്ഷേ, ഞാനാകും.

ഇരുളർ സമൂഹത്തെക്കുറിച്ചു ഞാനോ എന്റെ ഭർത്താവായി അഭിനയിച്ച മണികണ്ഠനോ കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങും മുൻപ് ട്രെയ്നിങ് ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. തമിഴ്നാട്ടിലാണ് ഇരുളർ മക്കൾ കൂടുതലായുള്ളത്. കേരളത്തിൽ ചിലയിടങ്ങളിലുമുണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നില്ല. ഞങ്ങൾ അഞ്ചു പേരൊഴികെ ഇരുള വിഭാഗക്കാരായി അ ഭിനയിച്ച ബാക്കിയെല്ലാവരും ആ സമൂഹത്തിൽ നിന്നുള്ളവരായിരുന്നു. അവർക്കൊപ്പമുള്ള ഒന്നരമാസത്തെ ജീ വിതമാണ് ഞങ്ങള്‍ക്ക് അറിവു പകര്‍ന്നു തന്നത്. ഭാഷ പഠിക്കുന്നതായിരുന്നു വലിയ ടാസ്ക്. എന്റെ തമിഴ്, 'തമിഴാളം' എന്നു പറയാവുന്ന തരത്തിലുള്ള ഒരു ഭാഷയാണ്. ഇരുളർ മക്കളുടേത് സാധാരണ തമിഴിനേക്കാൾ വളരെ വ്യത്യസ്തവും. രണ്ടാഴ്ച കൊണ്ടാണ് ആ ഭാഷ പഠിച്ചെടുത്തത്. സിനിമ തുടങ്ങും മുൻപേ എന്റെ ഡയലോഗുകൾ മനഃപാഠമാക്കി. സെങ്കേനിക്ക് വേണ്ടി ഡബ് ചെയ്തതും ഞാനാണ്.

ഇരുളർ സ്ത്രീകളുടെ പതിവു വേഷം സാരിയാണ്. അ തുകൊണ്ട് പരിശീലന കാലയളവിൽ അവരുടെ ശൈലിയിലാണ് സാരി ഉടുത്തിരുന്നത്. അവരുടെ കുടിലിലാണ് താമസിച്ചത്. ചെങ്കൽചൂളയിലെ ജോലിക്കും പാടത്തു ഞാറു നടാനുമൊക്കെ ഞങ്ങളെയും കൊണ്ടുപോയി. രാത്രിയാണ് അവർ വേട്ടയ്ക്കു പോകുന്നത്, അതിനൊപ്പം ഞങ്ങളും പോയി. അവർ ചെരുപ്പ് ഉപയോഗിക്കാത്തതു കൊണ്ട് വേട്ടയ്ക്കു പോകുമ്പോൾ പുലർച്ചെ വരെ ഞങ്ങളും ചെരിപ്പിടാറില്ല. എലിയെ പിടിച്ചു കൊന്ന്, വൃത്തിയാക്കി കറിവച്ചു കഴിക്കും. എലിയെ കൊല്ലുന്നതൊഴികെ ബാക്കിയെല്ലാം ഞാന്‍ ചെയ്തു.
Recommended Video

ഈ സിനിമയിൽ ആദ്യ കുറച്ചു സീനുകളൊഴികെ ഗർഭിണിയായാണ് ഞാൻ അഭിനയിക്കുന്നത്. എട്ടു-ഒൻപതു മാസത്തെ കൃത്രിമ വയർ വച്ചുള്ള ഷൂട്ടിങ് കുറച്ചു ബുദ്ധിമുട്ടായിരുന്നു. രാവിലെ വയർ വച്ചാൽ പിന്നെ നടപ്പും ഇരിപ്പും ഭക്ഷണം കഴിക്കുന്നതുമൊക്കെ ഗർഭിണിയെപ്പോലെ തന്നെ. ചില ദിവസങ്ങളിൽ വയറ്‍ അഴിച്ചു മാറ്റിയിട്ട് രാത്രി കിടക്കുമ്പോൾ നടുവേദന ബുദ്ധിമുട്ടിക്കും. പക്ഷേ, ഇതൊന്നും സെങ്കേനി ജീവിതത്തിൽ അനുഭവിച്ച വേദനകളുടെ ലക്ഷത്തിലൊന്നു പോലും വരില്ലെന്നും ലിജോ പറയുന്നു.


Click it and Unblock the Notifications











