'ദിലീപും പൃഥ്വിരാജും വിളിച്ച് വരുത്തി എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കി, ഇത്ര മണ്ടനാണല്ലോ പൃഥ്വിരാജ്'; കൈതപ്രം
മലയാളികളുടെ പ്രിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗാനരചയിതാവ് എന്ന നിലയിൽ മാത്രമല്ല കവി, സംഗീത സംവിധായകൻ, നടൻ, ഗായകൻ, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കർണ്ണാട്ടിക് സംഗീത വിദഗ്ദ്ൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.
പൊന്മുരളിയൂതും കാറ്റിൽ, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, രാമായണ കാറ്റേ തുടങ്ങി മലയാളികൾ ഇന്നും ഏറ്റ് പാടുന്ന ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം തന്നെയാണ് ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ എന്ന ഗാനത്തിലൂടെ മലയാളക്കരയെയാകെ ആവേശത്തിലാക്കിയതും.
കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950 ഓഗസ്റ്റ് 4 നാണ് കൈതപ്രം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ അദ്ദേഹം കർണാടക സംഗീതവും അഭ്യസിച്ചു.
1970കളിലാണ് അദ്ദേഹം കവിത ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. 1985ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം മലയാള സിനിമ രംഗത്തേക്ക് കടക്കുന്നത്. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

300ൽ അധികം ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം അക്കാലത്തെ ഒട്ടുമിക്ക പ്രമുഖ സംഗീത സംവിധായകന്മാരുമായും ഗാനങ്ങൾ നിർമിച്ചിട്ടുണ്ട്.
ജോൺസൺ മാഷ്, മോഹൻ സിത്താര, രവീന്ദ്രൻ മാഷ് , ഔസേപ്പച്ചൻ, എസ്.പി വെങ്കിടേഷ്, വിദ്യാസാഗർ, ജാസി ഗിഫ്റ്റ് തുടങ്ങി ഏറ്റവും ഒടുവിൽ വിനീത് ശ്രീനിവാസനൊപ്പവും അദ്ദേഹം ഗാനങ്ങൾ ഒരുക്കി.
സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം,നിവേദ്യം തുടങ്ങി ചില മലയാള ചിത്രങ്ങളിൽ അദ്ദേഹം അതിഥി താരമായും അഭിനയിച്ചിട്ടുണ്ട്.

1997 ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ദേശാടനം, കളിയാട്ടം, തട്ടകം, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കു കൈതപ്രം സംഗീത സംവിധാനവും നടത്തിയിട്ടുണ്ട്.
ഗാനരചന കൂടാതെ കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും കൈതപ്രത്തിന് ലഭിച്ചിട്ടുണ്ട്. 2021ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിക്കുകയും ചെയ്തിരുന്നു.
2017 ജനുവരിയിൽ സ്നേഹസംഗമം എന്ന പരിപാടിയിൽ വെച്ച് തന്റെ പേരിന്റെ കൂടെയുള്ള ജാതിപ്പേര് ഉപേക്ഷിക്കുകയാണെന്ന് കൈതപ്രം പ്രഖ്യാപിച്ചത് വലിയ ചർച്ചയായിരുന്നു.

ഒട്ടനവധി ഗാനങ്ങൾ ഒരുക്കിയിട്ടുള്ള കൈതപ്രം നടന്മാരായ ദിലീപിനേയും പൃഥ്വിരാജിനേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'എനിക്ക് ഏറ്റവും ആത്മബന്ധമുള്ള രണ്ടുപേര് ജയരാജും ലോഹിതദാസുമാണ്. ദിലീപെന്നെ ഒരു പാട്ടിൽ നിന്ന് മാറ്റിയിട്ടുണ്ട്. എനിക്കത് മറക്കാൻ പറ്റില്ല.'
'ഞാൻ ഒരുപാട്ട് എഴുതി അടുത്ത പാട്ട് എഴുതാൻ തുടങ്ങിയപ്പോൾ അയാൾ എന്നോട് പറഞ്ഞു വേറെ നമ്പൂതിരി എഴുതുമെന്ന്. എന്നിട്ട് പാട്ട് ഹരിയെകൊണ്ട് എഴുതിച്ചു. എന്റെ കഴിവൊന്നും പോരായെന്നുള്ള ചിന്തിയാണ് ദിലീപിന്. അതാണ് അയാളുടെ കുരുത്തക്കേട്.'
'ആ കുരുത്തക്കേട് മാറട്ടേയെന്ന് ഞാൻ വിശ്വസിക്കുന്നു.... പ്രാർഥിക്കുന്നു. മുമ്പ് ഞാൻ അയാളുടെ സിനിമയിൽ എഴുതിയ നല്ല പാട്ടുകളെല്ലാം മറന്നു അയാൾ. ഇഷ്ടത്തിലെ പാട്ടും ഞാനാണ് എഴുതിയത്.'

'അതെല്ലാം മറന്നിട്ട് അയാൾ എന്നെ പടത്തിൽ നിന്നും മാറ്റി. എനിക്കതൊരു പ്രശ്നമായില്ല. കാരണം ഞാൻ 460 പടങ്ങൾ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അയാൾ എന്നെ ഒരു പടത്തിൽ നിന്നും മാറ്റുന്നത്. ഇതൊക്കെയാണ് സിനിമാക്കാരുടെ വിഡ്ഢിത്തങ്ങൾ. അത് വലിയ ഗുരുത്തക്കേടുണ്ടാകും. പൃഥ്വിരാജും അതുപോലെയാണ്.'
'ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒരു സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് എന്നെ ഒഴിവാക്കി. എനിക്ക് ഇതൊന്നും പ്രശ്‌നമല്ല. ഞാന്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങി.'
'ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയിട്ട് എഴുതിയിട്ട് എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ.'

'എന്റെ വേദന അയാളെ ആലോചിച്ചാണ്. ഇത്രയും മണ്ടനാണല്ലോ അയാള്‍ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആള്‍ക്കാരുമുണ്ട്. ഇപ്പോള്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് തന്നെ ഞാന്‍ പോര എന്ന മട്ടുണ്ടല്ലോ. സൂപ്പര്‍ താരങ്ങള്‍ താരമായത് ഞാന്‍ എഴുതിയ പാട്ടിലൂടെയും കൂടിയാണ്.'
'ഞാന്‍ വിമര്‍ശിക്കുന്നതല്ല പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല' കൈതപ്രം പറഞ്ഞു.


Click it and Unblock the Notifications











