അന്യൻ മുതൽ ഇന്ത്യൻ 2 വരെ — അപകടങ്ങൾ തുടർക്കഥയായി ശങ്കറിന്റെ സിനിമകൾ
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷനില്‍ വലിയ അപകടമാണ് സംഭവിച്ചിരിക്കുന്നത്. ഷൂട്ടിങിനിടെ ക്രെയിന്‍ മറിഞ്ഞ് വീണാണ് അപകടം. ക്രെയിന് അടിയില്‍ പെട്ട മൂന്ന് പേരാണ് തല്‍ക്ഷണം മരിച്ചത്. ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി സെറ്റ് ഇടുന്ന ജോലി പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞ് വീണതാണ് അപകടത്തിന് കാരണമായത്. എന്നാല്‍ നേരത്തെയും ശങ്കറിന്റെ സിനിമയുടെ ലൊക്കേഷനില്‍ അപകടം സംഭവിച്ചിട്ടുണ്ടെന്ന് സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ പറഞ്ഞിരിക്കുകയാണ്.

ശങ്കറിന്റെ ലൊക്കേഷനില്‍ അപകടങ്ങള്‍ നടക്കുന്നത് ഇത് ആദ്യമല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വിക്രം നായകനായ അന്യന്റെ സെറ്റ് മുതല്‍ അവസാനം റിലീസ് ചെയത് 2.0 യുടെ ലൊക്കേഷനില്‍ വരെ സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. അന്യന്റെ സെറ്റിലുണ്ടായ അപകടം അക്കാലത്ത് വാര്‍ത്തകളില്‍ ഒന്നും വന്നിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയാണ് ഇതെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.

സിനിമയുടെ സ്റ്റണ്ട് കോര്‍ഡിനേറ്ററായിരുന്നു സില്‍വ. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിനും. അന്യനിലെ ഏറ്റവും പ്രശസ്തമായ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. 150 ഓളം കരാട്ടേ വിദഗ്ദര്‍ ഉള്‍പ്പെട്ട രംഗമായിരുന്നു അത്. അന്യന്‍ എഴുന്നേല്‍ക്കുന്ന രംഗത്തില്‍ ഒരു എഴുപത്തഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ ഉയര്‍ത്തണമെങ്കില്‍ നാലാളുകള്‍ വേണമായിരുന്നു. അതിനിടെ പീറ്റര്‍ ഹെയിന്‍ ഒരു ആശയം കണ്ട് അവതരിപ്പിച്ചു. രംഗം ചിത്രീകരിക്കുന്ന സ്‌റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ ഏകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിക്കാമെന്നായിരുന്നു അത്.

എന്നാല്‍ ലോറി ഡ്രൈവര്‍ക്ക് അതെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംവിധായകന്‍ ആക്ഷന്‍ പറയുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. പിന്നീട് അവിടെ ഒരു ചോരപ്പുഴയായിരുന്നുവെന്ന് സില്‍വ പറയുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കൈയില്‍ നിന്നും ചോര ഒഴുകി. പലരുടെയും ബോധം പോയി. തന്റെ സെറ്റില്‍ ഇത്രയും വലിയ അപകടം സംഭവിക്കുമെന്ന് ശങ്കര്‍ കരുതിയില്ല. സെറ്റില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞ് വെന്നും ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ ദിവസങ്ങള്‍ എടുത്തുവെന്നും സില്‍വ പറയുന്നു.

രണ്ടാമത്തെ അനിഷ്ട സംഭവം നടന്നത് 2.0 വിന്റെ ചിത്രീകരണത്തിനിടെയാണ്. ചെന്നൈയിലെ സാലി ഗ്രാമത്തില്‍ സ്‌ഫോടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌ഫോടന രംഗങ്ങല്‍ ഗ്രാഫിക്‌സിന്റെ സഹായമില്ലാതെ യഥാര്‍ഥമായി ചിത്രീകരിക്കാന്‍ ശങ്കര്‍ തീരുമാനിച്ചു. ഉഗ്രസ്‌ഫോടനശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെയ്‌നര്‍ ടാങ്കില്‍ നിറച്ച് ആഡംബര കാറില്‍ ഇടിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരുന്നു. അതിനായി യഥാര്‍ഥ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ശബ്ദം കാരണം സമീപവാസികള്‍ കഷ്ടത്തിലായി. സമീപ പ്രദേശങ്ങളിലെ വീടുകള്‍ കുലുങ്ങിയതായും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ സംഭവിച്ചുവെന്നും അന്ന് പരാതി ഉയര്‍ന്നു.


Click it and Unblock the Notifications











