'മൂന്ന് വർഷമായി ഉപദ്രവിക്കുന്നു, ആദ്യം എന്നെ ഇപ്പോൾ എന്റെ മകളേയും, അയാൾക്ക് ഇത് ഒരു ഹരം'; അനുഭവം പറഞ്ഞ് പ്രവീണ
നടി പ്രവീണയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന സിനിമ മാത്രം മതി പ്രവീണയെ എക്കാലത്തേയ്ക്കും മലയാളി ഓർത്തിരിക്കാൻ. 30 വർഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും അഞ്ചോളം മെഗാ സീരിയലുകളിലും താരം അഭിനയിച്ചു.
1998ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി... 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ട് തവണ സ്വന്തമാക്കിയിട്ടുമുണ്ട്.
ക്ലാസിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളാണ് പ്രവീണ ഇപ്പോൾ അധികമായും ചെയ്യുന്നത്.
കസ്തൂരിമാൻ എന്ന മലയാള പാരമ്പരയിലാണ് പ്രവീണ അവസാനമായി അഭിനയിച്ചത്. ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പര കൂടിയായിരുന്നു കസ്തൂരിമാൻ. നാൽപ്പത്തിനാലുകാരിയായ പ്രവീണ ഇപ്പോൾ തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സുമേഷ് ആന്റ് രമേഷാണ് പ്രവീണ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത മലയാള സിനിമ. ബാലു വർഗീസും ശ്രീനാഥ് ഭാസിയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സോഷ്യൽമീഡിയയിലും സജീവമായ താരം താൻ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
'മൂന്ന് വർഷമായി തന്നേയും മകളേയും ഒരാൾ ഉപദ്രവിച്ചിരുന്നുവെന്നാണ് പ്രവീണ പറയുന്നത്. ഏകദേശം ഒരു മൂന്ന് വർഷം മുമ്പേയാണ് ഞാൻ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്.'

'ഏകദേശം ഒരു മൂന്ന് വർഷം മുമ്പേയാണ് ഞാൻ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകളുണ്ടെന്ന് എന്നോട് പലരും വിളിച്ച് പറയാൻ തുടങ്ങി.'
'ആദ്യമൊക്കെ ഇത് സ്ഥിരം സംഭവം ആണല്ലോയെന്ന് കരുതി വിട്ടു കളഞ്ഞു. എന്നാൽ പിന്നീട് ഒരുപാട് ഫേക്ക് ഐഡികളിലൂടെ എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു. ഒരു തരം ഹരം പോലെയാണ് അവന് ഇത്. എന്തിനാണ് അവൻ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എനിക്ക് അറിയില്ല'

'അവനെ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടുകൂടിയില്ല. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അവനെ പിടിച്ചപ്പോഴാണ് അവൻ ആരാണെന്ന് പോലും ഞാൻ അറിയുന്നത്. അവന് എന്റെ ഫോട്ടോ മോർഫ് ചെയ്തു ഇങ്ങനെ ചെയ്യുമ്പോൾ എന്തോ ഒരു സുഖം.'
'എന്റെ കഷ്ടകാലം എന്നല്ലേ പറയേണ്ടൂ. വേറെ ആർക്കെങ്കിലും ഉപദ്രവമുണ്ടോയെന്ന് അറിയില്ല. പക്ഷെ ഞാൻ ഇത് വർഷങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അത് നിറയെ എന്റെ ഫോട്ടോസായിരുന്നു. അത് മോർഫ് ചെയ്ത് രസിക്കുകയാണ് അവൻ.'

'എന്തോ ഒരു അംഗവൈകല്യം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തെങ്കിലും ശാരീരിക അപാകതകൾ ഉള്ള എല്ലാവരെയും കൂടി ഞാൻ പറയുന്നതല്ല. പക്ഷെ എന്റെ അനുഭവത്തിൽ നിന്നും പറയുകയാണ്. കുറെനാൾ ഞാൻ ഇഗ്നോർ ചെയ്തു വിട്ടു.'
'എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു ഫാമിലി ഗേളാണ്. അവർക്ക് ഇതൊക്കെ കണ്ടുകഴിഞ്ഞാൽ സഹിക്കുമോ. എവിടെ നിന്നൊക്കെ വളരെ മോശം പിടിച്ച ചിത്രങ്ങൾ എടുത്തുകൊണ്ട് വന്നിട്ടാണ് എന്റെ ചിത്രം മോർഫ് ചെയ്ത് കയറ്റുന്നത്.'
'വീട്ടുകാർക്ക് വിവരം എല്ലാം അറിയുന്നതുകൊണ്ട് കുഴപ്പമില്ല. എങ്കിലും ഇത് കാണുന്ന സാധാരണക്കാർ ഒരിക്കൽ എങ്കിലും സംശയിച്ചുപോകില്ലേ.'

'അരോചകമായ ശബ്ദത്തിൽ എനിക്ക് മെസേജുകൾ അയക്കുമായിരുന്നു. രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യം സംസാരിക്കുന്നത്. ഞാൻ എപ്പോഴും മെസേജുകൾ അവന് അയച്ച് കൊണ്ടിരിക്കണം. ഒരുതരം ഡ്യൂവൽ പേഴ്സണാലിറ്റി.'
'ആരാധനയാണെന്ന് പറഞ്ഞുകൊണ്ട് മെസേജ് അയക്കുന്ന സമയത്തുതന്നെ എന്റെ ചിത്രങ്ങൾ വെച്ചുകൊണ്ട് വളരെ മോശം പ്രവർത്തികളും അവൻ ചെയ്യുകയാണ്. സമാധാനമായി ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വരെ ഉണ്ടായി. എത്ര പരാതി കൊടുത്താലും അവൻ പിന്നെയും ഇത് തന്നെ ചെയ്യും. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.'
'ഒരുതരം വാശിയോടെയാണ് അവൻ എന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നത്. ഇപ്പോൾ കുറച്ച് കാലയമായി എന്നെ മാത്രമല്ല മകളെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മകൾ ഫോളോ ചെയ്യുന്ന ആളുകളെ തേടിപിടിച്ചുകൊണ്ട് അവർക്കും വളരെ വൾഗറായ ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ചുകൊടുക്കുന്നതാണ് അവന്റെ രീതി' പ്രവീണ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











