ആകാശദൂതില്‍ വില്ലനാകേണ്ടിയിരുന്നത് സലിം ഘൗസ്; എന്‍.എഫ്. വര്‍ഗീസ് എന്ന നടന്‍ ജനിച്ചതിങ്ങനെ...

വില്ലനായും സ്വഭാവനടനായും ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന നടനായിരുന്നു എന്‍.എഫ്.വര്‍ഗ്ഗീസ്. 1986-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തായിരുന്നു വര്‍ഗ്ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ആകാശദൂതിലെ പാല്‍ക്കാരന്‍ കേശവനിലൂടെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

2002 ജൂണ്‍ 19-ാം തീയതി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു എന്‍.എഫ്.വര്‍ഗ്ഗീസിന്റെ അപ്രതീക്ഷിത നിര്യാണം. എന്‍.എഫ് വര്‍ഗ്ഗീസ് അന്തരിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തില്‍ അന്തരിച്ച നടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് എന്‍.എഫ്.വര്‍ഗ്ഗീസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കിട്ടത്.

ഓര്‍മ്മകള്‍ പങ്കുവെക്കുന്നു

'എന്‍.എഫ്. വര്‍ഗീസ് വിടവാങ്ങിയിട്ട് 20 വര്‍ഷം....''ആരാണ് എന്‍.എഫ്. വര്‍ഗീസ്'', കോട്ടയത്ത് ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റല്‍ ഹോട്ടലിലേയ്ക്ക് കയറിച്ചെന്ന ഞാന്‍ ചോദിച്ചു. ഹോട്ടലിന്റെ റിസപ്ഷനില്‍ വെയിറ്റ് ചെയ്തുകൊണ്ടിരുന്ന ഒരാള്‍ എഴുന്നേറ്റു.''ആ നിങ്ങള്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍ ഇതല്ല വരൂ'', ഞാന്‍ നടന്നു. പിന്നാലെ പെട്ടിയെടുത്ത് അയാളും.

തന്റെ സിനിമാ ജീവിതത്തെകുറിച്ച് എന്‍എഫ് നാനയില്‍ എഴുതിയതില്‍ ഒരു ഭാഗം ആണ് ഞാന്‍ മുകളില്‍ പകര്‍ത്തിയത്. ഒരു വാക്കുകൂടി അദ്ദേഹം ചേര്‍ത്തിരുന്നു, ''സിദ്ധാര്‍ത്ഥന്‍ എന്നൊരാള്‍ ഹോട്ടലിലേക്ക് കയറിവന്ന്...''

ആകാശദൂതിന്റെ ഷൂട്ടിങ് സമയം. കെ. മോഹനേട്ടന്‍ ആണ് കണ്‍ട്രോളര്‍, ഞാന്‍ എക്‌സിക്യൂട്ടീവും. മോഹനേട്ടന്‍ ഡേറ്റിന്റെ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത് കൊണ്ട് എന്‍എഫിനോട് ഞാന്‍ ഒരു തവണയേ ഫോണില്‍ സംസാരിച്ചിട്ടുള്ളു. നേരില്‍ കണ്ടിട്ടുമില്ല.

മോഹനേട്ടന് വേറൊരു പടത്തിന്റെ ഷൂട്ടിങ് നടക്കുന്നതുകൊണ്ട്, ആകാശദൂതിന്റെ ഷൂട്ടിങ് തുടങ്ങി ഏഴാം ദിവസം പുള്ളി പോകുകയും ചെയ്തു. പിന്നെ ആകാശദൂതിന്റെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കും തീര്‍ക്കേണ്ട ചുമതല എനിക്കായിരുന്നു. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളമാകും എന്നത് പഴമൊഴി. ഒന്ന് മാറിയാലും മറ്റൊന്നിനു വളമാകും എന്നതിന് നേര്‍ സാക്ഷ്യമാണ് എന്‍.എഫ്. വര്‍ഗീസ്.

സിനിമാചര്‍ച്ച

അനുപമ സിനിമയുടെ ബാനറില്‍ കറിയാച്ചന്‍ സാറും, കൊച്ചുമോന്‍ സാറും, സാജന്‍ സാറും ചേര്‍ന്ന് ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചു. സിബിമലയില്‍ സര്‍ സംവിധാനം, ഡെന്നിസ് ജോസഫ് സര്‍ സ്‌ക്രിപ്റ്റ്. മുരളിയേട്ടന്‍ നായകന്‍. ആലോചനകള്‍ക്കൊടുവില്‍ മാധവി നായികയായി.

സിനിമാതാരം ജോസ്പ്രകാശ് സാറിനൊരു മകനുണ്ട് രാജന്‍ ജോസഫ്. ഡെന്നിസ് സാറും രാജന്‍ ചേട്ടനും ബന്ധുക്കളും സുഹൃത്തുക്കളും ആണ്. തന്റെ ശ്രമഫലമായി ആരെങ്കിലും സിനിമയില്‍ വരുന്നതില്‍ സന്തോഷിക്കുന്ന ആളാണ് രാജന്‍ചേട്ടന്‍. അദ്ദേഹം നാല് സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

കൂടെവിടെ, ഈറന്‍ സന്ധ്യ, തുടങ്ങി 4 സിനിമകള്‍, ജേസി സാര്‍ സംവിധാനം ചെയ്ത ഈറന്‍ സന്ധ്യയില്‍ കൂടിയാണ് എന്‍.എഫ്. വര്‍ഗീസിന്റെ സിനിമയിലെ അരങ്ങേറ്റം.

പല ആളുകളെയും അദ്ദേഹം സിനിമാക്കാര്‍ക്കു പരിചപ്പെടുത്താറുമുണ്ട്. ആങ്കറിങ്ങും, ചെറിയ മിമിക്രിയും ഓഡിയോ കസറ്റുകളില്‍ ശബ്ദം കൊടുത്തും, ആലുവയില്‍ ഒരു കമ്പനിയില്‍ ജോലിയും, തന്റെ സിനിമയിലൂടെ വെള്ളിത്തിരയിലുമെത്തിയ എന്‍.എഫ്. വര്‍ഗീസിനെയും ഡെന്നിസ് സാറിന് പരിചയപെടുത്തിയിട്ടുണ്ട് അദ്ദേഹം.

എന്‍എഫ് ഇടക്കിടക്ക് ഡെന്നിസ് സാറിനെ വന്ന് മുഖം കാണിക്കും. ചില ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യേണ്ട ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട് വര്‍ഗീസ്.

ആകാശദൂതില്‍

ആകാശദൂതെന്ന ഈ ചിത്രത്തില്‍ ഒരു വില്ലനുണ്ട് പാല്‍ക്കാരന്‍ കേശവന്‍. സാധാരണ വില്ലന്‍വേഷങ്ങള്‍ ചെയ്യുന്നവര്‍ വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു സിബി സാറും ഡെന്നിസ് സാറും. ആ കാലത്ത് ഭരതന്‍ സാറിന്റെ പടത്തില്‍ അഭിനയിച്ച സലിം ഘൗസ് എന്ന നടനെ കേശവന്‍ ആയി തീരുമാനിച്ചു. ഷൂട്ടിങ്ങിന്റെ ചാര്‍ട്ട് ആയ സമയത്ത് നമുക്ക് ആവശ്യമുള്ള ഡേറ്റ് സലിം ഘൗസിന് തരാനില്ല.

രാജന്‍ ചേട്ടന്‍ ഓര്‍മപെടുത്തുകയും എന്‍എഫ് ഇടയ്ക്ക് വന്നു കാണുകയും ചെയ്യൂന്നത്‌കൊണ്ട് എന്‍എഫിനെ പരിഗണിച്ചാലോ എന്നൊരു ചിന്ത ഡെന്നിസ് സാറിനുണ്ടായി. ഡെന്നിസ് സര്‍ തിരക്കഥ എഴുതിക്കൊണ്ടിരുന്ന ഹോട്ടല്‍മുറിയില്‍ ഒരു ദിവസം സിബി സര്‍ വന്നു. വര്‍ഗീസിന്റെ കാര്യം സിബി സാറിനോട് സൂചിപ്പിച്ചു.

സിബി സാറിനും എന്‍എഫിനെ അറിയാം. ഇത്ര വലിയ ഒരു ക്യാരക്ടര്‍ വര്‍ഗീസിന് ചെയ്യാന്‍ പറ്റുമോ എന്ന് ഡെന്നിസ് സാറിനും ഉറപ്പില്ലായിരുന്നു. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ യാദൃച്ഛികമായി എന്‍എഫ് അങ്ങോട്ട് കയറിവന്നു. ആകാശദൂതിന് വേണ്ടി തന്നെ പരിഗണിക്കുന്നകാര്യമൊന്നും അറിയാതെയാണ് അദ്ദേഹത്തിന്റെ വരവ്.

കഥാപാത്രമായി

വിവരമറിഞ്ഞ് എന്‍എഫ് രാത്രിതന്നെ ഡെന്നിസ് സാറിന്റെ താമസസ്ഥലത്തെത്തി. കഥയുടെ ത്രെഡ് കേട്ടപ്പോള്‍ സന്തോഷത്താല്‍ പ്രകാശം പരത്തിനിന്ന എന്‍എഫിന്റെ മുഖം വോള്‍ടേജ് കുറയുമ്പോള്‍ ബള്‍ബ് മങ്ങുന്നത്‌പോലെ മങ്ങി.

കഥയിലെ അതിപ്രധാനമായ ഈ കഥാപാത്രം സ്വന്തമായി പാല്‍വണ്ടി ഓടിച്ചുനടക്കുന്ന ആളാണ്. എന്‍ഫിന് മരുന്നിനു പോലും ഡ്രൈവിങ് അറിയില്ലെന്ന് ഡെന്നിസ് സാറിന്റെ ഭാഷ്യം. ഷൂട്ടിങിനു 10 ദിവസമേ ഉള്ളു. വണ്ടി ഓടിച്ചു നടക്കേണ്ട ഒരാള്‍ക്ക്ഡ്രൈവിങ് അറിയില്ല എന്ന് നിര്‍മാതാവോ സംവിധായാകനോ അറിഞ്ഞാല്‍ ചാന്‍സ് നഷ്ടപ്പെടാന്‍ ചാന്‍സുണ്ട്.

അവസാനനിമിഷം റിസ്‌ക് എടുക്കാന്‍ ആരും തയാറായിക്കൊള്ളണമെന്നില്ല. ഇവിടെയാണ് ഡെന്നിസ് ജോസഫ് എന്ന വ്യക്തിയുടെ മനുഷ്യത്വം നമ്മള്‍ മനസിലാക്കേണ്ടത്. പുതിയൊരാളുടെ സിനിമാജീവിതം മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. പൊട്ടിയൊഴുകാന്‍ തുടിക്കുന്ന മിഴികളുമായി ആ വ്യക്തി മുന്നിലും.

''ഡെന്നിസ് ഇതാരോടും പറയരുത്, ഞാന്‍ വരാം ഡ്രൈവിങ് പഠിച്ചു, സഹായിക്കണം''. മനസ്സില്‍ സ്‌നേഹവും, കാരുണ്യവും, സഹാനുഭൂതിയും വേണ്ടുവോളമുള്ള ഡെന്നിസ് സര്‍ അനുവദിച്ചു. അന്ന് രാത്രി മുതല്‍ 24 മണിക്കൂര്‍ വീതം ദിവസവും പ്രാക്ടീസ് ചെയ്ത് 6 ആറാം ദിവസം ഡ്രൈവിങ് സ്‌കൂളിന്റെ കാര്‍ ഒറ്റയ്ക്ക് ഓടിച്ച് ഡെന്നിസ് സാറിന്റെ മുന്നിലെത്തി എന്‍.എഫ്. വര്‍ഗീസ്. അവിടെ കേശവന്‍ ജനിക്കുകയായിരുന്നു.

നടനോടൊപ്പം വര്‍ഷങ്ങളായി

ആകാശദൂതിലെ കേശവന്‍ അഭിനയരംഗത്ത് ആകാശത്തോളമെത്തി. ഒരു ദിവസം എന്റെ വീട്ടിലെ ലാന്‍ഡ് ഫോണ്‍ അടിക്കുന്നു ഞാന്‍ ഫോണ്‍ എടുത്തു. 'വിശ്വനാഥന്‍' മറുതലക്കല്‍ മുഴങ്ങുന്ന ശബ്ദം കൂടെ പൊട്ടിച്ചിരിയും. പത്രം സിനിമ റിലീസ് ആയ സമയമായിരുന്നു അത്. കുറെയേറെ സിനിമകള്‍ എന്‍എഫിനോടൊപ്പം വര്‍ക്ക്‌ചെയ്തു.

സാധാരണ സിനിമകളുടെ വിജയാഘോഷങ്ങള്‍ നടക്കുമ്പോള്‍, അല്ലെങ്കില്‍ പടത്തിനെ പറ്റി ഇന്റര്‍വ്യൂ വരുമ്പോള്‍ പ്രൊഡക്ഷന്‍ വിഭാഗത്തിന്റെ പേര് പരാമര്‍ശിക്കാന്‍ പലരും വിട്ടുപോകും. കുന്നംകുളം ഭാവന തിയറ്ററില്‍ സല്ലാപം പടത്തിന്റെ 50ാം ദിവസം ആഘോഷം നടക്കുമ്പോള്‍ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്ന് വളരെ വിശദമായി സംസാരിച്ചു എന്‍.എഫ്. വര്‍ഗീസ്.

സിനിമാ ടൈറ്റിലുകളില്‍ അലസമായി വായിച്ചു പോകുന്ന ഈ പേരുകാര്‍ എന്തൊക്കെയാണ് സിനിമയ്ക്കുവേണ്ടി ചെയ്യുന്നതെന്ന് കുറച്ചാളുകള്‍ക്കെങ്കിലും അന്ന് മനസിലായി. അഭിനയത്തിന്റെ പുതിയ വാതായനങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിട്ട എന്‍എഫ് അപ്രതീക്ഷിതമായി അപ്രത്യക്ഷനാവുകയും ചെയ്തു.'

More from Filmibeat

Read more about: malayalam movies lelam pathram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X