മമ്മൂട്ടി ചിത്രത്തിലെ പാട്ട് പാടാതെ എസ്പിബി മടങ്ങിയോ, എന്നാൽ സത്യത്തിൽ സംഭവിച്ചത് ഇതാണ്...
നികത്താനാവാത്ത നഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റേത്. ഇന്നും അദ്ദേഹത്തിന്റെ വേർപാട് സുഹൃത്തുക്കൾക്കും ആരാധകർക്ക് പൂർണ്ണമായി ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല. കാലത്തിന് അപ്പുറം, സംഗീതത്തിൽ സഞ്ചരിച്ച ഗായകനാണ് എസ്പിബി. അതുകൊണ്ടാണ് ഇന്നും പുതിയ ഗാനങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ പുതുമ നഷ്ടപ്പെട്ടു പോകാതെ പ്രേക്ഷകരുടെ ചുണ്ടുകളിൽ ഓടിയെത്തുന്നത്.
മലയാളി സംഗീത ലോകത്തിനും എസ്പിബി ഏറെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആലപിച്ച മലയാളം ഗാനങ്ങൾ മാത്രമല്ല അന്യഭാഷ പാട്ടുകളും പ്രേക്ഷകർ നെഞ്ചിലേറ്റി. എസ്പിബിയുടെ വിയോഗത്തിന് ശേഷം അമരം സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രചരണം ഉയർന്നു വന്നിരുന്നു. അമരം സിനിമയിലെ ഗാനങ്ങൾ പാടാനെത്തിയ എസ്പിബി അവസാനം നിമിഷം പിൻമാറി എന്നായിരുന്നു പ്രചരിച്ചത്. ഇപ്പോഴിത ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അമരം ചിത്രത്തിന്റെ നിർമ്മാതാവ് ബാബു തിരുമല. ചെങ്ങന്നൂർ ഛായ നടത്തിയ എസ്.പി.ബി. അനുസ്മരണ യോഗത്തിൽ മുഖ്യാതിഥിയായി എത്തിയപ്പേഴാണ് ഇക്കാര്യം പറഞ്ഞത്. അമരത്തിലെ പാട്ടു പാടാൻ എത്തിയ എസ്പിബി, ഇത് നിങ്ങൾ യേശുദാസിനു വേണ്ടി ഉണ്ടാക്കിയ പാട്ടുകളല്ലല്ലേ എന്ന് സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനോട് ചോദിച്ചെന്നും അദ്ദേഹത്തെ കൊണ്ടു തന്നെ പാടിക്കൂ എന്നു പറഞ്ഞു മടങ്ങിയെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

അമരത്തിലെ പാട്ടുകൾ യേശുദാസിനെ കൊണ്ട് പാടിക്കാനാണ് ഉദ്ദേശിച്ചത്. അദ്ദേഹം തന്നെ പാടുകയും ചെയ്തു. ഈ ചിത്രമെടുക്കുമ്പോൾ മലയാളത്തിൽ പാടാൻ യേശുദാസ് അല്ലാതെ മറ്റൊരു ഗായകനെ തേടേണ്ട കാര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ആരു വേണമെന്ന ചർച്ചയിൽ മറ്റൊരു പേരും വന്നില്ല. ഇതാണ് യാഥാർത്ഥ്യം.
ഈ സിനിമയുടെ തെലുങ്കു പതിപ്പിൽ പാടിയത് ബാലസുബ്രഹ്മണ്യമാണെന്നും ബാബു തിരുവല്ല പറഞ്ഞു.ഈ ചിത്രത്തിൽ നാല് പാട്ടുകളാണുള്ളത്. ലതിക പാടിയ പാട്ടൊഴികെ ബാക്കിയെല്ലാം യേശുദാസാണ് പാടിയത്. കെ.എസ്. ചിത്രയാണ് മറ്റൊരു ഗായിക.

ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാന ചെയ്ത ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു മൂന്ന സംസ്ഥാന പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങളായിരുന്നു അശോകന്റേയും മാതുവിന്റേതും. രാഘവൻ, രാധ എന്നീ കഥപാത്രങ്ങൾ തരങ്ങളുടെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു, മറ്റ് രണ്ട് താരങ്ങൾക്ക് പകരമാണ് മാതും അശോകനും ഈ ചിത്രത്തിലെത്തിയത്. ഇത് അവസാന നിമിഷം സംഭവിച്ചതായിരുന്നുവെന്ന് ബാബു തിരുവല്ല തന്നെ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രാഘവനായി ആദ്യം നിശ്ചയിച്ചിരുന്നത് വൈശാലിയിലൂടെ മലയാളികൾക്ക് സുപരിചിതനായ ഋശ്യശൃംഗനെയാണ്; സഞ്ജയ് മിത്രയെ. പക്ഷെ അവിടെയും അവസാന നിമിഷത്തെ കഥയുടെ ഗതിമാറിയൊഴുകി. അതിന് വഴിവച്ചത് മറ്റു വേഗതകൂടിയ സംഭാഷണ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന നാളുകളിലെ ഒരു ടെലിഗ്രാം സന്ദേശവും. ചിത്രീകരണത്തിന് എത്തിച്ചേരാൻ കഴിയില്ലെന്നുള്ള സഞ്ജയ് മിത്രയുടെ സന്ദേശത്തെ തുടർന്നാണ് കഥാപാത്രത്തിനായി മറ്റൊരാളെ കണ്ടെത്തിയത്.
Recommended Video

മത്സ്യത്തൊഴിലാളിയായ അച്ചൂട്ടി മകൾ രാധയെ ഡോക്‌ടറാക്കാനുള്ള സ്വപ്നം നെയ്തുകൂട്ടുന്നു. രാധ പഠിക്കാനും മിടുക്കിയാണ്. പക്ഷെ രാഘവനുമായുള്ള പ്രണയബന്ധത്തിൽ ഏർപ്പെടുന്ന രാധ അച്ഛന്റെ സ്വപ്നം പൂർത്തിയാക്കാതെ പോകുന്നു. മമ്മൂട്ടിക്കൊപ്പം വൻ താരനിരയായിരുന്നു അണിനിരന്നത്. മുരളി, മാതു, അശോകൻ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി. ലളിത മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി.


Click it and Unblock the Notifications











