കല്‍പന ഒരു കാര്യവും പറഞ്ഞിരുന്നില്ല, മരിച്ചതിന് ശേഷമാണ് എല്ലാം അറിയുന്നത്; മാളയെ കുറിച്ചും നടന്‍ മാമുക്കോയ
തഗ്ഗ് ഡയലോഗുകളുടെ രാജാവ്. നടന്‍ മാമുക്കോയയെ ആരാധകര്‍ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. പഴയ സിനിമകളിലടക്കം മാമുക്കോയ പറഞ്ഞിട്ടുള്ള ഓരോ കൗണ്ടറും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇടക്കാലത്ത് ചില അസുഖങ്ങളൊക്കെ ബാധിച്ചെങ്കിലും അതില്‍ നിന്നും പൂര്‍ണമായി മുക്തി നേടിയിരിക്കുകയാണ് താരം.
അടുത്തിടെ നടന്‍ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ അതിഥിയായി മാമുക്കോയ എത്തിയിരുന്നു. ജഗദീഷിന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ അന്തരിച്ച നടന്‍ മാള അരവിന്ദിനെ കുറിച്ചും നടി കല്‍പനയെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ മാമുക്കോയ പങ്കുവെച്ചിരുന്നു. താരത്തിന്റെ വാക്കുകളിങ്ങനെയാണ്..

തൻ്റെ അസുഖത്തെ കുറിച്ച് മാമുക്കോയ പറയുന്നതിങ്ങനെയാണ്..
'മുന്‍പ് തനിക്കും ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനെ പറ്റിയും മാമുക്കോയ പറഞ്ഞു. നേരത്തെ ഒരു ഹാര്‍ട്ട് അറ്റാക്ക് വന്നിരുന്നു.അന്ന് അഞ്ചിയോപ്ലാസ്റ്റി ചെയ്തു. പിന്നീടത് മാറി. കഴിഞ്ഞ വര്‍ഷം തൊണ്ടയ്ക്ക് കാന്‍സര്‍ വന്നു. അതും നീക്കം ചെയ്തു. ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ല. മാസത്തില്‍ പോയി ചെക്ക് ചെയ്യും. ഇപ്പോള്‍ രണ്ട് മാസമായി, 'എവരിത്തിങ് ഓകെ' എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ട്, അത് ക്രമേണ ശരിയായി കൊള്ളുമെന്നും' മാമൂക്കോയ പറയുന്നു.

നടൻ മാള അരവിന്ദൻ്റെ അവസാന കാലത്തെ കുറിച്ച്..
'മാളയുമായി എത്രയോ സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്. പെട്ടന്നാണ് അസുഖം വന്നത്. ഭയങ്കര പേടിയായിരുന്നു. എനിക്ക് ആന്‍ഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞതാണ്. മാളയ്ക്ക് ബൈപ്പാസ് സര്‍ജ്ജറിയാണ് ചെയ്തത്. എന്നിട്ട് എങ്ങനെയാ എന്താ എന്നൊക്കെ എന്നെയും പപ്പുവേട്ടനെയും
ഒടുവില്‍ ഉണ്ണികൃഷ്ണനെയും വിളിച്ച് ചോദിക്കും. 'ഒന്നൂല്ല ആശാനേ വെറുതേ ഇരുന്ന് പേടിച്ച് കൂട്ടാതെ പോയി സര്‍ജ്ജറി ചെയ്യ്' എന്ന് ജഗതി കളിയാക്കി പറയുമായിരുന്നു'.

പിന്നീട് ബൈപ്പാസ് സര്‍ജ്ജറി ചെയ്തു എന്ന് കേട്ടു. കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ശസ്ത്രക്രയയ്ക്ക് ശേഷവും കുറേ അഭിനയിച്ചിരുന്നു. ഷുഗറിന്റെ പ്രശ്നം ഉണ്ട് മാളയ്ക്ക്. ഹൈ ആയിരുന്നു. ഇന്‍സുലിന്‍ ചെയ്യാറാണ്. പിന്നെ സമയം ആയപ്പോള്‍ അങ്ങ് പോയി. ഒരു കാലത്ത് മാളയുടെ കോമഡിയാണ് മലയാള സിനിമയെ പിടിച്ചു നിര്‍ത്തിയത്. മാള ഒറ്റയ്ക്ക്. പിന്നീട് പപ്പുവും ജഗതിയും വന്നു.

കല്‍പന കുറിച്ച് പറഞ്ഞാല്‍ വളരെ അധികം ഗുരുത്വമുള്ള കലാകാരിയായിരുന്നു. അങ്ങേയറ്റം വിനയത്തോടെയാണ് എവിടെ ചെന്നാലും അത്രയും ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്. മുതിര്‍ന്ന അഭിനേതാക്കളെ അത് നടനായാലും നടിയായാലും കണ്ടാല്‍ എഴുന്നേറ്റ് നിന്ന് ഒരേ രീതിയില്‍ കല്‍പന ബഹുമാനിക്കും. എപ്പോഴും ചിരിച്ച് മുഖമാണ്. ശാരീരികമായിട്ട് അസുഖമുള്ള കാര്യം പോലും ആരെയും അറിയിച്ചിട്ടില്ല.
Recommended Video

മരിച്ച സമയത്താണ് ഇങ്ങനെയൊക്കെ പലതും ഉണ്ടായിരുന്നു എന്ന് പോലും അറിയുന്നത്. ഹ്യൂമറസ് ആയിട്ടുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. ഡയലോഗ് ഒന്ന് വായിച്ചാല്‍ തന്നെ മതി മനസിലെത്തും. റിഹേഴ്‌സലിന്റെ ആവശ്യമില്ലാതെ നേരെ ടേക്കിലേക്ക് പോവുന്ന ആളായിരുന്നു കല്‍പന എന്നുമാണ് താരം പറയുന്നത്.


Click it and Unblock the Notifications











