സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരമാണ്; ടൈപ്പ് കാസ്റ്റിങ്ങിനെ കുറിച്ച് നടി മഞ്ജുവാണി
തിരുവോണ നാളിലാണ് തെന്നിന്ത്യന്‍ നടി ചിത്രയുടെ അപ്രതീക്ഷിത വേര്‍പാട് ഉണ്ടാവുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു നടി അന്തരിച്ചത്. ചിത്രയുടെ വേര്‍പാടിന് പിന്നാലെ നടി പണ്ട് നല്‍കിയ അഭിമുഖങ്ങളിലെ കാര്യങ്ങളും വൈറലായിരുന്നു. അതിലൊന്ന് ടൈപ്പ് കാസ്റ്റിങ് ചെയ്യപ്പെട്ടതിനെ കുറിച്ചായിരുന്നു. വഴിത്തെറ്റിയ സ്ത്രീയുടെ വേഷം തന്നെ തേടി വന്നതിനെ കുറിച്ച് നടി സൂചിപ്പിച്ചിരുന്നു.
സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
ചിത്രയ്ക്ക് മാത്രമല്ല മറ്റ് പലര്‍ക്കും ഇത് തന്നെയാണ് അവസ്ഥയെന്ന് പറയുകയാണ് നടിയും അഡ്വേക്കേറ്റുമായ മഞ്ജുവാണി ഭാഗ്യരത്‌നം. നിവിന്‍ പോളി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ഷേര്‍ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജുവാണി ആയിരുന്നു. ആദ്യ ചിത്രത്തിന് ശേഷം തനിക്കും സമാനമായ വേഷങ്ങള്‍ കിട്ടിയതിനെ കുറിച്ചും പലതും വേണ്ടെന്ന് വെച്ചതിനെ പറ്റിയുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ മഞ്ജു പറയുന്നത്.

സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരവും ചിന്തനീയവുമാണ്. ഒരു ക്യാരക്റ്റര്‍ അഭിനയിച്ച് ഫലിപ്പിച്ചാല്‍ പിന്നീട് തേടി വരുന്ന അവസരങ്ങളെല്ലാം ആ ക്യാരക്റ്റര്‍ പോലെയോ അല്ലെങ്കില്‍ അതിന്റെ ചുവട് പിടിച്ചുള്ളതോ ആയിരിക്കും. മറിച്ച് ചിന്തിക്കുന്ന സംവിധായകര്‍ വളരെ ചുരുക്കം പേര്‍ മാത്രം. എന്ത് കൊണ്ടങ്ങനെ? ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഞാന്‍ മറ്റ് രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിട്ട ക്യാരക്‌റ്റേര്‍സുമായിരുന്നു.

എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ ഞാന്‍ ചെയ്ത ഊഡായിപ്പ് കാമുകി (ഒരുത്തന്റെ ഭാര്യയായും, ഒരുവളുടെ അമ്മയായുമിരിക്കേ, മറ്റൊരുത്തന്റെ കാമുകിയായി ഇരിക്കുന്ന ഒരുവള്‍) എന്ന ആ ക്യാരക്റ്റര്‍ പോലത്തെ 55 ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്. ഗസ്റ്റ് റോള്‍ ആണെങ്കില്‍ പോലും ആന അലറോടലറല്‍ എന്ന സിനിമയില്‍ വ്യത്യസ്തമായ ഒരു ക്യാരക്റ്റര്‍ തന്ന ദിലീപ് മേനോന്‍, ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയ ഉടനെ നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത്' എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രം തന്ന മധുപാല്‍ ചേട്ടനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്പോള്‍ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്. എന്നുമാണ് മഞ്ജുവാണി എഴുതിയ കുറിപ്പില്‍ പറയുന്നത്.

അതേ സമയം മറ്റ് താരങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍. ടൈപ്പ് കാസ്റ്റിംഗ് ശാപമാണ്. ഇടയ്ക്ക് തെസ്‌നി ഖാന് കിട്ടുന്നതും ഒരേ ടൈപ്പ് റോള്‍ ആയിരുന്നു എന്ന് ഓര്‍മ. എങ്കിലും തെസ്‌നി ഖാന്‍ നല്ല നടിയാണ് ഇത്രയും വര്‍ഷത്തെ കരിയറില്‍ എടുത്തു പറയാവുന്ന നല്ല റോളുകള്‍ അവര്‍ക്ക് കൊടുത്തിട്ടില്ല. എപ്പോഴും ചെറിയ കോമഡി റോളുകളില്‍ മാത്രം ഒതുക്കി നിര്‍ത്തുകയാണ്. ആന അലറലോടലറലില്‍ നല്ലൊരു വേഷം ചെയ്തു അതു കഴിഞ്ഞു. കൊച്ചുണ്ണിയില്‍ അമ്മ വേഷവും കിട്ടി അതും നന്നായി ചെയ്തു എന്നിട്ടും കോമഡി റോള്‍സില്‍ തന്നെ കാസ്റ്റ് ചെയ്യുന്നു.

ശരിക്കും എല്ലാ കാലത്തും നടീനടന്മാര്‍ നേരിടേണ്ടി വരുന്ന ഒരവസ്ഥയാണ് ഇത്. പലരോടും സംസാരിക്കുമ്പോള്‍ മനസ്സിലായ കാര്യമാണ് ഈ മുകളില്‍ പറഞ്ഞത്. അര്‍ത്ഥവത്തായ പോസ്റ്റ്, സിനിമാ ഫീല്‍ഡിലേക്ക് ഇറങ്ങുന്ന ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യവുമാണ് ഇത്. ഒന്നില്‍ തന്നെ ഒതുങ്ങി കൂടാതെ ഇരിക്കുക, മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സ്വയം ഒരുമാതൃകയാവുക. പ്രിയ നടി ചിത്രക്ക് ഈ ഗതി വന്നതില്‍ വല്ലാത്ത വിഷമം തോന്നുന്നുണ്ട് ഇപ്പോള്‍. ഒരു അഭിനേതാവ് ഒരു വേഷം ചെയ്തു വിജയിപ്പിച്ചാല്‍ പിന്നേ അത്തരം റോളുകള്‍ക്ക് മാത്രമേ അയാളെ വിളിക്കൂ. അഭിനേതാവ് വേണം എന്ന് വിചാരിച്ചിട്ടല്ല, ഇന്‍ഡസ്ട്രി അയാളെ ടൈപ്പ് കാസ്റ്റ് ചെയ്യുകയാണ്. നിര്‍ബന്ധിക്കുകയാണ്.
Recommended Video

അതുകൊണ്ടാണ് ഇന്ദ്രന്‍സ് ഇക്കാലമത്രയും മലയാള സിനിമയില്‍ നിന്നിട്ടും ഈ സായാഹ്ന കാലത്ത് മാത്രം നമുക്ക് അദ്ദേഹത്തിന്റെ കഴിവ് കാണാന്‍ കഴിഞ്ഞ0ത്. അതുവരെ ബോഡി ഷെയിമിങ്ങിനു വിധിക്കപ്പെട്ട കഥാപാത്രങ്ങളായി അദ്ദേഹം ഒതുക്കപ്പെട്ടു. ഒരു സംവിധായകനോ എഴുത്തുകാരനോ പോലും ഇന്ദ്രന്‍സിന്റെ ഉള്ളിലെ പ്രതിഭയുടെ നിഴലാട്ടം ഇത്രയും കാലം വരെ കണ്ടറിയാന്‍ പറ്റിയില്ല എന്നതാണ് ഇന്‍ഡസ്ട്രിയും പ്രേക്ഷകരും നേരിടേണ്ടി വരുന്ന ഗതികേട്. ചിത്ര, ബിന്ദു വരാപ്പുഴ,കനകലത തുടങ്ങിയ കുറെ നടികള്‍ അങ്ങിനെ 'ടൈപ്പ്' ചെയ്യപ്പെട്ടു.ഈ അടുത്ത കാലത്താണ് ഇതിനൊക്കെ ഒരറുതി വന്നത്. അങ്ങനെ ഇനിയെങ്കിലും അതിലൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

ഹിറ്റ് അടിച്ചു നില്‍ക്കുമ്പോള്‍ നോ പറയാനും വേണം നിലപാട്. ഒറ്റ സിനിമ പോലും കിട്ടിയില്ലെങ്കിലും തനിക്ക് ചേരില്ലെന്ന് ഉറപ്പുള്ളതിനോട് നോ പറയുന്നതാണ് നല്ലത്. പിന്നെ സിനിമയില്‍ ഹിറ്റ് ആയാല്‍ ആദ്യം പഠിക്കേണ്ട കാര്യം സിനിമാ സെലെക്ഷന്‍ ചെയ്യുന്നതിലെ നോ പറച്ചില്‍ ആണ്. അതു ആകും ഏറ്റവും ബുദ്ധിമുട്ട് ഏറിയതും. നമ്മുക്ക് ഏത് വേണ്ട ഏത് വേണം എന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെ ആയിരിക്കണമെന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇതേ കുറിച്ച് ചര്‍ച്ച വന്നപ്പോഴാണ് പത്തു മുപ്പതു കൊല്ലമായി പോലീസ് കോണ്‍സ്റ്റബിള്‍ വേഷം ചെയ്തു, ഇതുവരെയും റിട്ടയര്‍ അല്ലെങ്കില്‍ പ്രൊമോഷന്‍ ഇല്ലാത്ത നടന്മാരെക്കുറിച്ചും ഓര്‍മ്മ വരുന്നതെന്ന് മറ്റൊരാളും പറയുന്നു.


Click it and Unblock the Notifications











