അമ്മയുടെ യോഗത്തിനിടെ വന്ന വാര്‍ത്ത! സത്യമാവല്ലേ എന്നാഗ്രഹിച്ചു! ലോഹിതദാസിനെക്കുറിച്ച് മനോജ് കെ ജയന്‍
11 വര്‍ഷം മുന്‍പുള്ള ജൂണ്‍ 28നായിരുന്നു മലയാള സിനിമയെ ഒന്നാകെ കരയിപ്പിച്ച വിയോഗം സംഭവിച്ചത്. തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് അന്തരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അത് സത്യമായിരിക്കരുതേ എന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചത്. താരങ്ങളും സംവിധായകരും കുടുംബാംഗങ്ങളുമെല്ലാം ലോഹിതദാസിനെക്കുറിച്ച് വാചാലരായി എത്തിക്കൊണ്ടിരിക്കുകയാണ്.
മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, പൃഥ്വിരാജ് , മനോജ് കെ ജയന്‍, തുടങ്ങി നിരവധി പേരാണ് പ്രിയപ്പെട്ട ലോഹിയെക്കുറിച്ച് പറഞ്ഞ് എത്തിയിട്ടുള്ളത്. അമ്മയുടെ ജനറല്‍ ബോഡിക്കിടയിലായിരുന്നു തങ്ങള്‍ വിയോഗത്തെക്കുറിച്ച് അറിഞ്ഞതെന്ന് മനോജ് കെ ജയന്‍ പറയുന്നു. സിനിമാക്കാരനും അപ്പുറത്ത് സാഹിത്യകാരനായാണ് താരം അദ്ദേഹത്തെ വിലയിരുത്തിയിട്ടുള്ളത്. മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

അമ്മയുടെ യോഗത്തിനിടെ
ജൂൺ 28. എല്ലാവർഷവും അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് ഉണ്ടാവാറുണ്ട്. എന്നത്തെയും പോലെ നടന്ന 2009 ലെ മീറ്റിങ്ങിനിടയിലാണ് മലയാളി മനസ്സിനെ ഒന്നാകെ ഉലയ്ക്കുന്ന ആ വാർത്ത കേട്ടത്. കേട്ടതും സത്യമാവരുതേ എന്നാഗ്രഹിച്ചു. പക്ഷെ അത് സത്യമായിരുന്നു. മലയാള സിനിമാ ലോകത്തിന്റെ അഭിമാനമായ തന്റെ മാന്ത്രികത്തൂലിക കൊണ്ട് മലയാളി മനസ്സിനെ സ്നേഹത്തിന്റെ ,കരുണയുടെ ,നോവറിയിച്ച, തന്റെ കഥകളിലൂടെ മനുഷ്യ ജന്മത്തിലെ വിധി വിളയാട്ടങ്ങളുടെ സ്വാധീനമറിയിച്ച അതുല്യ കലാകാരൻ - എ.കെ. ലോഹിതദാസ്
Recommended Video

സാഹിത്യകാരന്‍
അദ്ദേഹത്തെ ഒരു സിനിമാക്കാരൻ എന്നല്ല സാഹിത്യകാരൻ എന്നു പറയാനാണ് ഞാനാഗ്രഹിക്കുന്നത്. കാരണം എന്റെ ആദ്യകാല ചിത്രങ്ങളായ പെരുന്തച്ചനിലെയും ,സർഗ്ഗത്തിലെയും വളരെ പ്രത്യേകതയുള്ള കഥാപാത്രങ്ങളിൽ തളച്ചിടാതെ നായക വേഷങ്ങളടക്കം പതിനഞ്ചോളം സിനിമയ്ക്കു ശേഷം ചെയ്ത സിനിമയായ വളയത്തിലെ വില്ലൻ കഥാപാത്രം. അത്യാർത്തിക്കാരനും അസാന്മാർഗ്ഗിയും നീചനുമായ രവി എന്ന ലോറി ക്ലീനറിലേയ്ക്കും, , വെങ്കലത്തിലെ നാടക അഭിനയ തല്പരനായി നടക്കുന്ന കല്ലടിക്കോട് ഉണ്ണിക്കൃഷ്ണൻ എന്ന മൂശാരിച്ചെറുക്കനിലേയ്ക്കും, സല്ലാപത്തിലെ പരുക്കനായ റയിൽവേ കീ മാൻ ദിവാകരനിലേയ്ക്കും ഞാനെന്ന നടനെ വിദഗ്ധമായി പറിച്ചുനട്ട ആ സാഹിത്യകാരൻ യാത്രയായി എന്ന സത്യം. എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല.

ലോഹിയേട്ടന്‍റെ സംഭാവനകള്‍
എന്റെ അഭിനയ ജീവിതത്തിലെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളിൽ ആദ്യ നിരയിൽ തീർച്ചയായും ലോഹിയേട്ടന്റെ സംഭാവനകളായിരുന്നു.
ഏതു നഷ്ടങ്ങളും നമുക്ക് വേദനയുണ്ടാക്കുന്നതും വലുതുമാണ്.
എങ്കിലും സമൂഹത്തിലെ വൈവിദ്ധ്യമുള്ള മനുഷ്യജീവിതങ്ങളെ എന്നിലൂടെ വരച്ചുകാട്ടാൻ ധൈര്യം കാണിച്ച; എനിക്കതിനു കഴിയും എന്ന് എനിക്ക് മനസ്സിലാക്കിത്തന്ന ലോഹിയേട്ടൻ. നായകൻ എന്ന പുറത്തു വരാൻ മടിക്കുന്ന തടവറയിൽ നിന്നും തുടക്കത്തിൽ തന്നെ പുറത്തേക്ക് പറഞ്ഞുവിട്ട ലോഹിയേട്ടൻ. എനിക്ക് ഒരിക്കലും മായ്ക്കാനോ മറക്കാനോ ആവാത്ത നഷ്ടമാണ്. ഇന്ന് ലോഹിയേട്ടന്റെ വേർപാടിന്റെ പതിനൊന്നാം വർഷം.

നഷ്ടപ്പെടുത്തിക്കളഞ്ഞത്
വെങ്കലത്തിന്റെ സെറ്റിൽ വച്ചെടുത്ത ഫോട്ടോ ആണിത് .ഇതിൽ അഭിനയപ്രതിഭ മുരളിയേട്ടനും. അനശ്വരനായ സംവിധായകൻ ഭരതേട്ടനും . ലോഹിയേട്ടനും ഇന്നില്ല. ഇവരുടെ വിയോഗം ഇനിയും എനിക്ക് മത്സരിക്കേണ്ടിയിരുന്ന എത്ര കഥാപാത്രങ്ങളെയാണ് നഷ്ടപ്പെടുത്തിക്കളഞ്ഞത്.. ഈശ്വരനെന്ന മഹാനായ കലാകാരന്റെ നാടകത്തിൽ ഓരോരോ രംഗങ്ങളിൽ അരങ്ങൊഴിഞ്ഞു പോകുന്നവർ നമ്മുടെ മനസ്സിന്റെ കോണിലെവിടെയോ ഉണങ്ങാത്ത മുറിവുകൾ കോറിയിട്ടു പോകും ജീവനുള്ള കാലത്തോളം മറക്കാതിരിക്കാൻ എന്നിൽ മാത്രമല്ല മനുഷ്യ സ്നേഹമുള്ള എല്ലാവരിലും.


Click it and Unblock the Notifications











