സത്യന്‍ അന്തിക്കാടിനൊപ്പം ഗോവ മേളയില്‍: അനുഭവം പങ്കുവെച്ച് എംസി രാജനാരായണന്‍

By desk

എംസി രാജനാരായണന്‍

ചലച്ചിത്രജാലം
ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

ഇഫി, ഗോവയില്‍ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, ഗോവ) പങ്കെടുക്കുവാനുള്ള യാത്രയില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ് സത്യന്‍ അന്തിക്കാടിനെ വീണ്ടും കണ്ടുമുട്ടിയത്. അദ്ദേഹവും ഗോവമേളയില്‍ പങ്കെടുക്കുവാനുള്ള യാത്രയ്ക്കായി വന്നതാണ്. വര്‍ഷങ്ങളായുള്ള പരിചയമുണ്ട് സത്യന്‍ അന്തിക്കാടുമായി. 'അച്ചുവിന്റെ അമ്മ' ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി സംവിധായകനായ അദ്ദേഹത്തിന് മേളയിലേക്ക് ക്ഷണം ലഭിച്ചതിനനുസരിച്ചുള്ള യാത്രയാണ്. സെലക്ഷന്‍ കമ്മറ്റി അംഗമെന്ന നിലയ്ക്കായിരുന്നു എന്റെ ഗോവ യാത്ര. സെക്യൂരിറ്റി ചെക്കിന് സമയമാകുന്നതുവരെ ഞങ്ങള്‍ സിനിമാ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. തൃശ്ശൂര്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ സത്യന്‍ അന്തിക്കാട് മുഖ്യാതിഥിയായിരുന്നു. പോയകാല സംവിധായകരില്‍ വര്‍ത്തമാനകാലത്തിലും സജീവമായി നില്‍ക്കുന്ന, കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്.

സെക്യൂരിറ്റി ചെക്കിനുള്ള ക്യൂവില്‍ സത്യനും ഞാനും നിന്നു. സത്യന്റെ ബാഗ് ക്ലിയര്‍ ചെയ്ത് അദ്ദേഹം നടന്നു നീങ്ങുമ്പോഴാണ് എന്റെ ബാഗ് മാറ്റി വെച്ച് എന്നോട് നീങ്ങി നില്‍ക്കുവാന്‍ പോലീസുകാരന്‍ ആവശ്യപ്പെടുന്നത്. ബാഗില്‍ എന്തോ അനുവദനീയമല്ലാത്ത സാധനം കണ്ടെത്തിയിരിക്കാം. ഗൗരവത്തില്‍ മാറി നില്‍ക്കാന്‍ പറഞ്ഞതല്ലാതെ വേറെ ഡയലോഗൊന്നുമില്ല. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ട സത്യന്‍ തിരിച്ചുവന്ന് വിവരം തിരക്കി. ഞാന്‍ പറഞ്ഞു ''എന്നോട് വെയ്റ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു''. ''ബാഗില്‍ വല്ലതും കാണും'' ''ഒന്നും വെച്ചതായി ഓര്‍ക്കുന്നില്ല''. ഓരോ യാത്രികരായി പോയിക്കൊണ്ടിരിക്കുകയാണ്. സത്യന്‍ വെറുതെ കാത്തു നില്‍ക്കുന്നതില്‍ എനിക്ക് വിഷമം തോന്നി. ''സത്യന്‍ നടന്നോളു. ഞാന്‍ വന്നുകൊള്ളാം''. ''അതുവേണ്ട. ഞാന്‍ വെയ്റ്റ് ചെയ്യാം. എന്താണ് കാര്യം എന്നറിയാമല്ലോ''. അവസാനം പോലീസുകാരന്‍ ബാഗില്‍ നിന്ന് ഒരു കത്രിക പുറത്തെടുത്തുകൊണ്ട് പറഞ്ഞു. ''ഇത് അലൗഡല്ല''. ''അത് എടുത്തുമാറ്റാം''.

sathyan anthikad

ഗള്‍ഫില്‍ നിന്ന് ഒരു ഫ്രണ്ട് സമ്മാനിച്ച മനോഹരമായ കത്രിക അയാള്‍ എടുത്തുമാറ്റികൊണ്ട് ബാഗ് കയ്യില്‍ തന്ന് പറഞ്ഞു. ''ഓ കെ''. ഈയൊരു കത്രികയാണ് ഇത്രയും വലിയ സസ്‌പെന്‍സ് സൃഷ്ടിച്ചത്. സത്യന്‍ പറഞ്ഞു. 'ഇതുപോലെ എനിക്കും ഒരനുഭവം ഉണ്ടായി. അന്ന് ചെറിയൊരു കത്തിയായിരുന്നു പ്രശ്‌നം''.എന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ സത്യന്‍ അന്തിക്കാട് കുറെനേരം കൂടെ നിന്നത് ആ വലിയ മനസ്സിനുള്ള തെളിവാണ്. എന്നെ തനിച്ചാക്കി പോവാതെ കാര്യം എന്തെന്ന് അറിയുന്നത്‌വരെ കൂടെനില്‍ക്കാന്‍ സത്യന്‍ തയ്യാറായത് ഒരിക്കലും മറക്കാനാവില്ല. ഞങ്ങള്‍ കവാടത്തിലെത്തിയതും ബോഡിംങ്ങ് ആരംഭിച്ചിരുന്നു.

sarthyan anthikad

ഗോവ എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ക്കായി ഡ്രൈവര്‍ കാത്തുനിന്നിരുന്നു. പനാജിയില്‍ (ഗോവ) രണ്ട് ഹോട്ടലുകളിലായിരുന്നു ഞങ്ങളുടെ താമസം എങ്കിലും മേളയില്‍വെച്ച് കണ്ടുമുട്ടുന്നത് പതിവായിരുന്നു. സത്യന്‍ അന്തിക്കാടിന് എല്ലാം പുതുമയുള്ള കാഴ്ചകള്‍. ഗോവ മേളയില്‍ അദ്ദേഹം ആദ്യമായി പങ്കെടുക്കുകയാണ്. അച്ചുവിന്റെ അമ്മയുടെ പ്രദര്‍ശനം നിറഞ്ഞ സദസ്സില്‍ നടന്നു. ധാരാളം മലയാളികള്‍ ഷോയ്ക്ക് എത്തിയിരുന്നതായി സത്യന്‍ പറഞ്ഞറിഞ്ഞു. ഞാനപ്പോള്‍ ഒരു ഫോറിന്‍ പടം കാണുകയായിരുന്നു. അതുകഴിഞ്ഞുള്ള പത്ര സമ്മേളനവും നന്നായി നടന്നു. മേളയുടെ പ്രധാന സ്ഥലമായ ഐനോക്‌സിനുമുന്നിലെ കഫെറ്റീരിയല്‍ ഇരുന്ന് ഞങ്ങള്‍ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ചില ഗോവന്‍ മലയാളികളും കേരളത്തില്‍ നിന്നുള്ള ഡെലിഗേറ്റുകളും സത്യന്‍ അന്തിക്കാടിനരികിലെത്തി കുശലം ചോദിക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. വലിയ പ്രേക്ഷക വൃന്ദമുള്ള അദ്ദേഹത്തിന്റെ രചനകള്‍ക്കായി ആസ്വാദകര്‍ കാത്തിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ഇഷ്ടപ്പെടുന്നതാണ് അക്കാലത്തും ഇക്കാലത്തും സത്യന്‍ പടങ്ങള്‍. ''ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് പോലുള്ള പടങ്ങള്‍ ടി.വിയില്‍ വരുമ്പോള്‍ വീണ്ടും കാണാറുണ്ട്''. ''താങ്ക്‌സ്''

sathyan anthikad

വരവേല്‍പ്പ്, സന്ദേശം, പട്ടണപ്രവേശം,നാടോടിക്കാറ്റ്, രസതന്ത്രം തുടങ്ങിയ പടങ്ങള്‍ സത്യന്റെ പോപ്പുലാരിറ്റി വാനോളം ഉയര്‍ത്തിയവയാണ്. കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയ്ക്ക് മലയാള സിനിമയില്‍ ഒരു പ്രത്യേക ഇടം സത്യന് സ്വന്തം. കുടുംബകഥകള്‍ മാത്രം സിനിമയാക്കിയ യസുജിറോഒസു എന്ന ജാപ്പനീസ് സംവിധായകനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പടങ്ങള്‍ കാണാന്‍ സത്യന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും പടങ്ങളുടെ പേര് കുറിച്ചെടുക്കുകയും ചെയ്തിരുന്നു. ഗോവയില്‍ നിന്നുള്ള മടക്കയാത്രയില്‍ ഞങ്ങള്‍ ഒരുമിച്ച് തന്നെയായിരുന്നു. എയര്‍പോര്‍ട്ടില്‍വെച്ച് ഇംഗ്ലണ്ടില്‍ നിന്നുള്ള രണ്ട് വൃദ്ധ ദമ്പതികളെ പരിചയപ്പെട്ടു. അവര്‍ സൗത്ത് ഇന്ത്യ കാണുവാനുള്ള യാത്രയിലാണ്. ഹോട്ടല്‍ ബിസിനസ്സ് മക്കളെ ഏല്‍പ്പിച്ച് ഇപ്പോള്‍ യാത്രകളിലാണ് അവര്‍. സത്യന്‍ പറഞ്ഞു ''ഈ പ്രായത്തിലും അവര്‍ക്ക് യാത്രയിലുള്ള താല്‍പര്യം കുറഞ്ഞിട്ടില്ല. നമുക്കൊരു പാഠമാണ്''. പിന്നീട് ഞങ്ങളുടെ വിഷയം വിനോദയാത്രകളായിരുന്നു. ആ പേരിലൊരു സത്യന്‍ പടവുമുണ്ടല്ലോ.....

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X