ഇന്ത്യന്‍ യുവതയെ ആകര്‍ഷിച്ച താര ചക്രവര്‍ത്തിയാണ് രാജേഷ് ഖന്ന! ഓര്‍മ്മ പുതുക്കി എംസി രാജനാരായണന്‍!!

By Desk

എംസി രാജനാരായണന്‍

ചലച്ചിത്രജാലം
ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

ആരാധന എന്ന സൂപ്പര്‍ ഹിറ്റ് പടവും അതിലെ പാട്ടുകളും രാജേഷ് ഖന്ന എന്ന നവാഗത നടനെ ഇന്ത്യന്‍ യുവത്വത്തിന്റെ ആവേശമാക്കി മാറ്റിയതും അങ്ങനെ ഇന്ത്യന്‍ സിനിമയിലെ പ്രഥമ സൂപ്പര്‍ സ്റ്റാര്‍ ജന്മംകൊണ്ടതും സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. റൊമാന്‍സും ആക്ഷനും ഇമോഷനുമെല്ലാമായി പിന്നെ ഇന്ത്യന്‍ സിനിമയില്‍ രാജേഷ് ഖന്നയുടെ വസന്തകാലമായിരുന്നു. ആനന്ദ്, അന്ദാസ്, ഹാത്തി മേരെ സാത്തി, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ രാജേഷ് ഖന്നയുടേതായി നിരനിരയായി പുറത്തിറങ്ങികൊണ്ടിരുന്നു.

എവര്‍ ഗ്രീന്‍ ഗാനങ്ങള്‍

ഹേമ മാലിനി, ഷര്‍മിള ടാഗോര്‍ തുടങ്ങിയ മുന്‍നിരതാരങ്ങള്‍ രാജേഷ് ഖന്നയ്‌ക്കൊപ്പം ജോഡിയായി എത്തിയെങ്കിലും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത് മുംതാസിനെയായിരുന്നു. ഹിന്ദി സിനിമാ രംഗത്തെ ചക്രവര്‍ത്തിയായി രാജേഷ് ഖന്ന വാണരുളിയ കാലം... അദ്ദേഹത്തോടൊപ്പം ഉയര്‍ന്ന ഗായകനായിരുന്നു കിഷോര്‍കുമാര്‍. 'രൂപ് തേരാ മസ്താന..... പ്യാര്‍ മേര ദീവാനാ, മേരെ സപ്‌നോംകി റാണി കബ് ആയേഗീ തു..... തുടങ്ങിയ പാട്ടുകള്‍ ആരാധകര്‍ നെഞ്ചേറ്റിയതും ഇന്നും എവര്‍ ഗ്രീന്‍ ഗാനങ്ങളായി തുടരുന്നവയുമാണ്.

സൂപ്പര്‍ സ്റ്റാര്‍ പദവി

ആനന്ദ് എന്ന പടത്തില്‍ രാജേഷ് ഖന്നയുടെ നിഴലായി നിന്ന അമിതാബ് ബച്ചനാണ് പിന്നീട് സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ അവരോധിക്കപ്പെട്ടത്. എന്നാല്‍ രാജേഷ് ഖന്നയെപ്പോലെ മറ്റൊരു സൂപ്പര്‍ സ്റ്റാറിനും ഇന്ത്യന്‍ യുവതയെ ആകര്‍ഷിക്കുവാനും ആവേശഭരിതരാക്കുവാനും കഴിഞ്ഞിട്ടില്ല. ഖന്നയുടെ ഹെയര്‍ സ്റ്റൈലും ചിരിയും ഇരിപ്പും നടപ്പുമെല്ലാം അന്നത്തെ യുവാക്കള്‍ക്ക് ഹരമായിരുന്നു. ഷോലെയും അമിതാബ് ബച്ചനും മള്‍ട്ടി സ്റ്റാറുകളും വന്നതോടെയാണ് രാജേഷ് ഖന്ന യുഗത്തിന് തിരശ്ശീല വീഴുന്നത്. സിനിമയിലും ജീവിതത്തിലും 'ലാര്‍ജര്‍ ദാന്‍ ലൈഫ്' ഇമേജ് കാത്ത് സൂക്ഷിച്ച കലാകാരനായിരുന്നു രാജേഷ് ഖന്ന. അദ്ദേഹം അക്കാലത്ത് പണകഴിപ്പിച്ച 'ആശീര്‍വാദ്' എന്ന ബംഗ്ലാവ് സിനിമാരംഗത്തെ മാത്രമല്ല മുബൈയിലെ തന്നെ സംസാര വിഷയമായി മാറിയിരുന്നു. അതുപോലെ ഖന്നയുടെ താരവിവാഹവും....

താരനിബിഢമായ വിവാഹം

മുബൈ സിനിമാലോകം കണ്ട ഏറ്റവും വര്‍ണ്ണാഭവും താരനിബിഢവുമായ വിവാഹവും രാജേഷ് ഖന്നയുടേതു തന്നെയായിരുന്നു. ഒരു സൂപ്പര്‍ സ്റ്റാറിന് എല്ലാ നിലയ്ക്കും അനുയോജ്യമായ രീതിയില്‍ വിണ്ണിലെ താരങ്ങള്‍ മണ്ണിലേക്ക് ഇറങ്ങിവന്ന ഒരു വിവാഹം. അദ്ദേഹത്തിന്റെ താരപ്രണയവും ഏറെ ചര്‍ച്ചാ വിഷയം തന്നെയായിരുന്നു. ആദ്യ ചിത്രമായ ബോബിയിലൂടെ ശ്രദ്ധനേടി ഡിംബിള്‍ കപാഡിയ എന്ന യുവസുന്ദരിയുമായുള്ള രാജേഷ് ഖന്നയുടെ പ്രണയവും ഡിംബിളിന്റെ വിരലില്‍ കിടന്നിരുന്ന സ്വര്‍ണ്ണ മോതിരം ജുഹുവിലെ കടല്‍ തിരകളിലേക്ക വലിച്ചെറിഞ്ഞ് പകരം രത്‌നമാതിം അണിയിച്ചുകൊണ്ട് ഖന്ന നടത്തിയ വിവഹാഭ്യര്‍ത്ഥനയും 'പേജ് 3' കയ്യടക്കിയകാലം! സൂപ്പര്‍ താരമായ ഖന്നയുടെ ജീവിതത്തിലേക്കും ആശീര്‍വാദ് എന്ന സ്വപ്നലോകത്തേക്കുമാണ് ഡിംബിള്‍ കടന്നുവന്നത്. വിവാഹത്തോടെ സിനിമാരംഗത്തുനിന്ന് മാറിനിന്ന ഡിംബിള്‍ കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു.

സൂപ്പര്‍ സ്റ്റാര്‍ പദവി

സിനിമാരംഗത്തെ സൂപ്പര്‍ സ്റ്റാറെന്ന നിലയ്ക്കുള്ള ആധിപത്യം അവസാനിച്ച് നിര്‍മ്മാണ രംഗത്തേക്കും വിതരണത്തിലേക്കും പ്രവേശിച്ചിരുന്ന രാജേഷ് ഖന്ന പിന്നീടാണ് രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍ നിന്ന് അദ്ദേഹം പാര്‍ലമെന്റിലേക്ക് മത്സരിച്ചത് സിനിമയുടെ എല്ലാ വര്‍ണ്ണ ഭംഗികളോടുംകൂടി തന്നെയാണ്. വെള്ളവസ്ത്രധാരിയായി പത്‌നി ഡിംബിളിനോടൊപ്പം രാജേഷ് ഖന്ന രാഷ്ട്രീയ പ്രചാരണം നടത്തുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നതും കൈകൂപ്പലും എല്ലാം 'ഫിലിമി' സ്റ്റൈലില്‍ തന്നെയായിരുന്നു. ഏതോ പടത്തിലെ റോള്‍ അഭിനയിക്കുന്ന രീതിയിലാണ് സ്റ്റേജിലെ നില്‍പ്പും പ്രസംഗവും! പലപ്പോഴും പ്രസംഗത്തിനിടയില്‍ സിനിമയിലെ ഡയലോഗുകളും പതിവുണ്ടായിരുന്നു. ഏതായാലും പ്രചണ്ഡമായ പ്രചാരണത്തിനൊടുവില്‍ ഖന്ന വന്‍വിജയത്തോടെ പാര്‍ലമെന്റിലെത്തി.

എംപി

രണ്ട് തവണ ന്യൂഡല്‍ഹിയില്‍ നിന്ന് മത്സരിച്ചു ജയിച്ച് ഖന്ന എംപിയായെങ്കിലും മന്ത്രിയാകുമെന്ന അഭ്യൂഹം യാഥാര്‍ത്ഥ്യമായില്ല. പാര്‍ലമെന്റില്‍ ഏറെയും സിനിമാ പ്രശ്‌നങ്ങള്‍ തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ അടിയൊഴുക്കുകളും ചേരി തിരുവുകളും ഖന്നയെ ഒരു 'അന്യന്‍' എന്ന നിലയില്‍ മാത്രമാണ് കണ്ടത്. അതില്‍ ഇഴുകിചേര്‍ന്ന് ഒഴുകി നീങ്ങുവാന്‍ ഖന്നയും തയ്യാറായില്ല. പാര്‍ലിമെന്റില്‍ താരസാന്നിധ്യം വലിയ തോതില്‍ ഇല്ലാതിരുന്ന കാലമായിരുന്നു അത്. ഒരിക്കല്‍ ഖന്ന എം.പിയായിരിക്കെ ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍വെച്ച് കണ്ടപ്പോള്‍ പറഞ്ഞതോര്‍ക്കുന്നു. ''കേരള്‍ ബഹുത്ത് അച്ഛാ ഓര്‍ ഖുബ്‌സൂരത്ത് ജഗാ ഹെ''. മലയാള ചിത്രത്തില്‍ അഭിനയിക്കുവാനുള്ള ക്ഷണം സ്വീകരിക്കാന്‍ കഴിയാത്തതിലെ ഖേദവും അന്ന് പ്രകടിപ്പിച്ചിരുന്നു. സിന്തഗി ഏക് സഫര്‍ ഹെസുഹാന.... (ജീവിതയാത്ര....) എന്ന ഗാനത്തിലെന്ന പോലെ യാത്ര ഏറെ ആസ്വദിച്ച്, ആഘോഷിച്ച് കടന്നുപോയ സിനിമാ പഥികനായിരുന്നു രാജേഷ് ഖന്ന എന്ന സിംഹാസനം നഷ്ടപ്പെട്ട താരചക്രവര്‍ത്തി...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X