ഉത്തം കുമാറിനെ ഓര്‍മ്മയുണ്ടോ? സത്യജിത് റേയുടെ 'നായകി'ലെ നായകന്‍! ഓര്‍മ്മ പുതുക്കി എംസി രാജനാരായണന്‍!

By Desk

എംസി രാജനാരായണന്‍

ചലച്ചിത്രജാലം
റ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

സിനിമാ താരത്തിന്റെ ജീവിതം ആസ്പദമാക്കി സത്യജിത് റേ 'നായക്' എന്ന പടം സംവിധാനം ചെയ്തപ്പോള്‍ അതിലെ പ്രധാന കഥാപാത്രമായി ഉത്തം കുമാറിനെയാണ് തെരഞ്ഞെടുത്തത്. റേയുടെ സ്ഥിരം അഭിനേതാവായ സൗമിത്രാ ചാറ്റര്‍ജിയ്ക്ക് പകരം ഉത്തംകുമാറിനെ ഉള്‍പ്പെടുത്തിയത് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിമര്‍ശകര്‍ക്കും ജിജ്ഞാസുക്കള്‍ക്കുമുള്ള റേയുടെ മറുപടി ''നായകനായി മറ്റൊരു നടനെയും സങ്കല്‍പ്പിക്കാനാവില്ല'' എന്നായിരുന്നു. സത്യജിത് റേ ചിത്രത്തില്‍ അങ്ങിനെ ഉത്തം കുമാര്‍ ആദ്യമായി അഭിനയിക്കുകയും അതൊരു അവിസ്മരണീയമായ 'റോള്‍' ആയി മാറുകയും ചെയ്തു.

നായക്

ഏതാണ്ട് മുഴുനീളം തന്നെ ട്രെയിനില്‍ ചിത്രീകരിച്ച പടമാണ് നായക്. സിനിമാ താരമായ നായകനും അദ്ദേഹവുമായി ട്രെയിനില്‍ വെച്ച് അഭിമുഖം നടത്തുന്ന പത്ര പ്രവര്‍ത്തകയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഈ പടത്തില്‍ ട്രെയിന്‍ തന്നെ ഒരു പ്രധാന കഥാപാത്രമായി മാറുന്നു. ട്രെയിനിന്റെ നിതാന്ത ചലനങ്ങളും കൂകി വിളികളും ശബ്ദങ്ങളുമെല്ലാം പടത്തിന്റെ രാസഘടനയില്‍ അലിഞ്ഞു ചേരുന്നതാണ്. കല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ബംഗാളി സിനിമയിലെ നായക നടനെ (ഉത്തംകുമാര്‍) ഇന്റര്‍വ്യു ചെയ്യുവാന്‍ കൈവന്ന അപൂര്‍വ്വ അവസരം ഉപയുക്തമാക്കുകയാണ് ജേര്‍ണലിസ്റ്റ് (ഷര്‍മിള ടാഗോര്‍). അവരുടെ ചോദ്യങ്ങളും നായകന്റെ മറുപടികളുമായി ദീര്‍ഘ സംഭാഷണങ്ങള്‍ ട്രെയിനിന്റെ താളവുമായി റേ കൂട്ടിയിണക്കുന്നു.

അഭിമുഖം

അഭിമുഖം പുരോഗമിക്കുമ്പോള്‍ പത്ര പ്രവര്‍ത്തകയ്ക്ക് പുതിയ അറിവുകളും ഉള്‍കാഴ്ചകളും ലഭിക്കുകയും നായകന്റെ യശോധാവള്യത്തിനും വര്‍ണ്ണ ശബളിമയ്ക്കും പിന്നിലെ യഥാര്‍ത്ഥ മനുഷ്യ ഹൃദയ സ്പന്ദനങ്ങള്‍ മനസ്സിലാവുകയുമാണ്. അയാളുടെ മോഹങ്ങളും മോഹഭംഗങ്ങളും ഗ്രഹിക്കാനാകുമ്പോള്‍ നായകന്റെ തനിസ്വരൂപമായി മറ്റൊരു പച്ചയായ മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും പത്രപ്രവര്‍ത്തകയുടെ മനസ്സില്‍ സഹാനുഭൂതി നിറയുകയുമാണ്. നായകനെ കുറിച്ച് കേട്ടതും അറിഞ്ഞതും വായിച്ചതുമെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്ത വാര്‍ത്തകളാണെന്ന് അവര്‍ തിരിച്ചറിയുന്നു. തന്റെ തൊഴില്‍ ആത്മാര്‍ത്ഥമായി ചെയ്യുന്ന അതിന്റെ വരും വരായ്മകളെ കുറിച്ച് വലിയ ആകുലതകളില്ലാത്ത സാധാണക്കാരന്റെ വിചാര വികാരങ്ങളുള്ള ഒരു ഉത്തമ കലാകാരനായി അദ്ദേഹത്തെ പത്രപ്രവര്‍ത്തക വിലയിരുത്തുന്നു.

നായക നടന്‍

പതിനായിരങ്ങളുടെ ആരാധനാ പാത്രമായ നായക നടന്‍ അപരിചിതയായ പത്രപ്രവര്‍ത്തകയുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ ഹൃദയം തുറക്കുകയാണ്. ജയ പരാജയങ്ങളും ഇച്ഛാഭംഗവും തിരിച്ചടികളുമെല്ലാം നായകന്‍ തുറുന്നുപറയുന്നത് പത്ര പ്രവര്‍ത്തകയെ അത്ഭുതപ്പെടുത്തുന്നു. തന്നില്‍ അസാധാരണമായി ഒന്നും ഇല്ലെന്നും അഭിനയിക്കുവാനുള്ള സിദ്ധിയാണ് തന്റെ വരദാനമെന്ന് അദ്ദേഹം പറയുന്നു. ചിലപടങ്ങള്‍ വന്‍വിജയം നേടുന്നത് രചയിതാവും സംവിധായകനും താനുമടങ്ങുന്നവരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു- പിന്നെ സിനിമാ രംഗത്ത് ഭാഗ്യം വലിയൊരു ഘടകമാണെന്നും. പുറമ്പൂച്ചുകള്‍ക്കപ്പുറം നായകനടനിലെ മനുഷ്യനിലേക്കാണ് സത്യജിത് റേ ആസ്വാദകനെ ആനയിക്കുന്നത്.

ഒരു യാത്രയായി അഭിമുഖം മാറുന്നു

ട്രെയിന്‍ യാത്ര ഏതാണ്ട് ലക്ഷ്യ സ്ഥാനത്തിലെത്തുമ്പോഴെക്ക് അഭിമുഖം പൂര്‍ത്തിയായെങ്കിലും അത് പ്രസിദ്ധീകരണത്തിനായി ഉപയോഗിക്കുവാന്‍ മടിക്കുകയാണ് പത്ര പ്രവര്‍ത്തക. കാരണം 'ലൈം ലൈറ്റില്‍' തിളങ്ങിനില്‍ക്കുന്ന നായകന്റെ വിശേഷങ്ങളെക്കാള്‍ ഒരു സാധാരണ മനുഷ്യന്റെ ജീവത കഥയാണ് ആ അഭിമുഖത്തില്‍നിന്ന് ഉരുതിരിഞ്ഞ് വന്നത്. പത്ര പ്രവര്‍ത്തകയ്ക്ക് അതൊരു അസാധാരണമായ അനുഭവം തന്നെയാകുന്നു. അവാര്‍ഡ് വാങ്ങുവാനായി പോകുന്ന നായകന്‍ പത്ര പ്രവര്‍ത്തകയുടെ മനസ്സില്‍ ആത്മാര്‍ത്ഥതയുടെ തിളക്കത്തോടെ നിറഞ്ഞു നില്‍ക്കുന്നു. പ്രധാനമായി രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണ് റേയുടെ 'നായകില്‍' ഉള്ളതെങ്കിലും അവരുടെ സംഭാഷണങ്ങളില്‍ മറ്റുചില കഥാപാത്രങ്ങളും രംഗത്തെത്തുന്നു. നായകന്റെ ഇന്നലെകളിലേക്കുള്ള ഒരു യാത്രയായി അഭിമുഖം മാറുന്നു. ഒരു കഥാപാത്രത്തിലുപരി, വ്യക്തിയിലുപരി പ്രതീക സ്വഭാവം കൈവരിക്കുകയാണ് നായകന്‍.

ബംഗാളി സിനിമ

ബംഗാളി സിനിമയിലെ എക്കാലത്തെയും വലിയ അഭിനേതാവും താരവുമായിരുന്നു ഉത്തംകുമാര്‍. ഈ പടത്തില്‍ അദ്ദേഹം നൂറു ശതമാനം നായക കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നു. (ബംഗാളികള്‍ ഒരിക്കലും മറക്കാത്ത താരജോഡികളാണ് ഉത്തംകുമാറും സുചിത്ര സെന്നും - നിരവധി ഹിറ്റ് ചിത്രങ്ങള്‍ അവരുടേതായിട്ടുണ്ട്). ഉത്തംകുമാറിന്റെ അഭിനയ ജീവതത്തിലെ വേറിട്ട രചനയാണ് സത്യജിത് റേയുടെ നായക്. അദ്ദേഹത്തിനല്ലാതെ മറ്റൊരു നടനും ആ റോള്‍ ചേരില്ലെന്ന് നമുക്ക് ബോധ്യമാകുന്നു. ഓരോ ട്രെയിന്‍ യാത്രയും നായകന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതാണ്. ട്രെയിന്‍ കഥാപാത്രമാകുന്ന ഗ്രേറ്റ് ട്രെയിന്‍ റോബറി, ക്ലോസ്ഡ് ഗാര്‍ഡഡ് ട്രെയിന്‍സ് തുടങ്ങിയ ക്ലാസിക്കുകള്‍ക്കൊപ്പം ചേരുന്നതാണ് റേയുടെ നായക്. റേയുടെ കയ്യൊപ്പ് പതിഞ്ഞ നായകില്‍ ഉത്തംകുമാറിന്റെ ആത്മാശമുണ്ട്. സംവിധാകനും അഭിനേതാവും പരസ്പര പൂരകങ്ങളാകുന്നതിന്റെ സാഫല്യമാണ് നായക്. ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രദര്‍ശനത്തിന് ശേഷം പടം അദ്ദേഹത്തിന് സംതൃപ്തി നല്‍കിയോ എന്ന ചോദ്യത്തിന് മറുപടിയായി സത്യജിത് റേ പറഞ്ഞത് ''ഇമ്മന്‍സ് സാറ്റിസ്ഫാക്ഷന്‍'' എന്നാണ്. റേയുടെ വാക്കുകള്‍ ഉത്തംകുമാറിന്റെ കറകളഞ്ഞ അഭിനയത്തിനും താരസാന്നിദ്ധ്യത്തിനുമുള്ള സാക്ഷ്യപത്രം കൂടിയാണ്...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X