മഹാനടന്മാര്‍ക്കൊപ്പം ചില മുഹൂര്‍ത്തങ്ങള്‍, അനുഭവം പങ്കുവെച്ച് എംസി രാജനാരായണ്‍!

By Desk

എംസി രാജനാരായണന്‍

ചലച്ചിത്രജാലം
ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

തൊട്ടടുത്തു നിന്നുകൊണ്ട് ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയാണ് തിലകന്‍ - മലയാളത്തിലെയെന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാനടനും അഭിനയകലയിലെ ഭീഷ്മാചാര്യരുമായ സാക്ഷാല്‍ തിലകന്‍. വയനാട്ടിലെ കല്‍പ്പറ്റയ്ക്കടുത്തുള്ള തേയിലതോട്ടത്തിലെ ഫാക്ടറിയാണ് ലൊക്കേഷന്‍. ചുറ്റും വയനാടന്‍ മലനിരകളുടെ ഹരിതാഭ. പ്രകൃതിയുടെ വശ്യത ഇവിടെ അനുപമം തന്നെ. ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയെഴുതി നിര്‍മ്മിച്ച് ടി.വി. ചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച വിലാപങ്ങള്‍ക്കപ്പുറം എന്ന പടത്തിന്റെ ലൊക്കേഷനാണിത്. ചിത്രീകരിക്കുന്ന സീനുകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായി സ്വയം മാറിയതുപോലെയായിരുന്നു തിലകന്‍. അവസരം കിട്ടിയിപ്പോള്‍ ചോദിച്ചു ''ഫോട്ടോഗ്രാഫി ഹോബിയാണല്ലേ? ''ഇപ്പോള്‍ ഹോബിയിലുപരി സ്വഭാവം തന്നെയായിരിക്കുന്നു. കേമറ കയ്യിലില്ലാതെ വയ്യെന്നനില''. ''ഡിജിറ്റലാണല്ലോ'' ''അതുകാരണം എത്രവേണമെങ്കില്‍ എടുക്കാമെന്ന സൗകര്യമുണ്ട്''.

ഫോട്ടോഗ്രാഫി കമ്പം

തിലകന്റെ ഫോട്ടോഗ്രാഫി കമ്പം പണ്ടേ പ്രസിദ്ധമാണ്. അപ്പോഴാണ് അദ്ദേഹത്തിന്റെ വേഷം ശ്രദ്ധിച്ചത്. ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കാക്കിവേഷത്തിലാണ് തിലകന്‍. ''സമയമുണ്ടെങ്കില്‍ ചില ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ട്''. ''അടുത്ത സീനില്‍ ഞാനുണ്ടെന്ന് തോന്നുന്നു അതുവരെയാകാം''. ''മറ്റു ഭാഷകളില്‍ പടം ചെയ്യുവാന്‍ താല്‍പര്യം കാണിക്കാത്തത്?''. ''മലയാളത്തില്‍ ചെയ്യുന്ന സുഖം അന്യഭാഷകളില്‍ ലഭിക്കില്ല. യാന്ത്രികമായി ഡയലോഗ് പറയുന്നത് ഇഷ്ടമല്ല''. തിലകന്റെ പരുക്കന്‍ സ്വഭാവം സ്പ്രഷ്ടമാക്കുന്ന വാക്കുകള്‍തന്നെ. പിന്നീട് അദ്ദേഹമുള്‍പ്പെട്ട സീനുകളുടെ ചിത്രീകരണങ്ങളായിരുന്നു. ടി.വി. ചന്ദ്രന്റെ മനസ്സുവായിക്കുന്ന പ്രകടനമായിരുന്നു തിലകന്റേത്.

വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍

ഫാക്ടറിയിലെ ചെറിയ ഹോളില്‍ എല്ലാവരും ഇരിക്കുകയാണ്. ശ്രീരാമനാണ് സംഭാഷണം നയിക്കുന്നത്. വയനാടിന്റെ ചരിത്രത്തെക്കുറിച്ച് വാചാലനാകുന്നതിനിടയില്‍ തിലകനോട് വയനാടന്‍ അനുഭവത്തെക്കുറിച്ച് ശ്രീരാമന്‍ ചോദിച്ചപ്പോള്‍ തിലകന്റെ മറുപടി '' ഷൂട്ടിനും അല്ലാതെയും പലവട്ടം വന്നിട്ടുണ്ട്. പഴയ പച്ചപ്പ് നന്നേ കുറഞ്ഞിരിക്കുന്നു''. തിലകന് നടക്കുവാന്‍ ബുദ്ധിമുട്ടുള്ളതു പോലെ തോന്നി. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി പ്രായത്തിന്റെ അസ്‌ക്യതകള്‍ ധാരാളമുണ്ടെന്നായിരുന്നു. വീണ്ടും അദ്ദേഹത്തെ കാണുന്നത് വര്‍ഷങ്ങള്‍ക്കുശേഷം ഷൊര്‍ണൂരിലെ ആയുര്‍വ്വേദ കേന്ദത്തില്‍ വെച്ചാണ്. അദ്ദേഹം പറഞ്ഞു ''ഉഴിച്ചിലിന് ശേഷമുള്ള പരിശോധനയ്ക്ക് വന്നതാണ്'' മലയാള സിനിമയില്‍ നിന്നുള്ള വിട്ടുനില്‍പ്പിനെക്കുറിച്ച് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ മനസ്സിലാക്കി മൗനം ദീക്ഷിച്ചു. സ്‌കോര്‍പ്പിയോയിലെ ഫ്രണ്ട്‌സീറ്റില്‍ കയറി അദ്ദേഹം യാത്ര പറഞ്ഞ് നീങ്ങിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് മൂന്നാം പക്കം മുതല്‍ നരസിംഹം വരെ അദ്ദേഹം അവതരിപ്പിച്ച അനേകമനേകം വ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു.

 രാജന്‍ പി. ദേവ്

ഭീകരരായ നിരവധി വില്ലന്മാരെ മലയാളത്തിലും തമിഴിലും അവതരിപ്പിച്ച രാജന്‍ പി. ദേവിനെ വീണ്ടും കാണുന്നത് അങ്കമാലി രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു. സ്വന്തം നാടക ട്രൂപ്പുമായി നടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഏതാനും പടങ്ങള്‍ക്കൊണ്ട് തന്നെ സിനിമ രംഗത്തും സ്വന്തം ഇടം നേടിയിരുന്നു. കഥാപാത്രം രാഷ്ട്രീയക്കാരനോ ബിസിനസുകാരനോ ആരുമാകട്ടെ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ച് വ്യത്യസ്തമാക്കുവാന്‍ രാജന്‍ പി. ദേവിന് അനായാസം കഴിഞ്ഞിരുന്നു. സ്വഭാവ നടനെന്നനിലയ്ക്കും അദ്ദേഹം ശ്രദ്ധനേടി. സ്ഫടികത്തിലെ കൊച്ചപ്പന്‍ കഥാപാത്രം അവസ്മരണീയം തന്നെ. അതുപോലെ തൊമ്മനും മക്കളിലും ഹാസ്യവും തനിക്ക് വഴങ്ങുന്നതാണെന്ന് അദ്ദേഹം തെളിയിച്ചു.

തീരാനഷ്ടം

സ്‌ക്രീനില്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം ഏറെ അവശനായി കാണപ്പെട്ടു. ഒരു സഹായി കൈപിടിച്ചുകൊണ്ടാണ് അദ്ദേഹത്തെ സ്റ്റേജിലേക്ക് കയറ്റിയത്. കാഴ്ച കുറവുമുണ്ട്. സ്റ്റേജില്‍ അടുത്തിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞു ''ആരോഗ്യം മോശമാണ്. മരുന്നുകള്‍ തന്നെ ശരണം'' അറുപതുകളുടെ തുടക്കിത്തില്‍ മാത്രമായിട്ടും അദ്ദേഹത്തെ വാര്‍ദ്ധക്യം ബാധിച്ചതുപോലെ. രാജന്‍ പി. ദേവിന്റെ ജീവിതത്തില്‍ വില്ലനായത് 'ഷുഗര്‍' ആണ്. മലയാളത്തിന് മാത്രമല്ല തമിഴ് സിനിമയ്ക്കും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ അകാലത്തിലുണ്ടായ വിയോഗം.....

  മുരളി

തൃശ്ശൂര്‍ രാജാന്തര നടകോത്സവം സംഗീത നാടക അക്കാദമി ചെയര്‍മാനെന്ന നിലയ്ക്കുള്ള മുരളിയുടെ വലിയ സംഭാവനയും ചിരകാല സ്വപ്നസാക്ഷാത്കാരവുമാണ്. തൃശ്ശൂരില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. ''നടകോത്സവത്തില്‍ സജീവമായി പങ്കെടുത്ത് എഴുതണം'' ആ സമയത്ത് ചിലയാത്രകള്‍ വന്നതുകാരണം കാര്യമായി പങ്കെടുക്കാനായില്ല. മുരളിയുടെ വായനാനുഭവമുള്ള നടന്മാര്‍ വിരളം തന്നെ. സാഹിത്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം ആധികാരികമായിതന്നെ അദ്ദേഹം പറയുമായിരുന്നു.

പെട്ടെന്നുള്ള വേര്‍പാട്

ഐ.എഫ്.എഫ്.കെ. ക്കിയിടയില്‍ ഒരുനാള്‍ തൈക്കാട് യാത്രി നിവാസില്‍ വെച്ച് കണ്ടപ്പോള്‍ കണ്ടപടങ്ങളെക്കുറിച്ചും കണേണ്ടവയെപ്പറ്റിയും അദ്ദേഹം ചോദിച്ചതോര്‍ക്കുന്നു. അന്ന് മുരളി പറഞ്ഞു ''ഒരു പുതിയ ബുക്കിന്റെ രചനയിലാണ്'' ''അഭിനയമാണോ വിഷയം'' ''അതുമുണ്ട്. സാഹിത്യവും സിനിമയും നാടകവും എല്ലാചേര്‍ന്നുള്ളത്''. അതായിരുന്നു അവസാനത്തെ കണ്ടുമുട്ടല്‍. മുരളിയുടെ വേര്‍പാടും പെട്ടന്നായിരുന്നു. നാടകരംഗത്തെന്നപോലെ സിനിമാ രംഗത്തും സ്ഥിരപ്രതിഷ്ഠ നേടിയ മൂന്ന് മഹാനടന്മാരായിരുന്നു തിലകനും രാജന്‍ പി.ദേവും മുരളിയും.....

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X