മോനാണ് ഏറ്റവും വലിയ സപ്പോർട്ട്, ഞാനും അമ്മയും മകനും ഒരുമിച്ചാണ് ഷൂട്ടിന് പോകുന്നത്, ഷെല്ലി പറയുന്നു
2021 ൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മിന്നൽ മുരളി. ഡിസംബർ 24 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് എത്തിയ ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഈ വർഷം പുറത്ത് ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മിന്നൽ മുരളി.
ടൊവിനോയാണ് മിന്നൽ മുരളിയായി എത്തിയതെങ്കിലും മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളായിരുന്നു ഉഷയും ഷിബുവും. പ്രേക്ഷകർ നെഞ്ചിലേറ്റിയ വില്ലനായിരുന്നു ഷിബു. സിനിമ പുറത്ത് വന്നത് മുതൽ ഉഷയും ഷിബുവുമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ അധികം ചർച്ചയായത്. ഗുരു സോമസുന്ദരമാണ് ഷിബുവായി എത്തിയത്. ഷെല്ലിയായിരുന്നു ഉഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയല്ലെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതാണ് ഷെല്ലി.

ദേശീയ പുരസ്‌കാരം നേടിയ ‘തങ്ക മീൻകൾ' ഉൾപ്പെടെ ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു സിനിമാതാരമായി മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ‘മിന്നൽ മുരളി'യ്ക്ക് ശേഷമാണ്. ഇപ്പോഴിത ചിത്രത്തിൽ എത്തിയതിനെ കുറിച്ചും ഷിബു- ഉഷ് കെമിസ്ട്രിയെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മിന്നൽ മുരളിയുടെ വിശേഷം പങ്കുവെച്ചത്. തനിക്ക് കിട്ടിയ പ്രശംസകളുടെ മുഴുവൻ ക്രെഡിറ്റും ‘മിന്നൽ മുരളി' ടീമിനുള്ളതാണെന്ന് ഷെല്ലി പറയുന്നത്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് മിന്നൽ മുരളിയിൽ അവസരം ലഭിച്ചതെന്നാണ് ഷെല്ലി പറയുന്നത്.സേക്രഡ് ഹാർട്ട് കോളജിൽ മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബേസിലിന്റെ അസ്സിസ്റ്റന്റ് ശിവ വിളിക്കുന്നത്. ഒരു കഥ പറയാനുണ്ട് ബേസിൽ ജോസഫിനെ വന്നു കാണു എന്ന് പറഞ്ഞു. ബേസിലിനെ എനിക്ക് നേരിട്ട് അറിയില്ല. അദ്ദേഹത്തിന്റെ ‘ഗോദ'യും ‘കുഞ്ഞിരാമായണ'വും കണ്ടിട്ടുണ്ട് . കുഞ്ഞിരാമായണം എനിക്ക് ഒരുപാട് ഇഷ്ടപെട്ട ചിത്രമാണ്. അവർ വിളിച്ചപ്പോൾ എനിക്ക് വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല. കാരണം ‘തങ്ക മീൻകൾ; കഴിഞ്ഞപ്പോൾ ഞാൻ പിന്നെയും ചിത്രങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷേ കിട്ടിയില്ല.

ഒന്നും പ്രതീക്ഷിക്കാതെയാണ് ബേസിലിനെ പോയി കണ്ടത്. ബേസിൽ എന്റെ കഥാപാത്രത്തെക്കുറിച്ച് വളരെ നല്ല ഒരു വിവരണം തന്നു. ചിലർ കഥ പറഞ്ഞാൽ നമുക്ക് ഒന്നും മനസിലാകില്ല. പക്ഷേ ബേസിൽ കഥ പറഞ്ഞപ്പോൾ ആ കഥാപാത്രത്തെപ്പറ്റി ഒരു നല്ല ഐഡിയ എനിക്ക് കിട്ടി. ആ കഥാപാത്രത്തെ ഒരുപാട് ഇഷ്ടമായി. ബേസിൽ, ‘തങ്ക മീൻകൾ' കണ്ടിട്ടാണ് എന്നെ വിളിച്ചത്. ഞാൻ ലുക്കിൽ അധികം ശ്രദ്ധിക്കുന്ന ആളല്ല. വാർഡ്രോബ് തുറക്കുമ്പോൾ ആദ്യം കാണുന്ന വസ്ത്രം എടുത്ത് ധരിച്ച് പുറത്തുപോകുന്ന ആളാണ് ഞാൻ. അവരോട് പറഞ്ഞു, ‘അന്ന് ഇരുന്നപോലെയേ അല്ല ഞാൻ ഇപ്പോൾ ഇരിക്കുന്നത് ഞാൻ ഒരുപാട് മാറിയിട്ടുണ്ട്, ഈ കഥാപാത്രത്തിന് ഞാൻ യോജിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ചെയ്യാം'. അത്രയും പറഞ്ഞിട്ട് അവിടം വിട്ടു. പിന്നെ ഒരു മാസം വിവരമൊന്നുമില്ല. ഒരു മാസത്തിനു ശേഷം ശിവ വീണ്ടും വിളിച്ച് സെറ്റിൽ ജോയിൻ ചെയ്യാൻ പറഞ്ഞു.

ഷിബുവായി അഭിനയിച്ച ഗുരു സോമസുന്ദരം സാറിന്റെ അഭിനയം എന്നെ വിസ്മയിപ്പിച്ചു. മലയാളം അദ്ദേഹത്തിന്റെ ഭാഷയല്ല. തമിഴ് താരങ്ങൾ ഒരുപാട് ഓവറായി അഭിനയിക്കും എന്ന ധാരണ മലയാളികൾക്കുണ്ട്, ആ ധാരണ അദ്ദേഹം തിരുത്തി. അദ്ദേഹം ഈ കഥാപാത്രത്തിനുവേണ്ടി ഒത്തിരി കഠിനാധ്വാനം ചെയ്തു. അത് അദ്ദേഹത്തിന്റെ കഥാപാത്രത്തിൽ കാണാനുണ്ട്. അദ്ദേഹം തന്നെയാണ് ഈ കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്തത്. സാധാരണക്കാരുടെ ജീവിതത്തിൽ നടക്കാൻ സാധ്യതയുള്ള ഒരു കാര്യമാണ് പ്രണയവും പ്രണയനഷ്ടവുമൊക്കെ.

ഷിബുവിന്റെ മരണം ഈ സിനിമയുടെ അനിവാര്യതയായിരുന്നു. ഒരുപക്ഷേ ആ ഒരു മരണം കാരണമായിരിക്കും ഉഷയും ഷിബുവും ഇത്രയും ആഘോഷിക്കപ്പെടുന്നത്. അദ്ദേഹം ആ കഥാപാത്രം വളരെ നന്നായി കൈകാര്യം ചെയ്തു. അദ്ദേഹം ചെയ്യുന്നതിന് പ്രതികരിക്കുക എന്ന ജോലി മാത്രമേ എനിക്ക് ഉണ്ടായുള്ളൂ. അത്രത്തോളം അദ്ദേഹം ആ കഥാപാത്രത്തോട് നീതിപുലർത്തി. നൂറുശതമാനം ആത്മാർത്ഥമായാണ് ഓരോ സീനും ചെയ്യുന്നത്. സാറിന് പൂർണമായി തൃപ്തി വരുന്നതുവരെ ചെയ്യും. അവസാനത്തെ ആ സീൻ എങ്ങനെ ചെയ്യണം എന്നുള്ളത് ബേസിൽ ഞങ്ങൾക്ക് വിട്ടുതന്നിരുന്നു. ആ സീൻ ഒറ്റ ടേക്ക് ആയിരുന്നു.

ശരിക്കും പറഞ്ഞാൽ ഷിബു മരിക്കുമ്പോൾ അത് എല്ലാവരുടെയും കണ്ണ് നനയ്ക്കുന്നുണ്ട്. ഗുരു സോമസുന്ദരം സാറിന്റെ അഭിനയ മികവ് കൂടിയാണ് ഷിബു എന്ന കഥാപാത്രം ഇത്രയും വിജയിക്കാൻ കാരണം. ഞങ്ങൾ ചെയ്തത് സമീർ താഹിർ വളരെ നന്നായി ഒപ്പിയെടുത്തു. സമീർ ഇക്കായ്ക്ക് കൂടിയാണ് നന്ദി പറയേണ്ടത്.
Recommended Video

തിരുവനന്തപുരത്താണ് വീട്. കണ്ടന്റ് റൈറ്ററാണ് ഷെല്ലി. ഇപ്പോൾ വർക്ക് ഫ്രം ഹോം ആയതുകൊണ്ട് വീട്ടിൽത്തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിൽ ഞാനും അമ്മയും എന്റെ മകൻ യുവനുമാണ് ഉള്ളത്. മകൻ സെക്കൻഡ് സ്റ്റാൻഡേർഡിൽ ആണ് പഠിക്കുന്നത്. സെറ്റിൽ ഒക്കെ ഞാനും അമ്മയും മകനും ഒരുമിച്ചാണ് പോകാറ്. മോനാണ് എന്റെ എറ്റവും വലിയ സപ്പോർട്ട്. അവൻ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ എനിക്ക് നല്ലതാണെന്ന് ഉറപ്പിക്കാം. ഈ സിനിമയിൽ അഭിനയിച്ച വസിഷ്ഠ് എന്ന കുട്ടിയും യുവനും നല്ല കൂട്ടുകാരായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ ഉടനീളം അവൻ ഉണ്ടായിരുന്നു. അഭിമുഖത്തിൽ മിന്നൽ മുരളി ടീമിനും തന്നെ പിന്തുണച്ച എല്ലാവരോടും ഷെല്ലി നന്ദി പറയുന്നുണ്ട്.


Click it and Unblock the Notifications











