4 വയസുള്ളപ്പോഴാണ് എൻ്റെ പൊക്കകുറവ് ശ്രദ്ധിക്കപ്പെടുന്നത്; സൈക്കിൾ ഉന്തി നടക്കാനേ അന്ന് പറ്റിയുള്ളുവെന്ന് പക്രു
പരിമിതികള്‍ക്ക് നടുവില്‍ നിന്നും മലയാള സിനിമയിലെ നടനും സംവിധായകനുമായി ഗിന്നസ് ബുക്കില്‍ വരെ ഇടംനേടിയ താരമാണ് അജയ്കുമാര്‍. യഥാര്‍ഥ പേര് ഇങ്ങനെ ആണെങ്കിലും ഗിന്നസ് പക്രു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. പൊക്കമില്ലായ്മയാണ് തന്റെ പൊക്കമെന്ന് പലപ്പോഴും തെളിയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
തന്റെ കുറവ് മനസിലാക്കിയതിന് ശേഷം ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കൈപിടിച്ച് കൂടെ ഉണ്ടായിരുന്നത് അമ്മ അംബുജാക്ഷിയമ്മ ആണെന്ന് പറയുകയാണ് താരമിപ്പോള്‍. മാതൃദിനത്തോട് അനുബന്ധിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തിലാണ് അമ്മയെ കുറിച്ചും തന്റെ ബാല്യത്തെ കുറിച്ചും പക്രു മനസ് തുറന്നത്.

എനിക്ക് നാല് വയസ് ആയപ്പോഴാണ് ഉയരക്കുറവിനെ കുറിച്ച് അമ്മയും അച്ഛനും ശ്രദ്ധിക്കുന്നത്. ആ സമയത്തൊക്കെ എനിക്കൊരു സൈക്കിള്‍ വാങ്ങി തന്നിരുന്നു. മൂന്ന് ചക്രമുള്ള സൈക്കിള്‍ ഇല്ലേ. അങ്ങനെയൊന്ന്. നാല് വയസായിട്ടും എനിക്ക് അത് ഉന്തി നടക്കാനേ പറ്റുന്നുള്ളു. ചവിട്ടാന്‍ പറ്റുന്നില്ല. അന്നേരമാണ് ഈ വ്യത്യാസം അമ്മ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം വളരാനുള്ള പൊടികളുടെ ടിന്നുകളായിരുന്നു വീട് നിറയെ. അതൊക്കെ തന്നിട്ട്, പൊടി തീരുന്നതല്ലാതെ ഞാന്‍ വളരുന്നില്ലായിരുന്നു.

എന്റെ ഈ പ്രത്യേകത മനസിലാക്കിയപ്പോള്‍ എല്ലാവരും വളരെ സ്‌നേഹത്തോടും കരുതലോടും കൂടിയാണ് എന്നോട് പെരുമാറിയിരുന്നത്. വേദനപ്പിക്കലോ കുത്തിപ്പറച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. സ്‌കൂളിലും കോളേജിലും അമ്മയുടെ ശ്രദ്ധ എപ്പോഴും എന്റെ മേല്‍ ഉണ്ടായിരുന്നു. ഞാന്‍ കുട്ടുകാരുടെ കൂടെ പോയാലും അമ്മ പിറകിലുണ്ടാവും. കോളേജില്‍ പഠിക്കുന്ന സമയം വരെ എന്റെ നിഴലു പോലെ അമ്മയും കാണും. വിശ്വസ്തരായ കൂട്ടുകാരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ അമ്മ പതിയെ പിന്‍വാങ്ങി.

പത്ത് പതിനാറ് വര്‍ഷം ഞാന്‍ കാഥികനായി പോയ സമയം ഉണ്ടായിരുന്നു. ആ സമയത്ത് അച്ഛന്‍ അല്ലെങ്കില്‍ അമ്മ. ആരെങ്കിലും എപ്പോഴും ഒപ്പമുണ്ടാകും. ഞാന്‍ പ്രൊഫഷണല്‍ ട്രൂപ്പുകളില്‍ പോയി തുടങ്ങിയപ്പോഴാണ് ഇവര്‍ എന്റെ കൂടെയുള്ള വരവ് നിര്‍ത്തിയത്. അതുവരെ അമ്മയും അച്ഛനും എപ്പോഴും കൂടെ ഉണ്ടായിരുന്നു. തുടക്ക കാലത്ത് എല്ലാ തരത്തിലുള്ള പ്രതിബന്ധങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് വീടുണ്ടായിരുന്നില്ല. പിന്നീട് പ്രോഗ്രാമുകളും സ്‌റ്റേജ് ഷോ കളും എല്ലാം വന്ന് തുടങ്ങിയപ്പോഴാണ് സ്വന്തമായി വീടുണ്ടായതും എല്ലാം.

തീര്‍ച്ചയായും അതില്‍ എന്റെ അമ്മയുടെയും അച്ഛന്റെയും രണ്ട് അനിയത്തിമാരുടെയും പിന്തുണ കൂടെയുണ്ട്. അതില്‍ മുന്‍നിരയില്‍ എപ്പോഴും അമ്മയായിരുന്നു. ജോലി ചെയ്യുന്നു, കുടുംബം നോക്കുന്നു, അതിനൊപ്പം പരിമിതികളുള്ള ഒരു മകന് കൊടുക്കേണ്ട കരുതല്‍ കൂടി നല്‍കി മുന്‍പോട്ട് പോകുക എന്ന് പറയുന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. അത് ചെയ്യാന്‍ നല്ല കരുത്തും ധൈര്യവും വേണം. അമ്മയ്ക്ക് അതുണ്ടായിരുന്നു. എന്നാല്‍ അമ്മയ്ക്ക് അങ്ങനത്തെ ഒരു പരിവേഷമൊന്നും ഇഷ്ടമല്ല. ചെയ്യേണ്ട കടമ ചെയ്തു എന്നേ അമ്മ പറയൂ. ഇതൊക്കെ എല്ലാ അമ്മമാരും ചെയ്യുന്നതല്ലേ എന്ന മട്ടാണ് അമ്മയ്ക്ക്. അതാണ് പുള്ളിക്കാരിയുടെ രീതിയും.


Click it and Unblock the Notifications











