എന്നില്‍ പിറന്ന സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാലെത്തിയപ്പോള്‍! അനുഭവം പങ്കുവെച്ച് മുരളി ഗോപി!
നടനം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് മുരളി ഗോപി. പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളായ ഭരത് ഗോപിയുടെ മകന് തുടക്കം മുതലേ ആരാധകര്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. അതുവരെ കണ്ട് ശീലിച്ച സിനിമകളില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള ചിത്രങ്ങളുമായാണ് ഓരോ പ്രാവശ്യവും മുരളി ഗോപിയെത്തിയത്. അഭിനയവും എഴുത്തുമൊക്കെയായി സിനിമയില്‍ സജീവമാണ് അദ്ദേഹം. പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫറിന് തിരക്കഥയൊരുക്കിയതും അദ്ദേഹമാണ്.
ടിയാന്റെ സെറ്റിനിടയില്‍ വെച്ചായിരുന്നു മുരളി ഗോപിയും സിനിമയെക്കുറിച്ച് ഒരുപാട് സംസാരിച്ചത്. ഷൂട്ട് കഴിഞ്ഞാലുടന്‍ തുടങ്ങുന്ന സംസാരം അവസാനിച്ചിരുന്നത് പുലര്‍ച്ചെയായിരുന്നു. അങ്ങനെയൊരിക്കലാണ് മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞത്. ആശീര്‍വാദ് സിനിമാസിനായി തിരക്കഥയൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു മുരളി ഗോപി. ആ സിനിമ പൃഥ്വിക്ക് സംവിധാനം ചെയ്തൂടേയെന്ന് മുരളി ചോദിച്ചതും ആന്റണി പെരുമ്പാവൂരിന്റെ കൂടിക്കാഴ്ചയും മോഹന്‍ലാലിന്റെ ഫോണ്‍കോളുമൊക്കെയായപ്പോള്‍ ലൂസിഫര്‍ പിറവിയെടുക്കുകയായിരുന്നു. മോഹന്‍ലാലിനെ നാല് കഥാപാത്രങ്ങളുടെ വേഷങ്ങളില്‍ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് മുരളി ഗോപി.

മോഹന്‍ലാലിനെക്കുറിച്ച് മുരളി ഗോപി
കഥാപാത്രത്തിന്റെ ഉടയാടകളണിഞ്ഞു നിൽക്കുന്ന വേളകളിൽ, നാല് സന്ദർഭങ്ങളിൽ മാത്രമേ ഞാൻ ലാലേട്ടനെ കണ്ടിട്ടുള്ളൂവെന്ന് പറഞ്ഞാണ് മുരളി ഗോപിയുടെ കുറിപ്പ് തുടങ്ങുന്നത്. ഭരത് ഗോപി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഉത്സവപ്പിറ്റേന്ന് നിര്‍മ്മിച്ചത് സുകുമാരനായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സുകുമാരന്‍റെയും ഭരത് ഗോപിയുടെയും മകന്‍ ഒരുമിച്ച് സിനിമയൊരുക്കിയപ്പോള്‍ ആ സിനിമയിലെ നായകനാവാനുള്ള നിയോഗം ലഭിച്ചത് മോഹന്‍ലാലായിരുന്നു. എന്ന് മാത്രമല്ല അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ബെസ്റ്റ് ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് ലൂസിഫര്‍. ബോക്സോഫീസില്‍ നിന്നും സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് ചിത്രം കുതിക്കുന്നത്.

പ്രത്യേകതകള്‍
മോഹന്‍ലാലിനെ നാല് പ്രാവശ്യമാണ് കഥാപാത്രമായി കണ്ടത്. അതേക്കുറിച്ച് മുരളി ഗോപി വിശദീകരിക്കുന്നത് ഇങ്ങനെ, ആദ്യം കാണുന്നത് 1988ഇൽ, അച്ഛൻ സംവിധാനം ചെയ്ത "ഉത്സവപ്പിറ്റേന്ന്" എന്ന ചിത്രത്തിന്റെ വഴിമധ്യേ, അനിയൻ തമ്പുരാന്റെ നിഷ്കളങ്ക സ്വത്വം തുളുമ്പി നിൽക്കുന്ന വേളയിൽ. അന്ന് ഞാൻ കാഴ്ചക്കാരൻ.
പിന്നീട്, രണ്ടായിരാമാണ്ടിൽ, കർണ്ണഭാരം നെഞ്ചേറ്റി നിൽക്കുന്ന തിരുവരങ്ങിന്റെ വേദിയിൽ. അന്ന് ഞാൻ പത്രപ്രവർത്തകൻ. 2009ഇൽ, ഉന്മാദവേഗങ്ങളിൽ മൂളിപ്പാറുന്ന ശിവൻകുട്ടിയുടെ യാനപർവ്വത്തിൽ. അന്ന് ഞാൻ നടൻ.
പിന്നെയിതാ, ഇപ്പോൾ, ഇരുളിന്റെ മാനത്ത് നീറുന്ന രാസൂര്യനായി, എന്നിൽ പിറന്ന
സ്റ്റീഫനായി, ലൂസിഫറായി.., എന്റെ മുന്നിൽ.

ലൂസിഫറിന്റെ വിജയം
ലൂസിഫറെന്ന സിനിമയൊരുക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിരാജിന്‍റെ സംവിധാനവും മോഹന്‍ലാലും മഞ്ജു വാര്യരും മുഖ്യവേഷത്തിലും, ഇതായിരുന്നു ആരാധകരെ ത്രസിപ്പിച്ചത്. എല്ലാതരത്തിലുമുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയായിരിക്കും തന്‍റെ വരവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആദ്യദിനം മുതല്‍ത്തന്നെ ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ ഒരുമാസം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. 200 കോടി എന്ന ലക്ഷ്യവുമായാണ് ഇപ്പോള്‍ നീങ്ങുന്നത്.

വീണ്ടും സിനിമയുമായെത്തും
പൃഥ്വിരാജിനൊപ്പം വീണ്ടും സിനിമയൊരുക്കുമെന്ന തരത്തിലുള്ള സൂചന നല്‍കിയായിരുന്നു മുരളി ഗോപിയെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇത് ശരിവെച്ച് പൃഥ്വിയും എത്തിയിരുന്നു. പുലര്‍ച്ചെ വരെ തന്നെ ശല്യപ്പെടുത്തിയെന്നും ഉറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്നും വ്യക്തമാക്കിയും താരമെത്തിയിരുന്നു. രണ്ടാം വരവിലെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു.

രണ്ടാം ഭാഗം സംഭവിക്കുമോ?
രണ്ടാം ഭാഗമെന്ന തരത്തിലുള്ള സൂചനകളെല്ലാം അവശേഷിപ്പിച്ചായിരുന്നു ലൂസിഫര്‍ അവസാനിച്ചത്. അബ്രാം ഖുറേഷിയും സ്റ്റീഫനുമൊക്കെ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരവുമായി പൃഥ്വി എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. അധികം വൈകിപ്പിക്കാതെ തന്നെ രണ്ടാം ഭാഗവുമായി എത്തണമെന്നുള്ള അഭ്യര്‍ത്ഥനയുമായാണ് ആരാധകരെത്തിയത്. അത്തരത്തിലുള്ളൊരു സൂചനയും പൃഥ്വി നല്‍കിയിട്ടില്ല.
പോസ്റ്റ് കാണാം
മുരളി ഗോപിയുടെ പോസറ്റ് കാണാം.


Click it and Unblock the Notifications











