'എനിക്ക് തൃപ്തിയും സന്തോഷവുമായി, എന്നെ ലോകം കാണിച്ചത് സച്ചി സാറാണ്, പക്ഷെ ആള് പോയി'; നഞ്ചിയമ്മ പറയുന്നു!
വയനാട്ടിൽ നിന്നും സച്ചിയുടെ കൈപിടിച്ച് മലയാള സിനിമയിലേക്ക് കയറിവന്ന പ്രതിഭയാണ് നഞ്ചിയമ്മ എന്ന ഗായിക. അട്ടപ്പാടിയുടെ നഞ്ചിയമ്മ ദേശയ പുരസ്കാരം ലഭിച്ചതടെ നാഷണൽ ലെവലിൽ മലയാളിക്ക് അഭിമാനമാവുകയാണ്.
അറുപത്തിയെട്ടാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നഞ്ചിയമ്മ ഉൾപ്പടെ ഭാഗമായി മാറിയ അയ്യപ്പനും കോശിക്കും നിരവധി പുരസ്കാരങ്ങളാണ്. അട്ടപ്പാടിയിൽ നാട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പമിരുന്നാണ് തനിക്ക് ദേശീയ പുരസ്കാരം ലഭിച്ചുവെന്ന വാർത്ത നഞ്ചിയമ്മ കേട്ടത്.
പതിവുപോലെ നിറചിരിയാണ് ആ വാർത്ത കേൾക്കുമ്പോൾ നഞ്ചിയമ്മയുടെ മുഖത്തുണ്ടായിരുന്നത്. കലകാത്ത എന്ന ഗാനത്തിനാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചത്. ഗാനം എഴുതിയതും നഞ്ചിയമ്മ തന്നെയായിരുന്നു.
അയ്യപ്പനും കോശിയും സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോൾ സംവിധായകൻ സച്ചി തന്നെയാണ് നഞ്ചിയമ്മയെ തേടി കണ്ടുപിടിച്ച് സിനിമയുടെ ഭാഗമാക്കിയത്. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ കലകാത്ത എന്ന ഗാനവും നഞ്ചിയമ്മയും യുട്യൂബിലും സോഷ്യൽമീഡിയയിലും വൈറലായിരുന്നു.

പുരസ്കാര നിറവിൽ നിൽക്കുമ്പോൾ തന്റെ ഉയർച്ചകൾക്ക് കാരണമായ സംവിധായകൻ സച്ചിയെ കുറിച്ചാണ് നഞ്ചിയമ്മ വാതോരാതെ സംസാരിക്കുന്നത്. 'അടിപൊളിയായിട്ടുണ്ട്.... എന്റെ മനസിന് തൃപ്തിയും സന്തോഷവുമായി.'
'എന്റെ സന്തോഷത്തിൽ എല്ലാ മക്കളും പങ്കുചേരുന്നത് കാണുമ്പോൾ സന്തോഷമാണ്. എല്ലാവരുടെ ഉള്ളിലും ഞാനുള്ളതിൽ സന്തോഷമാണ്. നമ്മുടെ രാജ്യം നന്നായി വരട്ടെ.... സച്ചി സാർ എന്നെ പാട്ടിന് വേണ്ടി എടുത്തു.'
'അതിലൂടെ ഞാൻ മുന്നോട്ട് വന്നു. സച്ചി സാർ കാരണം ഒരുപാട് അവാർഡുകൾ എനിക്ക് ലഭിച്ചു. അദ്ദേഹം കാരണം നാട് കാണാനും മക്കളെ കാണാനും ലോകം കാണാനും പറ്റി.'

'കാണാത്ത സ്ഥലങ്ങൾ കാണാൻ പറ്റി. സച്ചി സാറാണ് എന്നെ പുറത്തേക്ക് കൊണ്ടുവന്നത്. പക്ഷെ അദ്ദേഹം പോയി... എന്നെ വിട്ട് പിരിഞ്ഞ് പോയി' നഞ്ചിയമ്മ പറയുന്നു. അയ്യപ്പനും കോശിയും ചിത്രത്തിലെ കലകാത്ത എന്ന ഗാനം ആലപിച്ചാണ് നഞ്ചിയമ്മ വൈറലാകുന്നതും കേരളക്കരയുടെ സ്നേഹം നേടുന്നതും.
അയ്യപ്പനും കോശിയും ഉൾപ്പടെ മൂന്ന് സിനിമകളിലാണ് നഞ്ചിയമ്മ അഭിനയിച്ചത്. അതിൽ തനിക്ക് ഇന്നും പ്രിയപ്പെട്ടത് അയ്യപ്പനും കോശിയും തന്നെയാണെന്നാണ് നഞ്ചിയമ്മ പലപ്പോഴും പറയാറുണ്ട്.
തൻറെ അട്ടപ്പാടിയും അവിടുത്തെ ജനങ്ങളും സിനിമയുടെ ഭാഗമായി എന്നതാണ് അയ്യപ്പനും കോശിയും ഏറെ പ്രിയപ്പെട്ടതാകാൻ കാരണമെന്നും നഞ്ചിയമ്മ മുമ്പ് പറഞ്ഞിരുന്നു.

വിജീഷ് മണി സംവിധാനം ചെയ്ത 'ഉം' എന്ന ചലച്ചിത്രത്തിലാണ് നഞ്ചിയമ്മ ഒടുവിൽ അഭിനയിച്ചത്. ഐ.എം വിജയനാണ് ചിത്രത്തിൽ മുഖ്യവേഷം അവതരിപ്പിക്കുന്നത്. പൂർണമായും കുറുമ്പ ഗോത്ര ഭാഷയിൽ ചിത്രീകരിച്ചിരിക്കുന്ന ആദ്യ ചലച്ചിത്രമെന്ന റെക്കോർഡും ഈ ചലച്ചിത്രത്തിനുണ്ട്.
ശ്രീനിവാസൻറെ ഒരു ചിത്രത്തിലും അഭിനയിച്ചതായി നഞ്ചിയമ്മ മുമ്പ് പറഞ്ഞിട്ടുണ്ട്. മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചിക്കാണ് ലഭിച്ചത്.
മികച്ച സഹനടനുള്ള പുരസ്കാരം അയ്യപ്പനും കോശിയിലെ പ്രകടനത്തിലൂടെ ബിജു മേനോന് ലഭിച്ചു. നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയതിൽ വളരെ വളരെ സന്തോഷമുണ്ടെന്നാണ് സിനിമാപ്രേമികളും കുറിക്കുന്നത്.
Recommended Video

ഇന്ന് ദില്ലിയിൽ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ അയ്യപ്പനും കോശിയും ഏറെ പുരസ്കാരം നേടുമെന്ന് കരുതിയിരുന്നെങ്കിലും നാഞ്ചിയമ്മയുടെ പുരസ്കാര ലബ്ദി തീർത്തും അപ്രതീക്ഷിതമായിരുന്നു.
2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നാഞ്ചിയമ്മ നേടിയിരുന്നു. ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ.
കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിലാണ് താമസിക്കുന്നത്.


Click it and Unblock the Notifications











