ആദ്യമേ മനസ്സില്‍ വന്ന മുഖം! ഗൗതമന്‍റെ രഥത്തിലേക്ക് വത്സല മേനോന്‍ എത്തിയതിനെക്കുറിച്ച് നീരജ് മാധവ്
ഗൗതമന്‍റെ രഥമെന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ മുത്തശ്ശിയെ മറക്കാനിടയില്ല. മുുത്തശ്ശിയായി ആരെ തിരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു എല്ലാവരും. ഒടുവിലായാണ് വത്സല മേനോന്‍ എത്തിയത്. ആ കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് നീരജ് മാധവ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.
ആദ്യം തിരക്കഥ വായിച്ചപ്പോൾ ഒരു പക്ഷെ നാണപ്പൻ കഴിഞ്ഞാൽ എന്നെയേറ്റവും സ്പർശിച്ച കഥാപാത്രം മുത്തശ്ശിയുടെതായിരുന്നു. കാരണം എനിക്കും ഇതുപോലെ ഒരു മുത്തശ്ശിയുണ്ട്! ആ മുത്തശ്ശിയെപ്പറ്റി അടുത്ത പോസ്റ്റിൽ പറയാം. പക്ഷെ ഗൗതമന്റെ മുത്തശ്ശിയായി ആരെ കാസറ്റ് ചെയ്യും എന്ന് ഞങ്ങൾ പലതവണ കൂടിയാലോചിച്ചു. ഒടുക്കം പുതിയ ഒരു മുത്തശ്ശിയെ പരീക്ഷിക്കാം എന്നായി സംവിധായകന്റെ തീരുമാനം. അങ്ങനെ പലരെയും ഓഡിഷന്‍
ചെയ്തു, പക്ഷെ ആരെയും അങ്ങ് തൃപ്‌തി വരുന്നില്ല.
അപ്പോഴാണ് തിരക്കഥ മുഴുവനും വായിച്ചു കഴിഞ്ഞു രഞ്ജി സർ വിളിക്കുന്നത്, "മോനെ എനിക്ക് കഥ ഇഷ്ടപ്പെട്ടു നമക്കിത് ചെയ്യാം. പക്ഷെ മുത്തശ്ശിയുടെ വേഷം ആരാണ് ചെയ്യുന്നത് ?" പുതിയൊരാളെ പരീക്ഷിക്കാം എന്നാണ് തീരുമാനം"
"പക്ഷെ എന്റെ അഭിപ്രായം ഇത് ഒരു തഴക്കം വന്ന ആള് തന്നെ ചെയ്യണം എന്നാണ് , മലയാളികൾക്കറിയുന്ന ഒരു മുത്തശ്ശിയായിരിക്കണം, ഒന്നാലോചിച്ചു നോക്കു"

ആ പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി, ഞാൻ സംവിധായകൻ ആനന്ദിനോട് ഇക്കാര്യം ചർച്ച ചെയ്തു. "ചേട്ടന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ ?" "എന്റെ മനസ്സിൽ ഒരു പേരുണ്ട്, ഒന്നു ശ്രമിച്ചു നോക്കാം." പലരും പല പേരുകളും പറഞ്ഞിരുന്നെങ്കിലും എനിക്ക് ആദ്യമേ മനസ്സിൽ തോന്നിയ മുഖമായിരുന്നു വത്സലമ്മയുടേത്. ആ കഥ പറച്ചിലും കുശുമ്പും കുറുമ്പും ഹാസ്യവും നിഷ്കളങ്കതയും എല്ലാം കൂടെ കൈകാര്യം ചെയ്യാൻ ഒത്ത ഒരാള്. "ഗണപതിക്ക് മൂഷികവാഹനം എന്ന പോലെ, അയ്യപ്പന് പുലിവാഹനം എന്നപോലെ, എന്റെ ഗൗതമന്റെ ജീവിതം ഒരു സംഭവമാക്കാൻ, ഈ ഡയലോഗ് ആ ശബ്ദത്തിൽ ഒന്നോർത്തു നോക്കിയേ" വേറിട്ട ഒരു ശബ്ദമാണ്അവരുടേത്.
അത് കൊള്ളാമെന്ന് പറഞ്ഞു ഫോൺ വെച്ച ആനന്ദ് പിന്നെ വിളിക്കുന്നത് വത്സലമ്മയെ കണ്ടു കൈകൊടുത്തിട്ടാണ് "നമ്മടെ മുത്തശ്ശിയെ കിട്ടി ചേട്ടാ" എനിക്ക് വളരെ സന്തോഷം തോന്നി, രഞ്ജി സാറിനും ബേസിലിനും ഒരേ അഭിപ്രായം. ഇത് തന്നെ നമ്മടെ മുത്തശ്ശി. അങ്ങനെ ഗൗതമന്റെ മുത്തശ്ശിയായി വത്സലമ്മയും ഞങ്ങളോടൊപ്പം കൂടി.


Click it and Unblock the Notifications











