കണ്ണുകൾക്ക് കാന്തിക ശക്തിയുള്ള നടി; സിൽക്ക് സ്മിത വിട പറഞ്ഞിട്ട് 25 വർഷം, ഓർമ്മകള്‍ പങ്കുവെച്ച് ആരാധകർ
തെന്നിന്ത്യന്‍ സിനിമാലോകത്ത് മാദകസുന്ദരിയായി തിളങ്ങി നിന്ന സില്‍ക്ക് സ്മിത വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വര്‍ഷം. 1996 സെപ്റ്റംബര്‍ 23 നായിരുന്നു വിജയലക്ഷ്മി എന്ന സില്‍ക് സ്മിത ആത്മഹത്യ ചെയ്ത് ഈ ലോകത്ത് നിന്ന് വിട പറയുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം നിരവധി ഭാഷകളില്‍ സജീവ സാന്നിധ്യമായിരുന്നെങ്കിലും സില്‍ക്കിനെ മനസിലാക്കിയവര്‍ വളരെ ചുരുക്കമായിരുന്നു. ഓര്‍മ്മ ദിനത്തില്‍ നിരവധി പേരാണ് നടിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.
Recommended Video
ഒരു സ്ത്രീയെ വെറും ശരീരമായി മാത്രം കണ്ട്, അവളുടെ കഴിവുകള്‍ തിരിച്ചറിയപ്പെടാതെ പോയ ഒരു മികച്ച അഭിനേത്രി ആരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരം സില്‍ക്ക് സ്മിത എന്നാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കാന്തിക ആകര്‍ഷണം ഉള്ള കണ്ണുകളായിരുന്നു അവരുടെ പ്രത്യേകത. ആ കണ്ണിലൂടെയുള്ള നോട്ടം കൊണ്ട് തന്നെ ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായി സില്‍ക് മാറി. അക്കാലത്തെ പേര് കേട്ട ഐറ്റം ഡാന്‍സറും മാദക സുന്ദരിയുമായി സില്‍ക്ക് നിറഞ്ഞ് നിന്നു. എന്തൊരു സുന്ദരിയായിരുന്നു അവര്‍. ഇന്നത്തേത് പോലെ അന്ന് ജിമ്മോ, പേഴ്സണല്‍ ട്രെയിനറോ, പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റോ അന്ന് ഇല്ലായിരുന്നു എന്ന് വേണം പറയാന്‍. പക്ഷെ സില്‍ക്കിന് ആ ശരീരം കടഞ്ഞെടുത്ത ശില്‍പം പോലെയായിരുന്നു.

സില്‍ക്ക് കടിച്ച ആപ്പിളിന്റെ ബാക്കി ലേലത്തില്‍ പിടിക്കാന്‍ അന്ന് ആളുകള്‍ കാത്ത് നില്‍ക്കുമായിരുന്നു. പക്ഷേ അവരുടെ ശരീരത്തെ കേവലമൊരു കച്ചവടമായി മാത്രം കണ്ട് പലരും ചൂഷണം ചെയ്തു. ഒരു ആഭാസ നര്‍ത്തകി മാത്രം ആയിരുന്നില്ല വിജയലക്ഷ്മി എന്ന ആ സ്ത്രീ. വലിയ നായിക ആകണമെന്നും ഗ്ലാമറസ് വേഷത്തിന് പകരം നല്ല വേഷങ്ങളിലൂടെ സിനിമയിലേക്ക് ചുവടു വെക്കുന്നത് സ്വപ്‌നം കണ്ടിരുന്നൊരു അഭിനേത്രിയായിരുന്നു. കഴിവുകളുള്ള ഒരു കലാകാരി ആയിരുന്നിട്ടും നല്ലൊരു അഭിനേത്രി ആവാന്‍ അവരുടെ സാഹചര്യം സമ്മതിച്ചില്ല. ചൂഷണം ചെയ്യാന്‍ കാത്ത് നിന്നവരുടെ പിടിവാശി അവരെ ആത്മഹത്യയിലേക്ക് കൊണ്ട് എത്തിച്ചു.
മരിച്ചതിന് ശേഷം അനുരാധ മാത്രമായിരുന്നു അവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നത്. മുന്‍പ് പല തവണ നടി അനുരാധ സില്‍ക്കിനെ കുറിച്ച് തുറന്ന് പറഞ്ഞ് കണ്ണീരടക്കിയിട്ടുണ്ട്. അവുടെ ചരമ വാര്‍ഷികം പോലും അധികമാരും ആഘോഷിച്ചിരുന്നില്ല. ആന്ധ്രപ്രദേശിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച വിജയലക്ഷ്മി പട്ടിണിയും കഷ്ടപ്പാടും കാരണം നാലാം ക്ലാസ്സില്‍ വെച്ച് തന്നെ പഠിപ്പ് നിര്‍ത്തിയിരുന്നു. സ്വന്തം പ്രയത്‌നത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ആദ്യ 'ഗ്ലാമര്‍ ഗേള്‍' ആയി മാറി. സിനിമാ പ്രേമിയായ അയല്‍ക്കാരി അന്നപൂര്‍ണ്ണിമാളുടെ സിനിമാക്കാഴ്ചകളില്‍ നിന്നാണ് മദിരാശി എന്ന പട്ടണത്തെയും അവിടുത്തെ സിനിമയെന്ന അത്ഭുതലോകത്തെക്കുറിച്ചും അറിഞ്ഞത്.

1977-ല്‍ അന്നപൂര്‍ണ്ണിമാള്‍ക്കൊപ്പം മദിരാശിയിലെത്തിയ ലക്ഷ്മി നടി അപര്‍ണ്ണയുടെ വീട്ടുവേലക്കാരിയും ടച്ചപ്പ് ഗേളുമായി. 1979-ല്‍ മലയാളിയായ ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെത്തേടി'യില്‍ നായികയായി സിനിമയിലെത്തി. വിജയലക്ഷ്മി എന്ന പേര് മാറ്റി സിനിമയ്ക്കു വേണ്ടി സ്മിത എന്ന പേര് കൊടുത്തത് ആന്റണിയാണ്. വിനു ചക്രവര്‍ത്തിയുടെ 'വണ്ടിചക്രം' എന്ന ചിത്രത്തിലും അവസരം ലഭിച്ചു. നടന്‍ സൂര്യയുടെ പിതാവ് ശിവകുമാര്‍ നായകനായ ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ 'സില്‍ക്ക് ' എന്ന പേര് സ്മിതയുടെ കൂടെ കൂട്ടിയാണ് പില്‍ക്കാലത്ത് 'സില്‍ക്ക് സ്മിത' എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.
സില്‍ക്കിന്റേതായി അവസാനമിറങ്ങിയ പല ചിത്രങ്ങളുടെ പരാജയവും പുതിയ ഗ്ലാമര്‍ നര്‍ത്തകിമാരുടെ കടന്ന് വരവും സിനിമാ നിര്‍മ്മാണ മേഖലയിലെ പരാജയവും സ്മിതയെ വന്‍ സാമ്പത്തിക ബാധ്യതയില്‍ എത്തിച്ചു. ഏറെ കാലം കൊണ്ട് നടന്ന പ്രണയം കൂടി തകര്‍ന്നതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട് സ്മിത ആത്മഹത്യ ചെയ്യുകയായിരുന്നു.


Click it and Unblock the Notifications











