ബോംബെ നഗരം കാണിച്ചു തന്നത് അദ്ദേഹം; ഒരുപാട് സഹായിച്ചിട്ടുണ്ട്, അർജുനൻ മാഷിനെ കുറിച്ച് ഔസേപ്പച്ചൻ
അരനൂറ്റാണ്ടുകളായി മലയാള സംഗീത രംഗത്ത് സജീവസാന്നിധ്യമായിരുന്നു സംഗീത സംവിധായകൻ അർജുനൻ മാഷ്. നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളെ തിടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളി സംഗീത പ്രേമികൾ മൂളി നടക്കാറുണ്ട്.
നാടക രംഗത്ത് നിന്നാണ് അർജുനൻ മാഷ് സിനിമയിൽ എത്തുന്നത്. ദേവരാജൻ മാസ്റ്ററുമായുള്ള ബന്ധമായിരുന്നു സിനിമയിൽ അർജ്ജുനൻമാസ്റ്റർക്ക് അവസരമൊരുക്കിയത്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു..1968-ൽ 'കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംഗീത മേഖലയിൽ തന്റേതായ ഇടം കണ്ടെത്തി. മാസ്റ്ററുടെ വിയോഗത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ജീവിതത്തിലായാലും, സംഗീതത്തിലായാലും സ്വന്തം കാഴ്ചപ്പാടുകൾക്കു വേണ്ടി അടിയുറച്ചു നിന്നിരുന്ന കലാകാരനായിരുന്നു അദ്ദേഹമെന്ന് ഔസേപ്പച്ചൻ മനോരമ ന്യൂസുമായി പങ്കുവെച്ചു.

തന്റെ കൗമാരക്കാലത്ത് ആരംഭിച്ച ബന്ധമായിരുന്നു. അർജുനൻ മാഷിന്റെ ഗാനമേള ട്രൂപ്പുകളിൽ വയലിൻ വായിക്കാൻ പോകുമായിരുന്നു. ഏകദേശം 70 കളുടെ തുടക്കത്തിലാണ് അർജുനൻ മാഷുമായുള്ള ഓർമ ആരംഭിക്കുന്നത്. അന്നെനിക്ക് പതിനാറോ പതിനേഴോ വയസ് മാത്രം. ഗാനമേളകൾക്കും കംപോസിങ്ങിനുമായി മാഷ് തൃശൂർ വരുമായിരുന്നു ഒസേപ്പച്ചൻ പറഞ്ഞു റെക്കോഡിങ്ങിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ കുറെ പാട്ടുകൾ തനിയ്ക്ക് വായിക്കാൻ പറ്റിയിട്ടുണ്ട്.

ഞാൻ ആദ്യമായി ബോംബെ നഗരം കാണുന്നത് അർജുനൻ മാഷിന്റെ കൂടെ പോയിട്ടാണ്. അന്ന് അദ്ദേഹത്തിന്റെ ഗാനമേളക്ക് വായിക്കാൻ വേണ്ടിയിട്ടായിരുന്നു. ഷൺമുഖാനന്ദ ഹാളിൽ! അന്ന് അതൊക്കെ വലിയ സംഭവമായിരുന്നു. ഞാനും ജോൺസണുമൊക്കെ അങ്ങനെ അദ്ദേഹത്തിനൊടൊപ്പം വായിക്കാൻ പോയിട്ടുണ്ട്.പിന്നീട് ദേവരാജൻ മാഷാണ് ഞങ്ങളെ മദ്രാസിലേത്ത് കൂട്ടിക്കൊണ്ടുപോകുന്നത്.. അവിടെ വെച്ച് എന്നേയും ജോൺസണെയും ഒരു പാട് സഹായിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം നൽകിയ സ്നേഹവും പിന്തുണയും ഒരിക്കലും മറക്കാൻ കഴിയില്ല- ഔസേപ്പച്ചൻ പറഞ്ഞു.

ഏറ്റവും എളിമയോടെ ജീവിച്ച ഒരു കലാകാരനായിരുന്നു അർജുനൻ മാസ്റ്റർ. വളരെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം ചെയ്ത നിരവധി ഗംഭീര പാട്ടുകളുമുണ്ട്.ത്രിമൂർത്തികളായി ദേവരാജൻ മാഷ്, ബാബുക്ക പിന്നെ ദക്ഷിണാമൂർത്തി സ്വാമികൾ...ഈ മൂന്നുപേരെക്കുറിച്ചും സിനിമക്കാർ പറയും. പക്ഷെ അർജുനൻ മാഷ് ഒട്ടും പിറകിലല്ല. അത്രയും അറിവ് മാഷിനുണ്ട്.
Recommended Video

സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല അർജുനൻ മാഷ്. അദ്ദേഹത്തിന് തന്റേതായ കഴ്ചപ്പാടുകളുണ്ട്. അതിന് വേണ്ടി അടിയുറച്ച് നിൽക്കും.. ജീവിതത്തിലായാലും, സംഗീതത്തിലായാലും! ബാക്കി ബന്ധങ്ങളൊക്കെ വേറെയാണ്. മാഷിന്റെ പാട്ടുകൾ അന്നും ഇന്നും ഇനിയുള്ള കാലങ്ങളിലും നമ്മെ സ്വാധീനിച്ചു കൊണ്ടിരിക്കും. അത്രയും കാമ്പുള്ള ഒരുപാട് പാട്ടുകൾ മാഷ് ചെയ്തിട്ടുണ്ട്. മാഷിന്റെ വേർപാട് വല്ലാത്തൊരു നഷ്ടം തന്നെയാണ്," ഔസേപ്പച്ചൻ പറഞ്ഞു.


Click it and Unblock the Notifications











