'വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ കേൾക്കുന്ന ശബ്ദമാണ്, എന്റെ ഭാഗ്യമാണത്'; കെ.എസ് ചിത്രയെക്കുറിച്ച് ജ്യോത്സ്ന!
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള ഗായികയാണ് ജ്യോത്സ്‌ന. വ്യത്യസ്തമായ ഗാനങ്ങളാണ് ജ്യോത്സനയുടേതായി പുറത്ത് വന്നിട്ടുള്ളത്. റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും എത്തിയിരുന്നു ജ്യോത്സ്‌ന. ആല്‍ബം ഗാനങ്ങളുമായും എത്താറുണ്ട് ഈ ഗായിക.
ഇന്‍സ്റ്റഗ്രാമിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട് ജ്യോത്സ്‌ന. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായി 2002ലായിരുന്നു ജ്യോത്സ്‌ന പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്.
നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് നിരവധി മികച്ച അവസരങ്ങളായിരുന്നു ജ്യോത്സ്‌നയ്ക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും സജീവമാണ് ഈ ഗായിക. സൂപ്പര്‍ നാലിലെ സ്ഥിര സാന്നിധ്യം കൂടിയായിരുന്നു ജ്യോത്സ്‌ന.
റിമി ടോമി, വിധു പ്രതാപ്, സിതാര എന്നിവര്‍ക്കൊപ്പമായാണ് ജ്യോത്സ്‌നയും ഷോയിലേക്ക് എത്തിയത്. മത്സരാര്‍ത്ഥികളോടുള്ള ഇവരുടെ പെരുമാറ്റവും പാട്ടിലെ വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. പാട്ടിന് പുറമെ പ്രയോജനകരമായ കുറിപ്പുകള്‍ പങ്കുവെച്ചും ജ്യോത്സ്ന എത്താറുണ്ട്.

ഇപ്പോഴിത ഗായിക കെ.എസ് ചിത്രയെ കുറിച്ച് ജ്യോത്സ്ന പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അമൃത ടിവിയിലെ പരിപാടിയായ റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് ജ്യോത്സ്ന കെ.എസ് ചിത്രയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്നത്.
'പാടി തുടങ്ങിയ കാലം മുതൽ സ്വന്തമായി സംഗീതത്തിന് എന്തെങ്കിലും സംഭാവന ചെയ്യണമെന്നുണ്ടായിരുന്നു എനിക്ക്. അതിനായിട്ടാണ് ആൽബം, മ്യൂസിക്ക് വീഡിയോ എന്നിവ ചെയ്ത് തുടങ്ങിയത്. ക്രീയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു.'

'ഞാൻ വളരെ കുഞ്ഞായിരുന്നപ്പോൾ ആദ്യം കേട്ടത് ചിത്ര ചേച്ചിയുടെ പാട്ടായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും ചിത്ര ചേച്ചിയുടെ പാട്ടായിരുന്നു നിറഞ്ഞ് നിന്നത്. ചിത്ര ചേച്ചിയെന്ന് പറഞ്ഞാൽ തന്നെ മലയാളത്തിന്റെ ശബ്ദമെന്നാണല്ലോ അർഥം.'
'ചിത്ര ചേച്ചിയെ പരിചയപ്പെട്ടതും ചേചിയുമായി അടുത്തതുമെല്ലാം എന്റെ വലിയ ഭാഗ്യങ്ങളിലൊന്നായിട്ടാണ് കാണുന്നത്' ജോത്സ്ന പറഞ്ഞു. തമിഴിലും മലയാള ത്തിലുമായി 150 ഓളം സിനിമകളില്‍ ജ്യോത്സ്ന പാടിയിട്ടുണ്ട്.

എങ്കിലും മലയാളത്തിൽ താരത്തിന് പ്രതീക്ഷിച്ചത്ര പരിഗണന നൽകിയില്ലെന്ന പരാതി താരത്തിന്റെ ആരാധകർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുവൈറ്റിൽ ജനിച്ച ജ്യോത്സ്ന പത്താം ക്ലാസുവരെ അബുദാബിയിലാണ് പഠിച്ചത്.
പിന്നീട് കേരളത്തിൽ എത്തിയ താരം മലയാള സിനിമയിൽ സജീവമാകുകയായിരുന്നു. ചെറുപ്പകാലം മുതലെ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ജ്യോത്സ്‌ന മങ്ങാട് നടേശനിൽ നിന്ന് കർണ്ണാടക സംഗീതവും ഗുരു ദിനേശ് ദേവദാസിൽ നിന്നുമാണ് ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചത്.

സ്വപ്നക്കൂട്, മനസ്സിനക്കരെ എന്ന ചിത്രത്തിലെ മെല്ലെയൊന്ന് പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ക്ലാസ്‌മേറ്റ്സ്, നോട്ബുക്ക്, പോത്തൻ വാവ, ഡോൺ, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്.
യൂറോപ്പ്, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ജ്യോത്സ്നയുടെ ലൂസിഫറിലെ ഹിന്ദി ഐറ്റം ഡാന്‍സ് സോങ് അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

ജ്യോത്സ്നയുടെ അമ്മാവന്റെ മകനായ ശ്രീകാന്തിനെയാണ് ജ്യോത്സ്ന വിവാഹം കഴിച്ചത്. ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ശ്രീകാന്തുമായി 2010 ഡിസംബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ഇരുവർക്കും ഒരു മകനാണ്. അടുത്തിടെ ജ്യോത്സ്ന രാധാകൃഷ്ണൻ പാടി ദീപ്തി വിധു പ്രതാപ് അഭിനയിച്ച പുതിയ മ്യൂസിക് വീഡിയോ മായിക സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചത്.
ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതായിരുന്നു വീഡിയോയുടെ ആശയം. ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്ന വീഡിയോ വളരെ പെട്ടന്ന് ആരാധക ഹൃദയം കവർന്നു.


Click it and Unblock the Notifications











