നിഷാന്ത് സാഗറും മന്യയും ഒരുമിച്ചുള്ള ഗാനം ചെയ്യിപ്പിച്ചു! ലോഹിതദാസിനെക്കുറിച്ച് പ്രശാന്ത്
തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് യാത്രയായിട്ട് 11 വര്‍ഷമായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ജൂണ്‍ 28നായിരുന്നു ആ വിയോഗം. അമ്മയുടെ യോഗം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആ വാര്‍ത്തയെത്തിയത്. ഇതിന് ശേഷം താരങ്ങളും സിനിമാപ്രവര്‍ത്തകരുമെല്ലാം അമരാവതിയിലേക്ക് പോവുകയായിരുന്നു. ലോഹിതദാസിനെക്കുറിച്ച് വാചാലരായി താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. കലാസംവിധായകനായ പ്രശാന്ത് മാധവന്റെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
സൂത്രധാരന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചത്. കസ്തൂരിമാന്‍, ചക്രം, ചക്കരമുത്ത്, നിവേദ്യം, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകളിലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ജോക്കറില്‍ നിഷാന്ത് സാഗറും മന്യയും ഒരുമിച്ചുള്ള ഗാനരംഗം സ്വന്തമായി ചെയ്യിപ്പിച്ചിരുന്നു അദ്ദേഹം. പ്രശാന്ത് മാധവിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

ഒറ്റക്ക് പോവണം
എന്തിനു .? ഒറ്റക്ക് ഒരു സന്യാസിയെ പോലെ എല്ലായിടത്തും ഒന്നു കറങ്ങി അറിഞ്ഞു വാ., ഞാൻ അതാണ് ഉദ്ദേശിച്ചത്. ഞാൻ ഒന്ന് ഞെട്ടി, അതുവരെ ആർട് അസിസ്റ്റന്റ് ആയി ഒരുപാട് സിനിമയിൽ വർക് ചെയ്തിട്ടുണ്ടെങ്കിലും ഒറ്റക്ക് ഒരു പരിചയവുമില്ലാത്ത ഒരിടത്തെക്കു, അറിയാത്ത ഭാഷ വെച്ചു എങ്ങിനെ പോകും. ഞാൻ ഒന്ന് പേടിച്ചു. പക്ഷെ, ആവശ്യപ്പെട്ടത് ലോഹി സർ ആയതോണ്ടും, അതെന്റെ ആദ്യ സ്വതന്ത്ര സിനിമയുടെ ലൊക്കേഷൻ കാണലും ആയതോണ്ടു ഒരു ധൈര്യം എവിടുന്നോ വന്നു. പിറ്റേ ദിവസം തന്നെ പുറപ്പെട്ടു. ആകെ പതിനായിരം രൂപയും കൊണ്ടു തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നു രാത്രി മൈസൂരിലേക്കു കയറി.

സൂത്രധാരൻ ഷൂട്ടിംഗിനിടയില്‍
'സൂത്രധാരൻ' എന്ന സിനിമയിലൂടെ എന്റെ തുടക്കം ആയിരുന്നു അത്. 24 ദിവസം കർണാടകയുടെ ഓരോ മുക്കിലും മൂലയിലും ബസിലും, ട്രക്കിലും, ഓട്ടോയിലും, സൈക്കിൾ വാടകക്ക് എടുത്തും, നടന്നും, കണ്ടു. എന്റെ യാഷിക്ക slr ക്യാമറയിൽ എല്ലാം ഒപ്പിയെടുത്തു. സുന്ദരപാണ്ടിപുരം, ബെൽകോട്ടൈ, ശ്രവൻബലഗോള, ബേളൂർ, ഹലേബിട്, ഹംപി, ഗുണ്ടപ്പെട്ട, പേരോർമയില്ലാത്ത ഒരുപാട് സ്ഥലങ്ങൾ....
എല്ലാം പ്രിന്റ് ചെയ്തു കോപ്പിയുടെ പിന്നിൽ ആ സ്ഥലത്തിന്റെ പ്രത്യേകതയും, ഫോട്ടോ എടുക്കാനുള്ള കാരണവും, അതു എവിടെ സ്ഥിതി ചെയ്യുന്നു എന്നും എഴുതി ലോഹിസർനെ ഏൽപ്പിച്ചു, ബാക്കി ഉണ്ടായിരുന്ന 2100 രൂപ പ്രൊഡ്യൂസറെയും ഏൽപ്പിച്ചു. ഇന്നും സാറിന്റെ റൂമിൽ അതുണ്ടാകുമായിരിക്കാം. പിന്നീട്, സിനിമ തമിഴ്നാട്ടിലെ തെങ്കാശിയിൽ ആണ് ഷൂട്ട് ചെയ്തതെങ്കിലും ആ യാത്ര എന്നെ ഈ സിനിമക്ക് പശ്ചാത്തലം ഒരുക്കാൻ ഒരുപാട് സഹായിച്ചു. അതായിരിക്കാം ലോഹിസർ ഉദ്ദേശിച്ചതും.
Recommended Video

പ്രതീക്ഷിച്ചിരുന്നില്ല
തുടർന്ന് ഒരുപാട് സിനിമകൾ ഒരുമിച്ച്.....കസ്തൂരിമാൻ, ചക്രം, ചക്കരമുത്ത്, നിവേദ്യം. പക്ഷെ, ഇന്ന് എന്റെ കയ്യിൽ സാറിന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു ഒരുമിച്ചു ഒരു ഫോട്ടോ ഇല്ലാ എന്നുള്ളത് എന്നെ ഏറെ വിഷമിപ്പിക്കുന്നു. അങ്ങിനെ ഒരു ഫോട്ടോ എടുത്തിട്ടില്ല ഞാൻ. പെട്ടെന്ന് ഒരു വേർപാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലായിരുന്നല്ലോ ഞാൻ.

ജോക്കറിലെ പാട്ട്
അരയന്നങ്ങളുടെ വീട് നടക്കുമ്പോൾ ഞാൻ ആർട് അസിസ്റ്റന്റ് ആയിരുന്നു. ഒരുപാട് oil paintings ആ പടത്തിനു വേണ്ടി ഞാൻ ചെയ്തു, അന്നെന്നെ സർ ശ്രദ്ധിച്ചു എന്നു വേണം കരുതാൻ.. ഒരു ബോംബ് ബ്ലാസ്റ്റ് രംഗത്തു ഞാൻ ഉള്ളിൽ പെട്ടുപോയപ്പോൾ, ആകെ കറുപ്പ് കളറയി നിന്ന എന്നെ വാരിയെടുത്തു കൊണ്ടുപോയി സർ, അതു വരെ അന്തിച്ചു നിന്ന എല്ലാവരും സാറിന്റെ പിന്നാലെ ഓടി വന്നു., അതിനെ ശേഷം ജോക്കർ ചെയ്യുമ്പോൾ ഞാൻ വേണമെന്ന് സർ പ്രത്യേകം പറഞ്ഞു. ഒരു പാട്ട് രംഗം ഇൻഡിപെൻഡന്റ് ആയി ചെയ്യിച്ചു അദ്ദേഹം. നിഷാന്ത് സാഗറും, മന്യയും ചേർന്ന ഗാനരംഗം.

പേടി വേണം
പിന്നീട്, ബോബട്ടന്റെ കൂടെ പ്രജ ചെയ്യുന്ന സമയത്തു വാഴൂർ ജോസേട്ടൻ വിളിച്ച് ഉടനെ ലോഹിസർനെ ചെന്നു കാണാൻ പറഞ്ഞു, അന്വേഷിക്കുന്നുണ്ട് എന്നു പറഞ്ഞു.
പേടിച്ചു ചെന്നു കണ്ടു, ചുരുങ്ങിയ വാക്കിൽ കാര്യം പറഞ്ഞു. അടുത്ത പടം നീയാണ് കലാ സംവിധാനം. പേടിയുണ്ടോ' ഉണ്ടെന്നു പറഞ്ഞു ഞാൻ. അതുവേണം' എന്നു പറഞ്ഞു സർ ഉറക്കെ ചിരിച്ചു. ഇന്ന് 60 സിനിമകളോളം ഞാൻ ചെയ്തു.
എങ്ങിനെ ഞാൻ സാറിനെ മറക്കും. മറന്നാൽ ഞാൻ ആരാകും. എന്നും, എന്നെന്നും ഈ നെഞ്ചിൽ. കണ്ണീർ പൂക്കൾ. എന്റെ ലോഹി സാറിന്.


Click it and Unblock the Notifications











