ആടുജീവിതത്തിന്റെ ചിത്രീകരണം പുനഃരാരംഭിച്ചു, ഇനി 10 ദിവസം... മടങ്ങി വരവ് പ്രതിസന്ധിയിൽ
മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ആടുജീവിതം. പ്രഖ്യാപനം മുതൽ ഓരോ ഘട്ടം കഴിയുമ്പോഴും പ്രേക്ഷകരുടെ ആകാംക്ഷ ഉയർന്നു വന്നിരുന്നു. ബെന്യാമിന്റെ കഥകളിലെ വായനക്കാർ നെഞ്ചിലേറ്റിയ ഒരു കഥാപാത്രമായിരുന്നു നജീബ്. ചിത്രത്തിൽ നജീബായിട്ടാണ് പൃഥ്വി എത്തുന്നത്. താരത്തിന്റെ കഠിന പ്രയത്നം മലയാളി പ്രേക്ഷകർ ഒരുപരിധിവരെ നേരിൽ കണ്ടതും മനസിലാക്കിയതുമായിരുന്നു.
കേരളത്തിനകത്തും പുറത്തുമായിട്ടാണ് ആടുജീവിതത്തിന്റെ ലൊക്കേഷനുകൾ. കൊറോണ വൈറസ് വ്യാപനം ചിത്രീകരണത്തെ അനിശ്ചിതത്തിലാക്കിയിരുന്നു. കൊവിഡ് വ്യാപനത്തിനെ തുടർന്ന് ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകേന്ദ്രം റദ്ദ് ചെയ്യുകയായിരുന്നു. പൃഥ്വിരാജും ചിത്രത്തിന്റ സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരടങ്ങുന്ന സംഘം ജോര്‍ദാനില്‍ അകപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത ചിത്രീകരണം വീണ്ടും പുനഃരാഭിച്ചതായി റിപ്പോർട്ട്...

കൊവിഡ് കർഫ്യൂ കാരണം തടസപ്പെട്ട പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. രാജ്യത്ത് കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ചിത്രീകരണം പുനഃരാരംഭിച്ചത്രെ. അതേസമയം ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 10 ദിവസത്തെ ഷൂട്ടിങ് കൂടി ഇനി ബാക്കിയുണ്ട്. ജോർദാനിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് തടസപ്പെട്ടത്.

കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് അന്തരാഷ്ട്ര ആഭ്യന്തര വിമാന സർവീസുകൾ റദ്ദ് ചെയ്തിരുന്നു. ചിത്രീകരണം റദ്ദ് ചെയ്ത പശ്ചാത്തലത്തിൽ സംഘത്തിന്
തിരിച്ച് നാട്ടിൽ വരാനായുള്ള സഹായം അഭ്യര്‍ത്ഥിച്ച് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരിച്ചു വരവ് സാധ്യമായിരുന്നില്ല. തുടർന്ന് ചിത്രീകരണം പൂർത്തിയായ ശേഷം തിരികെ വരാൻ തീരുമാനിക്കുകയായിരുന്നു. ഷൂട്ട് കഴിഞ്ഞാലും വിമാന സർവീസ് പുനഃരാരംഭിച്ചാൽ മാത്രമേ ഇവർക്ക് നാട്ടിലെത്താൻ സാധിക്കുകയുളളൂ.

ജോർദാനിൽ തങ്ങൾ സുരക്ഷിതരാണെന്ന് അറിയിച്ച് സംവിധായകൻ ബ്ലെസി. മാതൃഭൂമി വാരന്ത്യത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭക്ഷണവും താമസവും മുന്‍കൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നത് കൊണ്ട് ഇതുവരെ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു. ലോകം മുഴുവനും സംഭവിക്കുന്ന മഹാ വിപത്താണിത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. വൈറസ് ബാധയുടെ കാര്യത്തിലും സുരക്ഷിതമാണ് ഇവിടെ. അതുകൊണ്ട് തന്നെ പരിഭ്രാന്തിയുമില്ല.

നമ്മൾ താമസിക്കുന്നത് മരുഭൂമി മേഖലയിലാണ്. അതിനാൽ തന്നെ പൊതുവെ മനുഷ്യർ കുറവാണ്.ജോര്‍ദാനിലെ ഒരു ഡെസേര്‍ട്ട് ക്യാമ്പിലാണ് താമസം. ഇന്ത്യക്കാരായി 58 പേരും മുപ്പതോളം ജോര്‍ദാനികളുമാണ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുളളത്. പുറമെ നിന്ന് ഇങ്ങോട്ട് ആരും വരാറില്ല. അടുത്തുള്ളത് വളരെ കുറച്ചു പേർ മത്രം താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ്. ജോർദാൻ ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ഒരു കൊച്ചു രാജ്യമാണ്. ഞങ്ങൾ തികച്ചും ഒറ്റപ്പെട്ടാണ് ഇവിടെ താമസിക്കുന്നത്- ബ്ലെസി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











