മുണ്ടുടുത്ത് തോര്‍ത്തും കെട്ടി ബെല്‍റ്റും കെട്ടി മരക്കാര്‍ യുദ്ധത്തിന് പോയിട്ടുണ്ടാവില്ല, പ്രിയദർശൻ പറയുന്നു
ചിത്രീകരണം മുതൽ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മരയ്ക്കാർ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടും അതിന് ശേഷവും നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. സിനിമയുടെ കോസ്റ്റ്യൂമിനെതിരേയും വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രിയദർശൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സിനിമയിലെ യുദ്ധത്തിനെ കുറിച്ചുമൊക്കെ സംവിധായകൻ വെളിപ്പെടുത്തുന്നുണ്ട്.
സിനിമയ്ക്ക് വേണ്ടിയുള്ള സാധനങ്ങൾ ഉണ്ടാക്കാൻ മാത്രമായി പ്രത്യേകമായി ഒരു ഫാക്ടറി തന്നെ ഉണ്ടാക്കി എന്നാണ് പ്രിയദർശൻ പറയുന്നത്. അവിടെ നൂറുകണക്കിനു പീരങ്കികളും ആയിരക്കണക്കിനു വാളുകളും തോക്കുകളും പടച്ചട്ടകളും കിരീടങ്ങളും മുഖാവരണങ്ങളും കാല്‍ചട്ടകളും ചെരുപ്പുകളും ഷൂസുകളും ഉണ്ടാക്കി. നൂറുകണക്കിനാളുകള്‍ ഒരു കൊല്ലത്തോളം ജോലി ചെയ്തുവെന്നു സംവിധായകൻ അഭിമുഖത്തിൽ പറയുന്നു.

മരക്കാറിന്റെ ഗ്രാഫിക്സ് വലിയ ചർച്ചയായിട്ടുണ്ട്. കടലിലെ യുദ്ധവും കടലിലെ കൊടുങ്കാറ്റുമെല്ലാം ഏറെ അത്ഭുതത്തോടെയാണ് പ്രേക്ഷകർ കണ്ടത്. ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച ആ കടൽ ഉണ്ടാക്കിയത് ഇങ്ങനെയാണ്...'' ഏക്കറോളും വിസൃതിയിലുള്ള ഒരു ടാങ്ക് നിർമ്മിച്ച് അതിൽ വെളളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സൃഷ്ടിച്ചെടുത്തത്. 20 അടി ഉയരമുള്ള ടാങ്കുകളിൽ വെള്ളം നിറച്ച് ഒരുമിച്ചു തുറന്നുവിട്ടാണു തിരയുണ്ടാക്കിയത്. മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന യമഹ എൻജിനുകൾ ഒരുമിച്ചു പ്രവർത്തിപ്പിച്ച് തിരയ്ക്കു ശക്തി കൂട്ടി. മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവച്ച് ആഞ്ഞടിച്ചു തിരയുടെ ഇളക്കമുണ്ടാക്കി.

ടൺ കണക്കിനു സോപ്പുപൊടിയിട്ട് അതിൽ കടലിലെ വെളുത്ത പതയുണ്ടാക്കി. കംപ്യൂട്ടർ ഗ്രാഫിക്സിലൂടെ ഇതു വൻ തിരകളാക്കി മാറ്റുകയായിരുന്നു. വാട്ടർ ടാങ്കിലെ ഓരോ ഷോട്ടിനും പിന്നിൽ ബ്ളൂസ്ക്രീനുകൾ വയ്ക്കണം. അതിലാണു കംപ്യൂട്ടർ ഗ്രാഫിക്സ് (സിജി) ചെയ്ത് പിന്നീട് അതിനെ കടലാക്കി മാറ്റുന്നത്. കപ്പലിനുതന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്. അതിലും 40 അടി കൂടി ഉയരത്തിൽ സ്ക്രീൻ നിന്നാലെ ഗ്രാഫിക്സ് ചെയ്യാനാകൂ. ടാങ്കിനു ചുറ്റും റോഡുണ്ടാക്കി വലിയ ട്രക്കുകളിൽ സ്ക്രീൻ വയ്ക്കുകയാണു സാബു സിറിൾ ചെയ്തത്. ടാങ്കിനു ചുറ്റും ആ ലോറി പതുക്കെ ഓടിച്ചു വേണ്ടിടത്ത് സ്ക്രീൻ എത്തിച്ചു. സാധാരണ ഇത്രയും വലിയ സ്ക്രീൻ മാറ്റിവയ്ക്കാൻ മാത്രം 150 പേരുടെ മണിക്കൂറുകൾ നീളുന്ന അധ്വാനം വേണം. ലോറിയിൽ സ്ക്രീൻ വയ്ക്കാമെന്ന സാബുവിന്റെ ചിന്തയിൽ സമയവും പണവും അധ്വാനവുമാണ് ലാഭിച്ചത്.

സിനിമയിൽ കാണിച്ച യുദ്ധം യഥാർഥ യുദ്ധത്തിന്റെ തനിപകർപ്പല്ലെന്നും പ്രിയദർശൻ പറയുന്നു. കേരളത്തിൽ യുദ്ധങ്ങളുണ്ടായി എന്നു പലയിടത്തും പരാമർശമുണ്ട്. അതിന്റെ കൃത്യമായ വിവരണമില്ല. ഇതിൽ പലതും വലിയ ശണ്ഠകളാണ്. വെടിക്കോപ്പും മികച്ച ആയുധങ്ങളുമെല്ലാം ഉപയോഗിച്ചത് അപൂർവം യുദ്ധങ്ങളിൽ മാത്രമാണ്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മഹായുദ്ധങ്ങൾ നമുക്കുണ്ടായിട്ടില്ല.

ശരാശരി 1000 പേരാണു പല ഷോട്ടുകളിലും ഉണ്ടായിരുന്നത്. പല ദിവസങ്ങളിലായി 12,000 പേർ ക്യാമറയ്ക്കു മുന്നിൽ ജൂനിയർ ആർട്ടിസ്റ്റുകൾ മാത്രമായി എത്തി. നടന്മാർ വേറെയും. ഇവരുടെ വേഷം, മേക്കപ്പ് എന്നിവയെല്ലാം നടത്തണമായിരുന്നു.സാബു സിറിൾ ലോകോത്തര ആർട്, പ്രൊഡക്‌ഷൻ ഡിസൈറാണെന്ന് ഈ സിനിമ കണ്ടാൽ മനസ്സിലാകുമെന്നും പ്രിയദർശൻ പറയുന്നു. ചിത്രത്തിലെ കമ്മലിൽ മുതൽ കപ്പലിൽ വരെ സാബുവിന്റെ മുദ്രയുണ്ട്. കപ്പലുകളെയും ആയുധങ്ങളെയും കുറിച്ചും കാലഘട്ടത്തെക്കുറിച്ചും ഏറെക്കാലം സാബു പഠിച്ചു.

നൂറിലേറെ പീരങ്കികളാണു സാബു ഉണ്ടാക്കിയത്. സാമൂതിരിയും പോർച്ചുഗീസുകാരും വെവ്വേറെ പീരങ്കികളാണ് ഉപയോഗിക്കുന്നത്. പീരങ്കിയുടെ കുഴലിന്റെ ഒരു ഭാഗത്തു സാമൂതിരിയുടെയും മറുഭാഗത്തു പോർച്ചുഗീസുകാരുടെയും അടയാളം കൊത്തിവച്ചു. കുഴൽ മറിച്ചുവച്ചാൽ രാജ്യം മാറി. സാബു പറഞ്ഞത് 'മലയാള സിനിമയ്ക്ക് ഇത്രയേ പറ്റൂ' എന്നാണ്. ബാഹുബലിക്കു കലാസംവിധാനത്തിന് ചെലവാക്കിയത് 200 കോടി രൂപയാണ്. 16 കോടി രൂപയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഈ ചിത്രത്തിന്റെ കലാസംവിധാനത്തിനായി ചെലവാക്കിയത്.

സിനിമയ്ക്കു വേണ്ടി സാധനങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമായി പ്രത്യേക ഫാക്ടറിയുണ്ടാക്കിയെന്നും പ്രിയദർശൻ പറയുന്നു. അവിടെ നൂറുകണക്കിനു പീരങ്കികളും ആയിരക്കണക്കിനു വാളുകളും തോക്കുകളും പടച്ചട്ടകളും കിരീടങ്ങളും മുഖാവരണങ്ങളും കാല്‍ചട്ടകളും ചെരുപ്പുകളും ഷൂസുകളും ഉണ്ടാക്കി. നൂറുകണക്കിനാളുകള്‍ ഒരു കൊല്ലത്തോളം ജോലി ചെയ്തു. ഓരോ ദിവസത്തെ ഷൂട്ടിനു ശേഷവും അവയില്‍ പലതും തകര്‍ന്നു. രാത്രികളില്‍ അവയുടെയെല്ലാം അറ്റകുറ്റപ്പണി നടത്തി. പുതിയതുണ്ടാക്കാന്‍ ബജറ്റുണ്ടായിരുന്നില്ല. തെങ്ങിന്‍ മടലു ചീകി കാലിലും കയ്യിലും കെട്ടിയും പനയോലയില്‍ ശര്‍ക്കര ഉരുക്കിയൊഴിച്ചു പടച്ചട്ട ഉണ്ടാക്കിയുമാണത്രേ ആദ്യ കാലത്തു മലയാളി യുദ്ധം ചെയ്തത്. അതു സിനിമയില്‍ കാണിക്കാനാകില്ല.
Recommended Video

സിനിമയിലെ വസ്ത്രധാരണത്തെ കുറിച്ചും സംവിധായകൻ പറയുന്നു. സ്ത്രീകഥാപാത്രങ്ങള്‍ക്കെല്ലാം രവിവര്‍മ ചിത്രങ്ങളിലെ സ്ത്രീകളുടെ വസ്ത്രവും ആഭരണവും അടിസ്ഥാനമാക്കിയാണ് ചെയ്തത്. സാമൂതിരിയുടെ കാലത്തു ചൈനയില്‍ നിന്നുള്ള സില്‍ക്ക് റൂട്ട് ശക്തമായിരുന്നു. അന്നു സില്‍ക്കു വസ്ത്രങ്ങള്‍ ഇവിടെ കിട്ടിയിരുന്നു. വസ്ത്രവും വേഷവും ഇതായിരുന്നില്ല എന്ന് ആര്‍ക്കും പറയാം. എന്തായിരുന്നു എന്നു പറഞ്ഞു തരാനുമാകില്ല. കള്ളി മുണ്ടുടുത്തു തോര്‍ത്തു തലയില്‍ കെട്ടി അരയില്‍ ബെല്‍റ്റും കെട്ടി കുഞ്ഞാലി മരക്കാര്‍ യുദ്ധത്തിനു പോയിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. കാരണം, ആ വസ്ത്രവുമായി കടല്‍ യുദ്ധം ചെയ്യാനാകില്ലോ എന്നാണ് പ്രിയദര്‍ശന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഹൻലാലിനെ കൂടാതെ വൻ താരനിരായായിരുന്നു ചിത്രത്തിൽ അണിനിരന്നത്. റിലീസിന് മുൻപ് തന്നെ മരയ്ക്കാർ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴും ഹൗസ്ഫുള്ളായി ചിത്രം ജൈത്രയാത്ര തുടരുകയാണ്. മലയാളത്തെ കൂടാതെ തമിഴ് ,ഹിന്ദി, ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. എല്ലാ ഭാഷകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്


Click it and Unblock the Notifications











