രേവതി എറിഞ്ഞ കല്ല് കൊണ്ട് കണ്ണാടി പൊട്ടി, ചില്ല് ജഗതിയുടെ ദേഹത്ത് കുത്തിക്കയറി...
മലയാളി പ്രേക്ഷകരുടെ എക്കാലാത്തേയും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും കോളിവുഡിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത പഴയ ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. 1979 പുറത്ത് ഇറങ്ങിയ തിരനോട്ടത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. 1984 ൽ പുറത്ത് വന്ന പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. ഓടരുതമ്മാവ ആളറിയാം, ബോയിംഗ് ബോയിംഗ്, അരം+ അരം= കിന്നരം, കിലുക്കം, ചിത്രം, താളവട്ടം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

ഇപ്പോഴിത 'കിലുക്കം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയയുണ്ടായ സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രിയദർശൻ. കിലുക്കത്തിന്റെ മുപ്പതാം വാര്‍ഷിക ദിനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാതൃഭൂമിക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഷൂട്ടിംഗിന് ഇടയിൽ ജഗതിയ്ക്ക് പരുക്ക് പറ്റിയിട്ടും അഭിനയിച്ചതിനെ കുറിച്ചാണ് പ്രിയദർശൻ പറയുന്നത്.
സംവിധായകൻ പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ...''രേവതിയുടെ കഥാപാത്രം വഴക്കു കൂടി ജഗതി അവതരിപ്പിക്കുന്ന കഥാപാത്രം നിശ്ചലിനെ കല്ലെറിയുന്ന ദൃശ്യമുണ്ട്. കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടു പിന്നില്‍ ഒരു കണ്ണാടി ഉണ്ടായിരുന്നു. രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി. എന്നാല്‍ ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില്‍ ചില്ലു കൊണ്ട വിവരം പറഞ്ഞില്ല.വേദന കടിച്ചുപിടിച്ച് രംഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്തു. അത്രയ്ക്ക് അര്‍പ്പണ ബോധമായിരുന്നു ജഗതിക്ക് സിനിമയോട് ഉണ്ടായിരുന്നത്'' എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
കിലുക്കത്തിലെ മോഹൻലാലും ജഗതിയും തമ്മിലുളള കെമിസ്ട്രിയെ കുറിച്ചും പ്രിയദർശൻ പറയുന്നുണ്ട്. ''ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലെന്ന് ഇതാണെന്നും സംവിധായകൻ പറയുന്നു. ''കിലുക്കത്തിന്റ്റെ വിജയത്തിൽ പ്രധാനമായത് മോഹൻലാലും ജഗതിയും തമ്മിലുളള കെമിസ്ട്രി ആണെന്ന് പ്രിയദർശൻ പറയുന്നുണ്ട്. മനസികാസ്വാസ്ഥ്യമുള്ള കഥാപാത്രത്തെ മനോഹരമാക്കിയ രേവതിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. തിലകൻ, മുരളി, വേണു നാഗവള്ളി, ജഗതി തുടങ്ങിയ അതുല്യ പ്രതിഭകൾ ഇല്ലാത്തത് കൊണ്ട് കിലുക്കം പോലൊരു ചിത്രം എടുക്കാനുള്ള ധൈര്യം ഇനിയില്ലെന്നും'' പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നു.
1991 ആഗസ്റ്റ് 15 നാണ് കിലുക്കം റിലീസ് ചെയ്യുന്നത്. സംവിധായകൻ പ്രിയദർശന്റെ കഥയ്ക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത് വേണു നാഗവള്ളിയാണ്. മോഹൻലാലിനും ജഗതിയ്ക്കുമൊപ്പം രേവതി , തിലകൻ, ഇന്നസെന്റ്, ദേവൻ തുടങ്ങിയവരാണ് പ്രധാന കഥപാത്രങ്ങളായി എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ''മരയ്ക്കാർ അറബികടലിന്റെ സിംഹം '' എന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തിയേറ്റർ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. മോഹൻലാലിനോടൊപ്പം പ്രണവ് മോഹൻലാലും ചിത്രത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











